ഇത്രയും കാലം കേട്ട പരിഹാസങ്ങള്‍ക്ക് കയ്യും കണക്കുമില്ല, ഇനി ഒരല്‍പ്പം ഗമയാവാം; ചൊവാഴ്ച്ച സൊമാറ്റോയുടെ കയറ്റം കണ്ട് മനംനിറഞ്ഞ് നില്‍ക്കുകയാണ് നിക്ഷേപകര്‍. 2022 മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം മുന്‍നിര്‍ത്തി 11 ശതമാനത്തിലധികം നേട്ടമാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമറ്റോ രേഖപ്പെടുത്തുന്നത്. രാവിലെ ഒരുഘട്ടത്തില്‍ 19 ശതമാനം വരെയ്ക്കും 'കത്തിക്കയറാന്‍' സൊമാറ്റോയ്ക്ക് സാധിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദം കമ്പനിയുടെ അറ്റനഷ്ടം 134 കോടിയില്‍ നിന്നും 359 കോടി രൂപയായി വര്‍ധിച്ചെന്നതാണ് വാസ്തവം. എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 75 ശതമാനം കൂടി 1,212 കോടി രൂപയായി. സൊമാറ്റോ ഓഹരികളെ തുണയ്ക്കുന്നതും ഇപ്പോഴത്തെ വരുമാനവര്‍ധനവുതന്നെ.
എന്തായാലും സൊമാറ്റോയെ എഴുതിതള്ളരുതെന്നാണ് വിദേശ ബ്രോക്കറേജായ ജെപി മോര്‍ഗന്‍ നിക്ഷേപകരോട് പറയുന്നത്. കാരണം ക്രമീകരിച്ച ഇബിഐടിഡിഎ നഷ്ടം ഓരോ പാദവും കമ്പനി കുറച്ചുവരികയാണ്. മാത്രമല്ല, മെട്രോ നഗരങ്ങളില്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുന്ന പശ്ചാത്തലത്തില്‍ മൊത്ത ഓര്‍ഡര്‍ മൂല്യവും വര്‍ധിക്കുന്നുമുണ്ട്. ജനുവരി - മാര്‍ച്ച് കാലയളവില്‍ സൊമാറ്റോയുടെ വരുമാന ഉയര്‍ച്ച ഇക്കാര്യം അടിവരയിടുന്നു. സ്‌റ്റോക്കില്‍ 130 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ജെപി മോര്‍ഗന്‍ നിര്‍ദേശിക്കുന്നത്.
Also Read: പെൻഷൻ ഉറപ്പിച്ചോളൂ; മാസം 5,000 അക്കൗണ്ടിലെത്തും; 210 രൂപ അടക്കാൻ തയ്യാറല്ലേ
മറ്റൊരു വിദേശ ബ്രോക്കറേജായ സിറ്റിയും സൊമാറ്റോയില്‍ പോസിറ്റീവ് കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുന്നുണ്ട്. സ്റ്റോക്കില്‍ 80 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഇവര്‍ മുന്നോട്ടുവെയ്ക്കുന്നത്. മൊത്ത ഓര്‍ഡര്‍ മൂല്യത്തിലെ 6 ശതമാനം വളര്‍ച്ചയും ക്രമീകരിച്ച ഇബിഐടിഡിഎ നഷ്ടം 220 കോടി രൂപയിലേക്ക് ചുരുങ്ങിയതും ബ്രോക്കറേജ് എടുത്തുപറയുന്നുണ്ട്.
എസ്ആര്‍എഫ്, ആരതി ഇന്‍ഡസ്ട്രീസ്, നവീന്‍ ഫ്‌ളൂറൈന്‍ ഓഹരികളിലാണ് മോര്‍ഗന്‍ സ്റ്റാന്‍ലി 'പച്ചക്കൊടി' വീശുന്നത്. കെമിക്കല്‍ കമ്പനിയായ എസ്ആര്‍എഫില്‍ 'ഓവര്‍വെയ്റ്റ്' റേറ്റിങ് ഇവര്‍ നല്‍കുന്നുണ്ട്. ടാര്‍ഗറ്റ് വില 2,757 രൂപ. കമ്പനിയുടെ ഓഹരി വില ഭാവിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന് കരുതുമ്പോഴാണ് ബ്രോക്കറേജുകള്‍ 'ഓവര്‍വെയ്റ്റ്' റേറ്റിങ് നല്‍കാറ്. ആരതി ഇന്‍ഡട്രീസില്‍ 954 രൂപയും നവീന്‍ ഫ്‌ളൂറൈനില്‍ 4,562 രൂപയുമാണ് മോര്‍ഗന്‍ സ്റ്റാന്‍ലി നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില.
വിദേശ ബ്രോക്കറേജായ ജെഫറീസ് ഇന്ത്യന്‍ വിപണിയിലെ ആറു ഓട്ടോ സ്‌റ്റോക്കുകളിലാണ് പ്രതീക്ഷ അറിയിക്കുന്നത്. സ്റ്റീല്‍ വിലയിലെ ഇടിവ്, മാര്‍ജിന്‍ വിപുലീകരണം, കോവിഡിന് ശേഷമുള്ള ഡിമാന്‍ഡ് റിക്കവറി എന്നിവ മുന്‍നിര്‍ത്തി മുന്നോട്ടുള്ള നാളുകളില്‍ വാഹനാനുബന്ധ മേഖല മുന്നേറുമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. ടാറ്റ മോട്ടോര്‍സ്, മാരുതി സുസുക്കി, ടിവിഎസ് മോട്ടോര്‍, അശോക് ലെയ്‌ലാന്‍ഡ്, ഐഷര്‍ മോട്ടോര്‍സ്, ബജാജ് ഓട്ടോ എന്നിവരാണ് സെക്ടറില്‍ നിന്നുള്ള ജെഫറീസിന്റെ ഇഷ്ടതാരങ്ങള്‍.
ബ്രോക്കറേജായ സിഎല്‍എസ്എ ഹിന്ദുസ്താന്‍ എയറനോട്ടിക്‌സ് ലിമിറ്റഡ് അഥവാ എച്ച്എഎല്ലില്‍ 'ബൈ' റേറ്റിങ് നിലനിര്‍ത്തിയത് കാണാം. ടാര്‍ഗറ്റ് വില 1,930 രൂപ. 2022 സാമ്പത്തിക വര്‍ഷം നികുതിക്ക് ശേഷം 17 ശതമാനം ലാഭവളര്‍ച്ച കുറിക്കാന്‍ എച്ച്എഎല്ലിന് സാധിച്ചിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡില്‍ 'ഔട്ട്‌പെര്‍ഫോം' റേറ്റിങ്ങാണ് സിഎല്‍എസ്എ കല്‍പ്പിക്കുന്നത്. ടാര്‍ഗറ്റ് വില 805 രൂപ. പ്രസ്തുത കമ്പനി വ്യവസായത്തിലെ സമാന കമ്പനികളെക്കാള്‍ മികച്ച റിട്ടേണ്‍ നിരക്ക് നല്‍കുമെന്നാണ് 'ഔട്ട്‌പെര്‍ഫോം' റേറ്റിങ്ങിനര്‍ത്ഥം. സമീപകാലത്ത് ഓഹരി വിലയിലുണ്ടായ രൂക്ഷമായ തിരുത്തലിന് ശേഷം ശോഭ ലിമിറ്റഡിലെ റിസ്‌ക്-റിവാര്‍ഡ് മെച്ചപ്പെട്ടെന്നാണ് സിഎല്‍എസ്എയുടെ നിരീക്ഷണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.