കോറോണ വൈറസിന്റെ പുതിയ വകഭേദം സൃഷ്ടിക്കുന്ന ആശങ്കളുടെ അലയൊലികളില്‍, ആഗോള വിപണികളില്‍ ഇടിവ് തുടരുകയാണ്. ഇതിന്റെ സ്വാധീനത്തില്‍ ഇന്ത്യന്‍ വിപണികളിലും കടുത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. മിക്ക പ്രധാന ഓഹരികളിലും 10 ശതമാനത്തിലേറെയുളള തിരുത്തലുകള്‍ വന്നുകഴിഞ്ഞു. മെറ്റല്‍, വാഹനം, ഫിനാന്‍ഷ്യല്‍, റിയാല്‍റ്റി മേഖലകളിലെ ഓഹരികളില്‍ വിലത്തകര്‍ച്ച ദൃശ്യമാണ്. അതേസമയം ഐടി സെക്ടറുകളില്‍ ഒരു നിക്ഷേപ താത്പര്യം കണ്ടുതുടങ്ങിയിട്ടുണ്ട്.
വില ആകര്‍ഷകം
സൂചികകളിലെ തിരുത്തലുകള്‍ക്ക് മുമ്പ് തന്നെ രണ്ടാം പാദഫലം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രമുഖ കമ്പനികളുടെ ഓഹരികളില്‍ ലാഭമെടുപ്പ് കാരണമുള്ള തിരുത്തലുകള്‍ സംഭവിച്ചിരുന്നതിനാലും കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തിയാലുള്ള ഈ മേഖലയ്ക്കുള്ള മുന്‍തൂക്കവും ഐടി സെക്ടറിലെ ഓഹരികളെ ഇപ്പോള്‍ ആകര്‍ഷകമാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ രണ്ട് പ്രമുഖ ഐടി കമ്പനികളുടെ ഓഹരികള്‍ക്ക് നല്‍കിയിരുന്ന ലക്ഷ്യവില ഉയര്‍ത്തി പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.
അനുകൂല ഘടകങ്ങൾ
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഐടി കമ്പനികള്‍ പൊതുവില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് കാഴ്ചവച്ചിരിക്കുന്നത്. ക്ലൗഡ് സേവനങ്ങള്‍ക്ക് വര്‍ധിച്ച് വരുന്ന ആവശ്യകത, ഡിജിറ്റല്‍വത്കരണം, സൈബര്‍ സുരക്ഷ, അനലിറ്റിക്‌സ് എന്നീ മേഖലകളിലെ ഉണര്‍വാണ് പൊതുവില്‍ ഐടി കമ്പനികള്‍ക്ക് ഗുണകരമാകുന്നതെന്ന് എംകെ ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ മേഖലയിലൊന്നാകെ കാണുന്ന ഉയര്‍ന്ന ആവശ്യകതയും മെച്ചപ്പെട്ട കരാറുകളും നിരവധി പുതിയ പദ്ധതികള്‍ ആസൂത്രണ ഘട്ടത്തില്‍ നില്‍ക്കുന്നതുമൊക്കെ ഐടി കമ്പനികളുടെ വരുമാന വളര്‍ച്ചയ്ക്ക് അനുകൂല ഘടകങ്ങളാണെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ടിസിഎസിന്റെ പുതിയ ടാര്‍ഗറ്റ്
നേരത്തെ ടിസിഎസിന്റെ (BSE:532540, NSE: TCS) ഓഹരികള്‍ക്ക് ദീര്‍ഘകാലയളവിലേക്ക് നല്‍കിയിരുന്ന ലക്ഷ്യവിലകള്‍ മേല്‍പ്പറഞ്ഞ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍ നിശ്ചയിക്കുകയാണെന്ന് എംകെ ഗ്ലോബല്‍ വ്യക്തമാക്കി. ഇതുപ്രകാരം ടിസിഎസിന് 4,100 രൂപയാണ് പുതുക്കിയ ടാര്‍ഗറ്റ് പ്രൈസ് നല്‍കിയിരിക്കുന്നത്. നിലവില്‍ 3529 രൂപ നിലവാരത്തിലാണ് ഓഹരികളുടെ വിലയുള്ളത്. അതായത് 17 ശതമാനത്തോളം നേട്ടം പ്രതീക്ഷിക്കാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എംഫസിസ് ലക്ഷ്യവില
ബ്രോക്കറേജ് സ്ഥാപനം രണ്ടാംനിര ഐടി കമ്പനിയായി കണക്കുകൂട്ടിയിട്ടുള്ള എംഫസസിന്റെ (BSE:526299, NSE: MPHASIS) ഓഹരികള്‍ക്ക് പുതുക്കിയ ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത് 3,730 രൂപയാണ്. നിലവില്‍ 2,895 രൂപ നിലവാരത്തിലാണ ്ഓഹരി വില നില്‍ക്കുന്നത്. അതായത്, ഇവിടെ നിന്നും 29 ശതമാനത്തോളം നേട്ടമാണ് ബ്രോക്കറേജ് സ്ഥാപനം പ്രവചിക്കുന്നത്.
മറ്റു കമ്പനികളുടെ ടാര്‍ഗറ്റ്
എംകെ ഗ്ലോബലിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം, ഇന്‍ഫോസിസിന് 2,100 രൂപയും ടെക് മഹിന്ദ്രയ്ക്ക് 1,930 രൂപയും എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ഓഹരികള്‍ക്ക് 1,420 രൂപയുമാണ് ലക്ഷ്യവിലയായി നല്‍കിയിരിക്കുന്നത്. അതുപോലെ, പെര്‍സിസ്റ്റന്റ് സിസ്റ്റംസിന് 5,000 രൂപയായും ഫസ്റ്റ് സോഴ്‌സിന് 230 രൂപയും ബിര്‍ള സോഫ്റ്റിന് 550 രൂപയുമാണ് ലക്ഷ്യവില പുതുക്കി നല്‍കിയിരിക്കുന്നത്.
മുന്‍ ടാര്‍ഗറ്റ് മാറ്റമില്ല
അതേസമയം, പ്രമുഖ കമ്പനികളായ വിപ്രോയുടെ ടാര്‍ഗറ്റ് 700 രൂപയും എല്‍ടിഐയുടെ ലക്ഷ്യവില 6,650 രൂപയായും മൈന്‍ഡ് ട്രീയുടെ ഓഹരികള്‍ക്ക് 4,450 രൂപയായും കൊഫോര്‍ജിന്റെ വില 5,400 രൂപയായും നിലനിര്‍ത്തിയിരിക്കുകയാണ്. ഒന്നാം നിര കമ്പനികളേക്കാള്‍ രണ്ടാം നിര കമ്പനികളാവും ഇക്കാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയെന്നും എംകെ ഗ്ലോബല്‍സിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications