ന്യൂഡൽഹി: ഇലക്‌ട്രോണിക് ടോൾ ശേഖരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി 15 മുതൽ ഫാസ്‌ടാഗ് സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 15 ദിവസമാണ് ഇത് ലഭ്യമാകുക. ഫെബ്രുവരി 15 മുതൽ ഫെബ്രുവരി 29 വരെ പുതിയ നിയമം പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ ഫീസായ 100 രൂപയാണ് സൗജന്യമായി നൽകുക എന്നാണ് സൂചന.
ഫാസ്‌ടാഗ് വാലറ്റിന് ബാധകമായ സെക്യൂരിറ്റി നിക്ഷേപവും മിനിമം ബാലൻസും മാറ്റമില്ലാതെ തുടരുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ആര്‍സി ബുക്കുമായി ഫാസ്ടാഗ് വിൽപ്പന കേന്ദ്രങ്ങളിൽ എത്തുന്നവര്‍ക്കാണ് സൗജന്യമായി ഇത് ലഭിക്കുക. എൻഎച്ച് ടോൾപ്ലാസകൾ, ആര്‍ടിഒ ഓഫീസുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും ഫാസ്ടാഗ് ലഭിക്കും. 1033 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചും മൈ ഫാസ്ടാഗ് ആപ്പ് ഡൗൺലോഡ് ചെയ്തും ഫാസ്ടാഗ് നേടാം.
നഗരങ്ങളിലെ തൊഴിലില്ലായ്മ ജനുവരിയിൽ കുത്തനെ ഉയർന്നു
ഇലക്‌ട്രോണിക് ടോൾ ശേഖരണത്തിനായി ദേശീയപാതകളിൽ ഫാസ്‌ടാഗ് സംവിധാനം നടപ്പിലാക്കിയ ശേഷം പ്രതിദിന വരുമാനം 68 കോടിയിൽ നിന്ന് 87 കോടി രൂപയായി ഉയർന്നതായി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ടോൾ പ്ലാസകളിൽ ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനമാണ് ഫാസ്‌ടാഗ്. ഫാസ്ടാഗുള്ള വാഹനങ്ങൾ ടോൾ പ്ലാസകൾ വഴി കടന്നുപോകുമ്പോൾ ഫാസ്ടാഗ് വാലറ്റിൽ നിന്ന് തുക ഓട്ടോമാറ്റിക്കായി പിൻവലിക്കപ്പെടും. ഇതുവഴി ടോൾ പ്ലാസകളിലെ വാഹനങ്ങളുടെ കാത്തുനിൽപ്പും ഇന്ധന ഉപഭോഗവും കുറയ്ക്കാനാകും. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്നാണ് ഫാസ്ടാഗ് നടപ്പാക്കുന്നത്.