മുൻ ഇൻഫോസിസ് സിഇഒ വിശാൽ സിക്ക ആഗോള സാങ്കേതിക കമ്പനിയായ ഒറാക്കിളിന്റെ ഡയറക്ടർ ബോർഡിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. അടുത്തിടെ വിശാൽ സിക്ക തന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ വിയാനായ് സിസ്റ്റംസ് പുറത്തിറക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇദ്ദേഹം ഒറാക്കിൾ ഡയറക്ടർ ബോർഡിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് എന്നിവയിൽ ലോകത്തിലെ പ്രമുഖ വിദഗ്ധരിൽ ഒരാളാണ് 52കാരനായ സിക്ക. ഒറാക്കിളിന്റെ ബിസിനസിനെ സഹായിക്കാൻ സിക്കയുടെ സേവനം ഗുണകരമാകുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയിൽ ലോകത്തെ മുൻനിര വിദഗ്ധരിൽ ഒരാളാണ് വിശാലെന്ന് ഒറാക്കിൾ ചെയർമാനും സിടിഒയുമായ ലാറി എലിസൺ പറഞ്ഞു.
അടുത്ത വർഷം ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത് 10 ശതമാനം ശമ്പള വർധനവ്
വിയനായി തുടങ്ങുന്നതിനുമുമ്പ്, സിക്ക എസ്എപിയിലെ മുതിർന്ന എക്സിക്യൂട്ടീവും ഇൻഫോസിസിലെ സിഇഒയുമായിരുന്നു. ഒറാക്കിളിനും ഉപഭോക്താക്കൾക്കും വിദഗ്ദ്ധോപദേശങ്ങൾ നൽകാൻ സിക്കയുടെ വൈദഗ്ധ്യവും അനുഭവവും അദ്ദേഹത്തെ അനുയോജ്യനാക്കുന്നുവെന്നും എലിസൺ പറഞ്ഞു.
വർഷങ്ങളായി ഒറാക്കിൾ ഡാറ്റാബേസ് ലോകത്തിലെ വലുതും പ്രാധാന്യമുള്ളതുമായ എല്ലാ ഓർഗനൈസേഷന്റെയും പ്രധാനപ്പെട്ട ഘടകമാണെന്ന് സിക്ക പറഞ്ഞു. ഒറാക്കിൾ ബോർഡിൽ ചേരാനും കമ്പനിയുടെ ഭാഗമാകാനുമുള്ള അവസരം ലഭിച്ചതിലും താൻ സന്തുഷ്ടനാണെന്നും സിക്ക പറഞ്ഞു. ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമായിരുന്ന വിശാല്‍ സിക്ക 2017ലാണ് രാജിവച്ചത്. വിശാല്‍ സിക്കയുടെ പ്രവര്‍ത്തന രീതികളില്‍ മുന്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തിക്കടക്കം അസംതൃപ്തി ഉണ്ടായിരുന്നു. ആരോപണങ്ങളില്‍ മനം മടുത്താണ് രാജിയെന്ന് വിശാൽ സിക്ക അന്ന് രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ ആക്രമണങ്ങളാണ് രാജിക്കിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2014 ലാണ് സിക്ക ഇൻഫോസിസ് സി.ഇ.ഒ സ്ഥാനത്തെത്തിയത്.