യുപിഎ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഒപ്പിട്ട ആന്‍ട്രിക്‌സ്- ദേവാസ് മള്‍ട്ടിമീഡിയ ഇടപാട് ദേശതാത്പര്യത്തിന് വിരുദ്ധമായിരുന്നെന്നും രാജ്യത്തിനെതിരായ വഞ്ചനയാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിന്റെ വിഭവങ്ങള്‍ ഒരു മാനദണ്ഡവുമില്ലാതെ ചൂഷണം ചെയ്യാന്‍ കേണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണസമയത്ത് അനുമതി കൊടുത്തുവെന്നും പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ബഹിരാകാശ വകുപ്പിന്റെ തീരുമാനം അന്നത്തെ കാബിനറ്റ് അറിഞ്ഞിട്ടില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. എന്‍സിഎല്‍എടി, എന്‍സിഎല്‍ടി ഉത്തരവുകള്‍ സുപ്രീം കോടതി ശരിവച്ചുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ധനമന്ത്രി പറഞ്ഞത്
ആന്‍ട്രിക്‌സ് ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കോടതികളിലും കേന്ദ്രസര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പറ്റിച്ചു കടന്നു കളയാന്‍ ദേവാസിനെ അനുവദിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. വിദേശ കോടതികളിലായി 9,800 കോടിയോളം രൂപയുടെ നഷ്ടപരിഹാരത്തിനായി ദേവാസ് അനുകൂല വിധി സമ്പാദിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി നയം വ്യക്തമാക്കിയത്. കൂടാതെ, കമ്പനി അടച്ചുപൂട്ടാനുള്ള നടപടികള്‍ക്കായി സര്‍ക്കാര്‍ ലിക്വിഡേറ്ററെ നിയമിച്ചുവെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. രാജത്തെ നികുതിപ്പണം നഷ്ടമാകാതെ നോക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ധനമന്ത്രി ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കേസിന്റെ ചുരുക്കം
ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാന്‍ ദേശീയ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ വഴിവിട്ടു സഹായിച്ചു ഖജനാവിന് നഷ്ടം വരുത്തിയെന്നാണ് കേസ്. ആന്‍ട്രിക്‌സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയയും തമ്മില്‍ 2005 ജനുവരി 28-നാണ് കരാര്‍ ഒപ്പിട്ടത്. ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന രണ്ട് ഉപഗ്രഹങ്ങളിലെ (ജിസാറ്റ്-6, ജിസാറ്റ്-6എ) 70 മെഗാഹെട്സ് എസ്-ബാന്‍ഡ് സ്പെക്ട്രം 20 വര്‍ഷത്തേക്ക് ദേവാസിന് ഉപയോഗിക്കാമെന്നായിരുന്നു കരാറിലെ മുഖ്യവ്യവസ്ഥ. പ്രതിഫലമായി ആന്‍ട്രിക്സിന് 1200 കോടി രൂപ ലഭിക്കുമെന്നും കണക്കാക്കി. എന്നാല്‍, ത്രീ-ജി മൊബൈല്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്ന 15 മെഗാ ഹെട്സ് സ്‌പെക്ട്രം 2010-ല്‍ സര്‍ക്കാര്‍ ലേലം ചെയ്തപ്പോള്‍ 67,719 കോടി രൂപ ലഭിച്ചിരുന്നു. ഈ താരതമ്യത്തില്‍ നിന്നാണു ദേവാസുമായുള്ള കരാര്‍ രാജ്യത്തിന് 578 കോടി രൂപയോളം നഷ്ടമുണ്ടാക്കിയതായി സിഎജി കണ്ടെത്തിയത്. തുടര്‍ന്ന് വമ്പന്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുകയും ആരോപണങ്ങളെ തുടര്‍ന്ന് 2011 ഫെബ്രുവരിയില്‍ യുപിഎ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കുകയും ചെയ്തു.
ഇപ്പോള്‍ സംഭവിച്ചത്
കഴിഞ്ഞ ദിവസത്തെ സുപീം കോടതി വിധിയോടെ, ആന്‍ട്രിക്സും ദേവാസും തമ്മില്‍ പത്ത് വര്‍ഷമായി തുടരുന്ന നിയമയുദ്ധമാണ് അവസാന ഘട്ടത്തിലേക്ക് കടന്നത്. ദേവാസ് മള്‍ട്ടിമീഡിയ കമ്പനി പിരിച്ചുവിടണമെന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ (എന്‍സിഎല്‍എടി) ഉത്തരവ് സുപ്രീം കോടതി ജനുവരി 17-ന് ശരിവച്ചു. ഇതിനായി ലിക്വിഡേറ്ററെ നിയമിക്കാനും കോടതി നിര്‍ദേശം നല്‍കി. എന്‍സിഎല്‍ടി ഉത്തരവിനെതിരെ ദേവാസ് നല്‍കിയ അപ്പീല്‍ കോടതി തള്ളുകയായിരുന്നു. നേരത്തെ, കരാറിലൂടെ ഐഎസ്ആര്‍ഒയ്ക്ക് 578 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തുകയും സ്പേസ് കമ്മിഷന്‍ കരാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
ദേവാസിന് ആന്‍ട്രക്‌സിന്റെ മറുപടി
ദേവാസ് മള്‍ട്ടിമീഡിയ ലിമിറ്റഡ് ഇന്ത്യന്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ഇന്ത്യയില്‍ എന്‍സിഎല്‍ടി നിയോഗിച്ച ലിക്വിഡേറ്ററുടെ നിയന്ത്രണത്തിലാണിത്. ചെറുകിട ഓഹരിയുടമകള്‍ക്ക് കമ്പനിയില്‍ നിയന്ത്രണമില്ല. ഇവര്‍ക്ക് ഇന്ത്യന്‍ നിയമപ്രകാരം ദേവാസിന്റെ ആസ്തികളില്‍ അവകാശവുമില്ല. ദേവാസിന്റെ ഓഹരിയുടമകള്‍ സ്വയം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവരെന്ന് കാണിക്കാനാണ് ശ്രമിക്കുന്നത്. കരാര്‍ ലംഘനത്തിന്റെ പേരില്‍ നഷ്ടപരിഹാരം ഈടാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ അനുമതി തേടി ദേവാസ് മള്‍ട്ടിമീഡിയ ലിമിറ്റഡിന്റെ ഓഹരിയുടമകളായ ദേവാസ് മള്‍ട്ടിമീഡിയ അമേരിക്ക, വാഷിങ്ടണിലെ വെസ്റ്റേണ്‍ ഡിസ്ട്രിക് കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തിയാണ് ആന്‍ട്രിക്‌സ് എതിര്‍വാദം ഉന്നയിച്ചിട്ടുള്ളത്. ഏകദേശം 9,800 കോടി രൂപ നഷ്ടപരിഹാരം ദേവാസിനു നല്‍കാനാണ് വിവിധ വിദേശ കോടതികളുടെ ഉത്തരവ്.