പൊതുതാത്പര്യവും അഴിമതി ആരോപണങ്ങളും ചൂണ്ടിക്കാട്ടി 21 ആദായനികുതി ഉദ്യോഗസ്ഥർക്ക് സർക്കാർ നിർബന്ധിത വിരമിക്കൽ നൽകിയതായി റിപ്പോർട്ട്. ഇതോടെ 64 മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ 85 ഉദ്യോഗസ്ഥരെ ഈ വർഷം സർക്കാർ നിർബന്ധിതമായ വിരമിക്കലിലൂടെ പറഞ്ഞയച്ചു.
അധികാരങ്ങൾ ദുരുപയോഗം ചെയ്യുകയും നികുതിദായകരെ ഉപദ്രവിക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയാണ് ഈ നീക്കം. ചെറിയ ലംഘനങ്ങൾക്ക് അമിത നടപടി സ്വീകരിച്ചവരും ഇക്കൂട്ടത്തിലുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ചില ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.നിർബന്ധിതമായി വിരമിച്ച ഉദ്യോഗസ്ഥർ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ, വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സ്വത്ത്, ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ നേരിടുന്നവരാണ്.
സർക്കാർ ജീവനക്കാർക്ക് വീട് വയ്ക്കാൻ കുറഞ്ഞ പലിശയ്ക്ക് മുൻകൂർ വായ്പ
ഇവരിൽ ചിലർ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) അന്വേഷണം നേരിടുന്നവരാണ്. മോദി സർക്കാരിന്റെ അഴിമതി തുടച്ചു നീക്കലിന്റെ ഭാഗമായാണ് ഈ നടപടികൾ. എന്നാൽ നിർബന്ധിത വിരമിക്കൽ നേരിടുന്ന ഉദ്യോഗസ്ഥർക്ക് ട്രൈബ്യൂണലുകളെയോ കോടതികളെയോ സമീപിക്കാവുന്നതാണ്.
ഈ വർഷം ജൂൺ മുതൽ അഴിമതി ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി കമ്മീഷണർ റാങ്ക് ഓഫീസർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ കേന്ദ്ര ഡയറക്റ്റ് ടാക്സ് (സിബിഡിടി) നിർബന്ധിതമായി വിരമിക്കലിന് നിർദ്ദേശം നൽകിയിരുന്നു. ഭാവിയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ വാർഷിക രഹസ്യ റിപ്പോർട്ടുകളും മറ്റ് വിശദാംശങ്ങളും അവലോകനം ചെയ്യുന്നതിനാൽ ഇത്തരം കൂടുതൽ നടപടികൾ പ്രതീക്ഷിക്കാമെന്നാണ് വിവരം. പ്രത്യേകിച്ചും ക്രിമിനൽ അല്ലെങ്കിൽ അഴിമതി കേസുകൾ നേരിടുന്നവരെക്കുറിച്ചാണ് സർക്കാർ രഹസ്യമായി അന്വേഷിക്കുക.
അഴിമതിയിൽ നമ്പർ വൺ ഇന്ത്യ!!! ഏഷ്യയിലെ അഞ്ച് അഴിമതി രാജ്യങ്ങൾ ഇവയാണ്