ദുര്‍ബല ആഗോള സൂചനകളുടെ സ്വാധീനത്താല്‍ പുതിയ വ്യാപാര ആഴ്ചയും വമ്പന്‍ തിരിച്ചടിയോയൊണ് ആരംഭിച്ചത്. നിര്‍ണായക നിലവാരം തകര്‍ത്തുള്ള വീഴ്ചയില്‍ പ്രധാന സൂചികകള്‍ 3 ശതമാനത്തോളമാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ നിന്നും 8 ലക്ഷം കോടിയിലേറെ രൂപയാണ് നഷ്ടമായത്. എല്ലാ വിഭാഗം ഓഹരി സൂചികകളും ചുവപ്പണിഞ്ഞു. മെറ്റല്‍, ധനകാര്യം, ഓട്ടോ വിഭാഗം ഓഹരികളാണ് കടുത്ത ആഘാതം നേരിട്ടത്. ഇതിനിടെയിലും ചില വാര്‍ത്തകളുടേയും പ്രഖ്യാപനങ്ങളുടേയും പിൻബലത്തിൽ കുതിച്ചുയര്‍ന്ന 3 ഓഹരികളെയാണ് ചുവടെ കൊടുത്തിരിക്കുന്നത്.
1) ടിസിഎസ്
നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ ഇന്ന് നേട്ടത്തില്‍ അവസാനിച്ചത് ഐടി ഭീമനായ ടിസിഎസ് (BSE: 532540, NSE: TCS) മാത്രമാണ്. ഓഹരികള്‍ തിരികെ വാങ്ങുന്നതിന്റെ (Buyback) തീയതി നിശ്ചയിച്ചതിന്റെ അറിയിപ്പ് വന്നതോടെയാണ് ഓഹരികള്‍ കുതിച്ചത്. ഫെബ്രുവരി 23-നാണ് 18,000 കോടിയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നതിനുള്ള റെക്കോഡ് ഡേറ്റ്.
4,500 രൂപ നിരക്കില്‍ 4 കോടി ഓഹരികളാണ് കമ്പനി തിരികെ വാങ്ങുന്നത്. തിങ്കളാഴ്ച വിപണി വന്‍ തകര്‍ച്ച നേരിടുമ്പോഴും 3 ശതമാനം വരെ ടിസിഎസ് ഓഹരികള്‍ മുന്നേറിയെങ്കിലും അവസാനം ഒരു ശതമാനത്തിലേറെ നേട്ടവുമായി 3,733.75 രൂപയിലാണ് ക്ലോസ് ചെയ്തത്. നിലവിലെ വിലയില്‍ നിന്നും 21 ശതമാനത്തോളം ഉയര്‍ന്ന നിരക്കിലാണ് ഓഹരികള്‍ വാങ്ങുന്നതാണ് മുന്നേറ്റത്തിനുള്ള കാരണം.
2) മിര്‍സ ഇന്റര്‍നാഷണല്‍
ലെതര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയായ മിര്‍സ ഇന്റര്‍നാഷണലിന്റെ ഓഹരികളും ഇന്ന് വമ്പന്‍ കുതിപ്പാണ് നടത്തിയത്. വിപണിയില്‍ ഇടിവ് തുടരുന്നതിനിടയിലെ ഘട്ടത്തിലും ഈ മള്‍ട്ടിബാഗര്‍ ഓഹരി ഒരുവേള 18 ശതമാനത്തിലേറെ മുന്നേറിയിരുന്നു. ഡിസംബര്‍ പാദത്തില്‍ അറ്റാദായം 173 ശതമാനം വര്‍ധിച്ച് 44 കോടിയിലേക്കെത്തിയ പ്രവര്‍ത്തനഫലം പുറത്തുവിട്ടതാണ് കുതിപ്പിന് പ്രേരണയേകിയത്. തുടര്‍ന്ന് അവസാനത്തോടെ നേരിയ ലാഭമെടുപ്പ് അനുഭവപ്പെട്ടെങ്കിലും 11 ശതമാനത്തോളം ഉയര്‍ന്ന് 146.70 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
3) സീക്വന്റ് സയന്റിഫിക്
ഫാര്‍മ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മിഡ് കാപ് കമ്പനിയാണ് സീക്വന്റ് സയന്റിഫിക്ക് (BSE: 512529, NSE: SEQUENT). മരുന്നു നിര്‍മാണത്തിനു വേണ്ട വിവിധതരം രാസസംയുക്തങ്ങളും മൃഗങ്ങള്‍ക്കു വേണ്ടിയുള്ള മരുന്നുകളും ഉത്പാദിപ്പിക്കുന്നു. ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തന ഫലവും മികച്ചതായിരുന്നില്ല. ഡിസംബര്‍ പാദത്തില്‍ വിദേശ നിക്ഷേപകര്‍ ഈ ഓഹരിയില്‍ നിന്നും ഗണ്യമായ തോതില്‍ നിക്ഷേപം പിന്‍വലിച്ചിരുന്നു. അടുത്തിടെ തിരുത്തല്‍ നേരിട്ട് 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയ ഓഹരിയുമാണ്. എന്നാല്‍ വിപണി തകര്‍ന്നടിഞ്ഞ ദിവസം ഒരു ഘട്ടത്തില്‍ 12 ശതമാനത്തോളം വരെ ഉയര്‍ന്നു. തുടര്‍ന്ന് 6.5 ശതമാനം നേട്ടത്തോടെ 155.20 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications