ക്ഷീര മേഖലയിൽ കേരളത്തിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമാണ് മിൽമ. ക്ഷീരമേഖലയ്ക്ക് കൂടുതൽ ശക്തി പകരുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങി കേരള സർക്കാർ. ഇതിന്റെ ഭാഗമായി ക്ഷീര മേഖലയിലെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡും (മില്‍മ) കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡും (കേരള ബാങ്ക്) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. ഇത് ക്ഷീര മേഖലയുടെ പുതിയ തുടക്കങ്ങൾക്ക് കാരണമാവും.
തിരുവനന്തപുരത്ത് കേരള ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മില്‍മ എംഡി ആസിഫ് കെ. യൂസഫ്, കേരള ബാങ്ക് സി.ഇ.ഒ ജോര്‍ട്ടി എം. ചാക്കോ എന്നിവരാണ് ധാരണാപത്രം കൈമാറിയത്. പുതിയ പദ്ധതിയിലൂടെ ക്ഷീര കർഷകർക്ക് കേരള ബാങ്കിലൂടെ വായ്പ ലഭിക്കും. രണ്ട് പദ്ധതികൾക്കു വേണ്ടിയാണ് ഇരു സ്ഥാപനങ്ങളും ധാരണാപത്രം ഒപ്പു വെച്ചത്.
എത്ര രൂപ ലോൺ കിട്ടും
ക്ഷീരകര്‍ഷകര്‍ക്ക് കേരള ബാങ്കിലൂടെ 3 ലക്ഷം രൂപ വരെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന ക്ഷീരമിത്ര വായ്പാ പദ്ധതി നടപ്പിലാക്കും. മാത്രമല്ല ,മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഫ്രാഞ്ചൈസി ഉടമകള്‍ക്ക് സ്റ്റോക്ക്/വിറ്റുവരവ് അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ക്രെഡിറ്റ് വായ്പാ പദ്ധതിയായ മില്‍മ ഫ്രാഞ്ചൈസി വായ്പാ പദ്ധതിയും നടപ്പിലാക്കും. ഈ രണ്ട് പദ്ധതികൾക്കുമായ മൂന്നു വര്‍ഷത്തേക്കാണ് ധാരണാപത്രത്തിന്‍റെ കാലാവധി.

ക്ഷീര കര്‍ഷകര്‍ക്കായുള്ള ഓരോ ക്ഷേമ പദ്ധതികളിലൂടെ ഓരോ വര്‍ഷവും പാല്‍ ഉത്പാദനത്തിലും വിപണനത്തിലും മുന്നേറ്റമുണ്ടാക്കാന്‍ മില്‍മയ്ക്ക് സാധിക്കുന്നുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. ക്ഷീര മേഖലയെ മുന്നോട്ട് നയിക്കുന്നതിനുള്ള പുതിയ പദ്ധതികൾ സംസ്ഥാനത്തെ പ്രധാന ധനകാര്യ സ്ഥാപനമായ കേരള ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ ഇത് കൂടുതല്‍ വിപുലപ്പെടുത്താനാകും.
ഉപഭോക്താക്കളുടെ സംതൃപ്തിയും കര്‍ഷകരുടെ ഉന്നമനവും ഒരുപോലെയാണ് മില്‍മ ലക്ഷ്യം വയ്ക്കുന്നു. ക്ഷീര കര്‍ഷകര്‍ക്ക് തൊഴിലും ഉപജീവനവും നല്‍കി ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ അവർക്ക് കൈത്താങ്ങാവുകയും ഒപ്പം സംസ്ഥാനത്തെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാനുമാണ് മില്‍മ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിപണി വിപുലീകരണം..
രാജ്യത്തെ ഏറ്റവും പ്രധാന സഹകരണ പ്രസ്ഥാനങ്ങളിലൊന്നായ മില്‍മയുമായി സഹകരിക്കാന്‍ സാധിക്കുന്നത് അഭിമാനകരമാണെന്ന് കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. വിപണി വിപുലീകരണം ലക്ഷ്യമിട്ട് അടുത്ത കാലത്ത് മില്‍മ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മലപ്പുറത്ത് ആരംഭിച്ച പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി ഇതില്‍ ഏറ്റവും പുതിയ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ 10.6 ലക്ഷം ക്ഷീര കര്‍ഷകരെ പ്രതിനിധീകരിക്കുന്ന മില്‍മ ദിവസവും 17 ലക്ഷത്തോളം ലിറ്റര്‍ പാല്‍ വിതരണം ചെയ്യുന്നു. 30,000 ത്തിലധികം പാല്‍ വിതരണ ഏജന്‍സികളും അനുബന്ധ സ്ഥാപനങ്ങളും മില്‍മയുടെ കീഴിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ ബാങ്കായ കേരള ബാങ്കിന് 823 ശാഖകളാണുള്ളത്.
കേരള ബാങ്കിൽ വിവിധ മേഖലയിലെ കർഷകർക്കു വേണ്ടി കുറഞ്ഞ പലിശ നിരക്കിൽ മികച്ച വായ്പകൾ നൽകാറുണ്ട്. സഹകരണ മേഖലകൾക്കും കേരള ബാങ്ക് എപ്പോഴും കൈത്താങ്ങാവുന്നു. മിൽമയുമായി സഹകരിക്കുന്നതിലൂടെ പല മാറ്റങ്ങളും കേരളത്തിൻ്റെ ക്ഷീര മാർക്കറ്റിൽ സംഭവിക്കാം.


Click it and Unblock the Notifications