രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്കെല്ലാം സൗജന്യമായി അരി നൽകുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. കോവിഡ് നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റ് വീടുകളിൽ എത്തിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് 35 കിലോ അരി സൗജന്യമായി നൽകും. നീല, വെള്ള കാർഡുകൾക്ക് 15 കിലോ അരി ലഭിക്കും. പലവ്യഞ്ജന സാധനങ്ങൾ നൽകുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.
കേരള ബജറ്റ് 2020: കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ, മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് 50 കോടി
ദിവസ വേതനക്കാർ
സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ ദിവസ വേതനക്കാർ ബുദ്ധിമുട്ടും എന്നും അവരെ പ്രത്യേകം പരിഗണിക്കണമെന്നും നേരത്തെ ചർച്ചകൾ നടന്നിരുന്നു. ഇതിന് പ്രതിവിധിയായാണ് സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം. ലോക്ക് ഡൗൺ കഴിയുന്നതുവരെ ഇനി സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ അരി ലഭിക്കും. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയിട്ടുണ്ട്.
സമയ ക്രമീകരണം
സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ സമയക്രമത്തിലും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണിവരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല.
തമിഴ്നാട്ടിലെ പ്രഖ്യാപനം
ലോക്ക്ഡൌണിനെ തുടർന്ന് അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും ആളുകൾക്ക് ദുരിതാശ്വാസ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൌജന്യ അരി, പഞ്ചസാര, മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്ക്ക് പുറമേ 1000 രൂപയാണ് തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്. നീണ്ട നിരകൾ ഒഴിവാക്കാൻ, ചരക്കുകൾ ടോക്കൺ അടിസ്ഥാനത്തിൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരാൾ മരിച്ചു
കൊവിഡ് 19 വൈറസ് ബാധിച്ച് തമിഴ്‌നാട്ടില്‍ ഒരാള്‍ മരിച്ചു. മധുര സ്വദേശിയായ 54 വയസുള്ളയാളാണ് മരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്കു രോഗം പകര്‍ന്നത് എങ്ങനെ എന്ന് സ്ഥിരീകരിക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിരുന്നില്ല. 12 പേർക്കാണ് തമിഴ്നാട്ടിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.