കൊറോണ വൈറസ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് സൃഷ്ടിച്ച ആഘാതം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ (സ്വാശ്രയ) ഭാരത് സാമ്പത്തിക ഉത്തേജന പാക്കേജ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി പാക്കേജിന്റെ വിശദാംശങ്ങളും പുതിയ പ്രഖ്യാപനങ്ങളും ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് വിശദീകരിച്ചു. ഇപിഎഫ്, ചെറുകിട വ്യവസായ മേഖല, റിയൽ എസ്റ്റേറ്റ്, നികുതി പരിഷ്കാരങ്ങൾ, കരാറുകൾ എന്നിവയിൽ ഊന്നിയ ധനമന്ത്രിയുടെ ഇന്നത്തെ സുപ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. 3 ലക്ഷം കോടി രൂപ വരെയുള്ള കൊളാറ്ററൽ ഫ്രീ ഓട്ടോമാറ്റിക് വായ്പകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എംഎസ്എംഇകൾക്ക് 4 വർഷത്തെ സമയപരിധിയോടെ 12 മൊറട്ടോറിയവും നൽകും. 45 ലക്ഷം എംഎസ്എംഇകൾ ഈ പദ്ധതിയുടെ പ്രയോജനം ചെയ്യുമെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി.
എംഎസ്എംഇയ്ക്ക് പുതിയ നിർവ്വചനം
എംഎസ്എംഇ (MSME) കളുടെ നിർവചനങ്ങൾ വരെ അടിമുടി മാറ്റിയാണ് പരിഷ്കരണം. താഴെ പറയുന്ന രീതിയിലാണ് പുതിയ നിർവ്വചനം
- മൈക്രോ - നിക്ഷേപം ഒരു കോടിയിൽ താഴെ, വിറ്റുവരവ് 5 കോടിയിൽ താഴെ
- ചെറുകിട - 10 കോടിയിൽ താഴെ നിക്ഷേപം 50 കോടിയിൽ താഴെയുള്ള വിറ്റുവരവ്
- ഇടത്തരം - നിക്ഷേപം 20 കോടിയിൽ താഴെയും വിറ്റുവരവ് 100 കോടിയിൽ താഴെയും
എൻബിഎഫ്‌സി, ഹൗസിംഗ് ഫിനാൻസ് കമ്പനികൾക്ക്
ഗാർഹിക ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയിലൂടെ 45,000 കോടി രൂപയുടെ പണലഭ്യത എൻബിഎഫ്‌സികളിലേക്ക് നിക്ഷേപിക്കുമെന്നും സർക്കാർ വ്യക്തമാക്കി. എൻബിഎഫ്‌സി, ഹൗസിംഗ് ഫിനാൻസ് കമ്പനികൾ, എംഎഫ്‌ഐകൾ എംഎഫ്‌ഐകൾ എന്നിവയ്ക്കായി നിർമല സീതാരാമൻ 30,000 കോടി രൂപയുടെ ദ്രവ്യത സൗകര്യം പ്രഖ്യാപിച്ചു.
പിഎഫ് വിഹിതം സർക്കാർ നൽകും
കമ്പനികളുടെ നിർബന്ധമായും അടയ്ക്കേണ്ട പി.എഫ് വിഹിതം 10 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസത്തെ പിഎഫ് വിഹിതം സർക്കാർ അടയ്ക്കും. 2500 കോടി രൂപയാണ് ഇതിനായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇപിഎഫിലേക്കുള്ള തൊഴിലുടമയുടെ സംഭാവന 3 മാസത്തേക്ക് 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കും.
ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു
നാളെ മുതൽ 2021 മാർച്ച് 21 വരെ ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം വരെ കുറയും. നിലവിലുള്ള തുകയുടെ 75 ശതമാനം അടച്ചാൽ മതി. ആദായനികുതി സമർപ്പിക്കുന്നതിൽ 25 ശതമാനം ഇളവ് അനുവദിച്ചതോടെ സാധാരണക്കാർക്ക് 50000 കോടി രൂപയുടെ ആശ്വാസം ലഭിക്കും.
ഐടി റിട്ടേൺ കാലാവധി
എല്ലാ ഐടി റിട്ടേൺ ഫയലിംഗുകളുടെയും അവസാന തീയതി ജൂലൈ 31ൽ നിന്ന് നവംബർ 30 വരെ നീട്ടി. വിവാദ് സേ വിശ്വാസ് ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതിയുടെ അവസാന തീയതിയും ഡിസംബർ 31 വരെ നീട്ടിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.
റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകളുടെ കാലാവധിയും രജിസ്ട്രേഷനും
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (റെറയുടെ) പരിധിയില്‍ വരുന്ന പദ്ധതികളുടെ രജിസ്‌ട്രേഷനും പദ്ധതി പൂര്‍ത്തിയാക്കേണ്ട കാലാവധിയും നീട്ടി നല്‍കും. 2020 മാര്‍ച്ച് 25-നോ അതിനു ശേഷമോ കാലാവധി പൂര്‍ത്തിയാകുന്ന പദ്ധതികളുടെ രജിസ്‌ട്രേഷനും പദ്ധതി പൂര്‍ത്തിയാക്കാനുള്ള കാലാവധിയും ആറുമാസത്തേയ്ക്കാണ് നീട്ടി നൽകുകയെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. റെഗുലേറ്ററി അതോറിറ്റികള്‍ക്ക് ആവശ്യമെങ്കില്‍ സമയ പരിധി മൂന്ന് മാസത്തേക്കു കൂടി വീണ്ടും നീട്ടാവുന്നതാണ്.


Click it and Unblock the Notifications