രാജ്യത്തെ നിലവിലെ ലോക്ക്ഡൌണിൽ നിന്ന് ഇ-കൊമേഴ്‌സ് സേവനങ്ങളെ സർക്കാർ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇ-കൊമേഴ്‌സ് സൈറ്റുകളിൽ നിന്ന് ഉപഭോക്താക്കൾ ഓർഡർ ചെയ്തിരിക്കുന്ന അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ പാടുപെടുകയാണ് വിവിധ കമ്പനികൾ. സേവനങ്ങൾ നൽകുന്നതിന് കേന്ദ്രം വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടും ചരക്കുകളുടെ നീക്കത്തിന് പ്രാദേശിക അധികാരികൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണം തങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് ബിഗ് ബാസ്‌ക്കറ്റ് കഴിഞ്ഞ ദിവസം ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കളെ അറിയിച്ചിരുന്നു.
ബിഗ് ബാസ്ക്കറ്റ്
രാജ്യത്തെ ഏറ്റവും വലിയ ഇ-പലചരക്ക് സ്ഥാപനമായ ബിഗ് ബാസ്ക്കറ്റ് ഗുരുഗ്രാമിലെയും മുംബൈയിലെയും ഓർഡറുകൾ സ്വീകരിക്കുന്നത് കൂടുതൽ അറിയിപ്പ് ലഭിക്കുന്നത് വരെ നിർത്തി, മറ്റ് പല പ്രദേശങ്ങളിലെയും വിൽപ്പന സാധാരണ ശേഷിയേക്കാൾ കുറവാണെന്നും കമ്പനി അറിയിച്ചു. പ്രാദേശിക അധികൃതർ വെയർഹൌസുകൾ അടച്ചുപൂട്ടുന്നതും ട്രക്കുകളും മറ്റും സംസ്ഥാന അതിർത്തി കടക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നതാണ് അവശ്യവസ്തുക്കളുടെ ലഭ്യത തടസ്സപ്പെടാൻ കാരണം. പ്രത്യേകിച്ച് ഡൽഹി എൻസിആർ, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ.
ആമസോൺ
ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളുടെ വിതരണം ആദ്യം ഉറപ്പാക്കുന്നതിന് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഇന്ത്യ അവശ്യ വസ്തുക്കളല്ലാത്തവയെ സൈറ്റിൽ നിന്ന് നീക്കം ചെയ്‌തു. റദ്ദാക്കലും ചില പ്രദേശങ്ങളിലെ ഡെലിവറികളുടെ കാലതാമസവും കമ്പനി ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലചരക്ക് വസ്തുക്കൾ, ആരോഗ്യം, ശുചിത്വ ഉൽപ്പന്നങ്ങൾ, സാനിറ്റൈസറുകൾ, ബേബി ഫോർമുല, മെഡിക്കൽ സപ്ലൈസ് എന്നിവ പോലുള്ള ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മുൻഗണന നൽകുന്നതായി ആമസോൺ പ്രസ്താവനയിൽ അറിയിച്ചു.
ജീവനക്കാർ കുറവ്
വൈറസ് പടർന്നുപിടിക്കുന്നതിനിടയിൽ ഡെലിവറി ജീവനക്കാർ ജോലിയിൽ പ്രവേശിക്കാത്തതിനാൽ ഇ-കൊമേഴ്‌സ് കമ്പനികൾക്ക് ജോലിക്കാരുടെ ക്ഷാമവും നേരിടുന്നുണ്ട്. വെയർഹൌസ് ജീവനക്കാർ, കോൾ സെന്റർ എക്സിക്യൂട്ടീവുകൾ എന്നിവരുടെ അഭാവം 75-80% വരെ ഉയർന്നിട്ടുണ്ട്. മാർച്ച് 23 ന് ഇന്ത്യയിലുടനീളമുള്ള ഇ-കൊമേഴ്‌സ് ഡെലിവറികളുടെ എണ്ണത്തിൽ 40% കുറവുണ്ടായിട്ടുണ്ട്.
താമസം നേരിടുന്നവ
തിങ്കളാഴ്ച പതിവ് ഓർഡറുകളുടെ 40% മാത്രമാണ് ഡെലിവറി ചെയ്തതെന്ന് സ്നാപ്ഡീൽ പറഞ്ഞു. ഫ്ലിപ്പ്കാർട്ടും ആമസോണും കാലതാമസം നേരിടുന്ന ഡെലിവറികളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിച്ചു കഴിഞ്ഞു. ടിവികൾ പോലുള്ള ചില അവശ്യമല്ലാത്തവ ഡെലിവറി ചെയ്യാൻ ഒരു മാസം വരെ സമയം എടുക്കും. ഓഫ്‌ലൈൻ റീട്ടെയിലറായ ഡീമാർട്ടും ഓൺലൈൻ ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തി.
സ്വിഗ്ഗി, സൊമാറ്റോ
ഫുഡ് ഡെലിവറി ആപ്ലിക്കേഷൻ സ്വിഗ്ഗി അതിന്റെ പ്രീമിയം സേവനമായ സ്കൂട്ട്സിയും മൈക്രോ ഡെലിവറി സേവനമായ മുംബൈയിലെ സൂപ്പർ ഡെയ്‌ലിയും താൽക്കാലികമായി അടച്ചു. ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെ പതിവ് പ്രവർത്തനങ്ങളെ പോലും പല സ്ഥലങ്ങളിലും ബാധിച്ചിട്ടുണ്ട്. അത്യാവശ്യ സേവനമാണെങ്കിലും ഭക്ഷണം എത്തിക്കാൻ ശ്രമിക്കുമ്പോൾ ഡെലിവറി ജീവനക്കാർക്ക് നഗരങ്ങളിലുടനീളം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് സൊമാറ്റോ പറഞ്ഞു. ഡെലിവറി ജീവനക്കാരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് നിയമപാലകരോട് അഭ്യർത്ഥിക്കുന്നതായി സൊമാറ്റോ വക്താവ് അറിയിച്ചു.