കിഴക്കന്‍ യൂറോപ്പില്‍ അയല്‍ക്കാരും മുന്‍ സോവിയറ്റ് അംഗങ്ങളുമായിരുന്ന റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട് മൂന്ന് ആഴ്ചയായി. ഉക്രൈനിലേക്കുള്ള ഏകപക്ഷീയമായ കടന്നു കയറ്റത്തിന് പിന്നാലെ അമേരിക്കയും യൂറോപ്യന്‍ സഖ്യരാജ്യങ്ങളും റഷ്യക്കെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയാണ് തിരിച്ചടിച്ചത്. ഇതിനോടകം നാല് ഘട്ടങ്ങളിലായി വിവിധ ഉത്പന്നങ്ങളും സേവനങ്ങളിലുമായി 5,500-ലേറെ ഉപരോധങ്ങളാണ് റഷ്യക്കെതിരേ ചുമത്തിയിട്ടുള്ളത്. ഈ ഉപരോധങ്ങള്‍ റഷ്യയുടെ സാമ്പത്തിക മേഖലയെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. അവശ്യവസ്തുക്കള്‍ക്ക് ഉള്‍പ്പെടെ വിലക്കയറ്റം രൂക്ഷമാണ്. ഉപരോധം ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് നേരിട്ടുള്ള സാമ്പത്തിക ഇടപാടുകളെയാണ്. റഷ്യന്‍ ബാങ്കുകളെ അന്താരാഷ്ട്ര ധനവിനിമയ ശൃംഖലയായ സ്വിഫ്റ്റ് (SWIFT) സംവിധാത്തില്‍ നിന്നും പുറത്താക്കിയത് വന്‍ തിരിച്ചടിയായി. ബഹുരാഷ്ട്ര പണമിടപാട് കമ്പനികളായ വിസ, മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ്, ആപ്പിള്‍, ഗൂഗിള്‍ പേ തുടങ്ങിയ കമ്പനികളും അവരുടെ സേവനങ്ങള്‍ പരിമിതപ്പെടുത്തി. നൂറുകണിക്കിന് ആഗോള കമ്പനികളും റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തലാക്കി പുറത്തു കടക്കുകയാണ്.
ഇതോടെ പ്രതിസന്ധി മറികടക്കാന്‍ കൈവശമുള്ള സ്വര്‍ണ ശേഖരം വിനിയോഗിക്കുന്നതിനെ കുറിച്ച് റഷ്യന്‍ ഭരണകൂടം ആലോചിക്കുകയാണ്. ഏകദേശം 14,000 കോടി യുഎസ് ഡോളറിന് (10.64 ലക്ഷം കോടി രൂപ) തുല്യമായ സ്വര്‍ണ ശേഖരം റഷ്യക്കുണ്ടെന്നാണ് അനുമാനം. റൂബിളിന്റെ വിനിമയ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്നുള്ള പ്രതിസന്ധിയും കേന്ദ്ര ബാങ്കിനെതിരായ ഉപരോധം മറികടക്കാനും ഇതിലൂടെ സാധിക്കുമെന്ന വിലയിരുത്തലിലാണ് റഷ്യ. എന്നാല്‍ ഈ നീക്കവും തിരിച്ചടി നേരിടുന്നതായാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.
അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും കടുത്ത നിലപാടുകളുമായി നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ റഷ്യയുമായി സ്വര്‍ണത്തിന്മേലുള്ള വ്യാപാരത്തിനും ആരും മുതിര്‍ന്നേക്കില്ലെന്നാണ് വിവരം. ഇടപെട്ടാല്‍ സല്‍പ്പേരിന് കളങ്കമാകുമെന്നതും അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പും പിഴയുമൊക്കെ നേരിടേണ്ടി വന്നേക്കാമെന്നതും മറ്റുളളവരെ തടയിടുന്നു. ഇതിനിടെ, സ്വര്‍ണം ഉപയോഗപ്പെടുത്തി വ്യാപാരത്തിന് റഷ്യ തുനിയുമോയെന്ന സംശയം ഒരുകൂട്ടം യുഎസ് സെനറ്റര്‍മാര്‍ ഉയര്‍ത്തി. ഇതിനെ ചെറുക്കാന്‍ സ്വര്‍ണ വ്യാപാരത്തിനും ഉപരോധം ഏര്‍പ്പെടുത്തണമെന്ന് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. അങ്ങനെയെങ്കില്‍ റഷ്യയുടെ കരുതല്‍ ശേഖരം കൊണ്ടും പ്രയോജനം ഇല്ലാതാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
2000-ന്റെ പകുതി മുതല്‍ ഘട്ടംഘട്ടമായാണ് റഷ്യ തങ്ങളുടെ സ്വര്‍ണ ശേഖരം വലുതാക്കിയെടുത്തത്. നിലവില്‍ സ്വര്‍ണ ശേഖരത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണ് റഷ്യയുടെ സ്ഥാനം. ഏകദേശം 2,300 ടണ്‍ സ്വര്‍ണ ശേഖരം റഷ്യയുടെ പക്കലുണ്ടെന്നാണ് കണക്കുക്കൂട്ടല്‍. എന്നാല്‍ റഷ്യന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഉപരോധം വന്നാല്‍ കനത്ത തിരിച്ചടിയാകും. ചൈനയിലെ ഷാങ്ഹായ് ഗോള്‍ഡ് എക്‌സ്‌ചേഞ്ചില്‍ റഷ്യന്‍ ബാങ്കുകള്‍ അംഗങ്ങളാണ്. എന്നാല്‍ ഉക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ അമേരിക്കയുമായി ഉടക്കിടാന്‍ ചൈന ശ്രമിക്കില്ലെന്നാണ് വിലയിരുത്തല്‍. കാരണം ഉപരോധം വന്നാല്‍ ചൈനയുടെ ഉത്പന്നങ്ങളുടെ വിപണികള്‍ കൈവിട്ടു പോകും.
അതിനാല്‍ റഷ്യക്ക് ഷാങ്ഹായ് വിപണിയില്‍ സ്വര്‍ണം വലിയ തോതില്‍ വില്‍ക്കാന്‍ സാധിക്കില്ലെന്നാണ് അനുമാനം. സമാനമായി ആഗോള സ്വര്‍ണ വിപണികളായ ലണ്ടന്‍ ബുള്ള്യന്‍ മാര്‍ക്കറ്റ് അസോസിയേഷനും (LBMA) ചിക്കാഗോ മെര്‍ക്കന്റൈല്‍ എക്‌സചേഞ്ചും (CME Group) റഷ്യന്‍ സ്വര്‍ണ ശുദ്ധീകരണ ശാലകളുടെ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതോടെ വലിയ വിപണികളും റഷ്യക്ക് മുമ്പാകെ കൊട്ടിയടയ്ക്കപ്പെട്ടു. ഇനി ആഭ്യന്തര വിപണിയില്‍ സ്വര്‍ണം വിറ്റ്് റൂബിള്‍ വാങ്ങാന്‍ റഷ്യ ശ്രമിച്ചാലും ഗുണഫലം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍.


Click it and Unblock the Notifications