രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നും കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഫെഡറല്‍ ബാങ്കിന്റെ ഉപകമ്പനിയും ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. ഫെഡറല്‍ ബാങ്ക് മുഖ്യ സംരംഭകരായ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് അഥവാ ഫെഡ്ഫിന (FedFina) ആണ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രകരായ സെബി(SEBI)യുടെ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്. ഇതുപ്രകാരം, പുതിയതായി 900 കോടി രൂപയുടെ ഓഹരികള്‍ പുറത്തിറക്കുകയും ഓഫര്‍ ഫോര്‍ സെയില്‍ (OFS) മുഖേന 4.57 കോടി ഓഹരികള്‍ നിലവിലെ സംരംഭകരും നിക്ഷേപകരും കൈമാറ്റം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.

ഒഎഫ്എസ് മുഖേന കൈമാറ്റം ചെയ്യുന്ന ഓഹരികളിൽ ഫെഡറല്‍ ബാങ്കിന്റെ കൈവശമുള്ള 1.64 കോടി ഓഹരികളും പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ട്രൂ നോര്‍ത്ത് ഫണ്ട് VI എല്‍എല്‍പിയുടെ 2.92 കോടി ഓഹരികളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ ഫെഡറല്‍ ബാങ്കിന് ഫെഡ്ഫിനയുടെ 73.31 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. ഒഎഫ്എസ് വഴി ഓഹരി കൈമാറ്റം ചെയ്തതിനു ശേഷവും ഫെഡറല്‍ ബാങ്കിന് ഫെഡ്ഫിനയുടെ 51 ശതമാനം വിഹിതവും നിലനിര്‍ത്തനാകും. ഐസിഐസിഐ സെക്യൂരിറ്റീസ്, ഇക്വിറസ് കാപിറ്റല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.
ഫെഡ്ഫിന
റീട്ടെയില്‍ ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ഫെഡ്ഫിന. 2010-ലാണ് ലൈസന്‍സ് ലഭിച്ചത്. പ്രധാനമായും സ്വര്‍ണ പണയവും ചെറുകിട, സുക്ഷ്മ (MSME) വ്യവസായ സംരംഭങ്ങള്‍ക്കുള്ള തവണകളായുള്ള വായ്പ വിതരണത്തിലുമാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. ഐപിഒ വഴി സമാഹരിക്കുന്ന പണം സ്ഥാപനത്തിന്റെ ഭാവി മൂലധന ആവശ്യങ്ങള്‍ക്കും ടയര്‍-1 മാനദണ്ഡം അനുസരിച്ചുള്ള പ്രവര്‍ത്തന മൂലധനം ശക്തിപ്പെടുത്താനും ബിസിനസിന്റെയും ആസ്തികളുടെയും വളര്‍ച്ചയ്ക്കായും ഉപയോഗപ്പെടുത്തും
രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സ്വര്‍ണ വായ്പ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണ് ഫെഡ്ഫിനയെന്നാണ് കമ്പനിയുടെ അവകാശവാദം. നിലവില്‍ ദക്ഷിണേന്ത്യയിലും പടിഞ്ഞാറന്‍ മേഖലയിലും ശക്തമായ ബിസിനസ് സാന്നിധ്യമുണ്ട്. 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നേരിട്ടുള്ള ബിസിനസ് കേന്ദ്രങ്ങളുണ്ട്. ഇതിനോടകം 500-ലേറെ ശാഖകള്‍ തുറന്നിട്ടുണ്ട്. സ്ഥാപനത്തിന്റെ മൊത്തം വായ്പ ആസ്തിയുടെ 86 ശതമാനവും സ്വര്‍ണം അല്ലെങ്കില്‍ ഉപഭോക്താവിന്റെ ഈടിന്മേല്‍ സുരക്ഷിതമാണ്.
സാമ്പത്തികം
2020- 21 സാമ്പത്തിക വര്‍ഷത്തില്‍ ഫെഡ്ഫിന കൈകാര്യം ചെയ്യുന്ന ആസ്തി (AUM) 4,862 കോടി രൂപയായിരുന്നു. ഇത് 2021-22 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദമെത്തിയപ്പോള്‍ 5,246 കോടി രൂപയയി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഫെഡ്ഫിനയുടെ പലിശയിനത്തില്‍ നിന്നുള്ള വരുമാനം 344.92 കോടി രൂപയാണ്. നേരത്തെ സമാന പാദത്തില്‍ ഇത് 220.53 കോടി രൂപയായിരുന്നു. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായം 61.68 കോടിയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 39.14 കോടിയായിരുന്നു. സെപ്റ്റംബര്‍ പാദം വരെ നിിഷ്‌ക്രിയ ആസ്തി 2.2 ശതമാനമാണ്.


Click it and Unblock the Notifications