മൂന്ന് ദിവസത്തെ വമ്പന്‍ കുതിപ്പിനു ശേഷം വിപണികള്‍ ഇന്നു നേരിയ തിരുത്തല്‍ നേരിടുകയാണ്. ക്രിസ്തുമസ് അവധി ആഘോഷത്തിന്റെ ആലസ്യവും രണ്ട് ദിവസത്തെ ഇടവേള മുന്‍കൂട്ടി കണ്ടുള്ള ലാഭമെടുപ്പും ഇന്ന് വിപണിയില്‍ പ്രകടമാണ്. എങ്കിലും കഴിഞ്ഞ രണ്ടാഴ്ചയിലെ ഇടിവിന് ശേഷം ഓഹരികള്‍ ആകര്‍ഷ നിലവാരത്തിലേക്ക് എത്തിയതുകൊണ്ടുളള നിക്ഷേപ താത്പര്യവും അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ പ്രശസ്ത പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികള്‍ മൂന്നാഴ്ച കാലയളവില്‍ 32 ശതമാനം നേട്ടം കണക്കാക്കി വാങ്ങാമെന്ന് നിര്‍ദേശിച്ച് ജിഇപിഎല്‍ കാപ്പിറ്റല്‍ രംഗത്തെത്തി.
എംഎംടിസി
സര്‍ക്കാര്‍ മേഖലയിലുള്ള രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വ്യവഹാര സ്ഥാപനമാണ് മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അഥവാ എംഎംടിസി. 1963-ല്‍ ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണിത്. കല്‍ക്കരി, ഇരുമ്പയിര് കാര്‍ഷിക വളം, വ്യാവസായിക ഉത്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. അതേപോലെ ഫെറസ്, നോണ്‍ഫെറസ് അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നുമുണ്ട്.
1,000 കോടി യുഎസ് ഡോളർ
ഫൈവ് സ്റ്റാര്‍ എക്‌സ്‌പോര്‍ട്ട് ഹൗസ് എന്ന പദവി നേടുന്ന ആദ്യ പൊതു മേഖലാ സ്ഥാപനമാണ് എംഎംടിസി. 1,000 കോടി യുഎസ് ഡോളറില്‍ (ഏകദേശം 75,500 കോടി രൂപ) ഏറെ വാര്‍ഷിക വിറ്റുവരവ് കമ്പനിക്കുണ്ട്. അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണിത്. ക്രൂഡോയില്‍ മാറ്റിനിര്‍ത്തിയാല്‍ ഉള്ള വിഭാഗത്തിലെ ഏറ്റവും വലിയ അളവില്‍ ഇറക്കുമതി നടത്തുന്നതും എംഎംടിസിയാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി എംഎംടിസിക്ക് നിരവധി ഉപ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതും എംഎംടിസി മുഖേനയാണ്.
സാമ്പത്തികം
കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ 9,314.17 കോടി രൂപയാണ് എംഎംടിസിയുടെ വരുമാനം. ഇതേകാലയളവിലെ സഞ്ചിത നഷ്ടം 597 കോടി രൂപയാണ്. എംഎംടിസിയുടെ 90 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്. 7,200 കോടി രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂലധനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 110 ശതമാനത്തോളം നിക്ഷേപകര്‍ക്ക് ആദായം നല്‍കിയിട്ടുണ്ട്. ഇതേ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 63.95 രൂപയും കുറഞ്ഞ വില 22.55 രൂപയുമാണ്.
ലക്ഷ്യ വില 62
നിലവില്‍ 47.85 രൂപ നിലവാരത്തിലാണ് എംഎംടിസിയുടെ (BSE: 513377, NSE: MMTC) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 62 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം എന്നാണ് ജിഇപിഎല്‍ കാപ്പിറ്റലിന്റെ നിര്‍ദ്ദേശം. ഇതിലൂടെ മൂന്നാഴ്ചയ്ക്കകം 32 ശതമാനത്തോളം നേട്ടം ലഭിക്കാം. ഇതിനുള്ള സ്റ്റോപ്പ് ലോസ് 40 രൂപ നിലവാരത്തില്‍ കൃത്യമായി ക്രമീകരിക്കണമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ജിഇപിഎല്‍ കാപ്പിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുളളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications