തുടര്‍ച്ചയായ രണ്ടാം ദിവസവും ആഭ്യന്തര വിപണികളില്‍ മുന്നേറ്റം. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധിക്കുകയാണെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിനിടെ ആശങ്കയോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും സമസ്ത മേഖലകളിലും ഉണര്‍വ് പ്രകടമായതോടെ പ്രധാന സൂചികകള്‍ 2 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി. ഒടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 332 പോയിന്റ് മുന്നേറി 16,345-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സ് 1,223 പോയിന്റ് ഉയര്‍ന്ന് 54,647-ലും ബുധനാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 657 പോയിന്റ് കുതിച്ച് 33,815-ലും ക്ലോസ് ചെയ്തു. നിഫ്റ്റിയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 16,418-ലും താഴ്ന്ന നിലവാരം 15,990-ലും രേഖപ്പെടുത്തി.
7 ഘടകങ്ങള്‍
- തെരഞ്ഞെടുപ്പ് ഫലം- നാളെ പ്രഖ്യാപിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ യുപിയില്‍ ബിജെപി വലിയ മാര്‍ജിനില്‍ ജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. ഇത് 2024-ൽ കേന്ദത്തിലും ഒറ്റക്കക്ഷി ഭരണം കൊണ്ടുവരുമെന്ന പ്രതീക്ഷ.
- റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തില്‍ അയവ് വരുമെന്ന സൂചനകള്‍. സംഘര്‍ഷത്തിന്റെ മൂലകാരണമായ ഉക്രൈന്‍ നാറ്റോ (NATO) യില്‍ ചേരുന്നത് പുനഃപരിശോധിക്കുമെന്ന സെലന്‍സ്‌കിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
- ഉറച്ച നയം- രാജ്യാന്തര നിക്ഷേപ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി, ഇന്ത്യയുടെ നയങ്ങളിലെ സ്ഥിരതയും ശക്തിയും ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
- എല്‍ഐസി ഐപിഒ- വിപണിയിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ എല്‍ഐസിയുടെ ഐപിഒ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍.
- പവലിന്റെ പ്രസ്താവന- കിഴക്കന്‍ യൂറോപ്പിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസത്തില്‍ ചേരു്ന്ന യോഗം അവധാനതയോടെ പലിശ നിരക്ക് വര്‍ധിപ്പിക്കുന്ന വിഷയം പരിഗണിക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജോറോം പവലിന്റെ പ്രസ്താവന.
- ആര്‍ബിഐ പിന്‍വാങ്ങിയേക്കും- ക്രൂഡ് ഓയില്‍ വില വര്‍ധനവ് ജിഡിപി നിരക്കുകളെ തളര്‍ത്തിയാല്‍, ഈ സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയേക്കാമെന്ന അനുമാനം.
- ജിഎസ്ടി നിരക്ക്- തുടര്‍ച്ചയായ അഞ്ചാം മാസവും രാജ്യത്തെ ജിസിടി നികുതി പിരിവ് 1 ലക്ഷം കോടിക്ക് മുകളില്‍ നില്‍ക്കുന്നത്. ഫെബ്രുവരിയില്‍ 1.33 ലക്ഷം കോടിയാണ് ജിഎസ്ടി ഇനത്തില്‍ പിരിഞ്ഞു കിട്ടിയത് കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും കുറവ് പ്രതിസന്ധിയേ ഉള്ളൂവെന്ന വിലയിരുത്തല്‍.
മെറ്റല്‍ വിഭാഗം ഒഴികെ എന്‍എസ്ഇയിലെ എല്ലാ വിഭാഗം ഓഹരി സൂചികകളും നേട്ടത്തിലാണ് അവസാനിച്ചത്. റിയാല്‍റ്റി സൂചിക ഇന്നും 3 ശതമാനത്തിലേറെ മുന്നേറി. ഓട്ടോ, ധനകാര്യം, ബാങ്ക്് ഓഹരി സൂചികകള്‍ 2 ശതമാനതതിലേറെയും കുതിച്ചു. ഇതിനിടെ, മിഡ് കാപ്-100 സൂചിക 2.16 ശതമാനവും സ്‌മോള്‍ കാപ്-100 സൂചിക 2.38 ശതമാനവും നേട്ടത്തിലാണ് ക്ലേസ് ചെയ്തത്. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX) നിരക്കുകള്‍ 3.91 ശതമാനം താഴ്ന്ന് 27.47-ലേക്കെത്തി. വിക്‌സ് നിരക്കുകള്‍ 22 നിലവാരത്തിന് താഴേക്കെത്തിയാല്‍ വിപണിയിലെ ചാഞ്ചാട്ടത്തിന് ശമനമുണ്ടാകും.
എന്‍എസ്ഇയില്‍ ബുധനാഴ്ച വ്യാപാരം നടന്ന ആകെ 2,123 ഓഹരികളില്‍ 1,717 എണ്ണവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. 358 ഓഹരികള്‍ മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. 48 ഓഹരികളില്‍ മാറ്റമൊന്നുമില്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. ഇതോടെ, അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 4.80-ലേക്ക് കുതിച്ചുയര്‍ന്നു. ഇത് മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികളിലെ ഉണര്‍വിനെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം എഡി റേഷ്യോ 2.38 ആയിരുന്നു. അതേസമയം, എന്‍എസ്ഇയിലെ 27 ഓഹരികള്‍ ഇന്ന് ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു. 15 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും വീണു. ഇതിനിടെ 244 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 39 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും വ്യാപാരം പൂര്‍ത്തിയാക്കി.
- നേട്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 40 എണ്ണവും ഇന്ന് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. ഏഷ്യന്‍ പെയിന്റ്‌സ് 6 ശതമാനത്തിലേറെയും റിലയന്‍സ്, ബജാജ് ഫിനാന്‍സ് എന്നിവ 5 ശതമാനത്തിലേറെയും മുന്നേറി. മഹീന്ദ്ര & മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ 4 ശതമാനത്തിലേറെയും ഉയര്‍ന്നു. ബജാജ് ഫിന്‍സേര്‍വ് 3.99%, ടാറ്റ മോട്ടോര്‍സ് 3.89%, അദാനി പോര്‍ട്ട്‌സ് 3.65%, അള്‍ട്രാടെക് സിമന്റ് 3.28%, എച്ച്ഡിഎഫ്‌സി 3.26% മുന്നേറി.
- നഷ്ടം:- നിഫ്റ്റി സൂചികയിലെ 10 ഓഹരികള്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ശ്രീ സിമന്റ്‌സ്, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പറേഷന്‍ എന്നീ ഓഹരികള്‍ 2 ശതമാനത്തിലേറെയും എന്‍ടിപിസി, കോള്‍ ഇന്ത്യ, നെസ്ലെ ഇന്ത്യ എന്നിവ ഒരു ശതമാനത്തിലേറെയും ഇടിഞ്ഞു.


Click it and Unblock the Notifications