നടപ്പു വര്‍ഷം വലിയ നേട്ടങ്ങള്‍ പിടിച്ചടക്കിയാണ് ഓഹരി വിപണി മുന്നേറുന്നത്. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ നിഫ്റ്റി, ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ സ്‌മോള്‍ക്യാപ് സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ ഓരോ ദിവസവും വ്യാപാരം നടത്തുന്നു. ഫലമോ, ചുരുങ്ങിയ സമയം കൊണ്ട് നിരവധി ഓഹരികളാണ് മള്‍ട്ടിബാഗര്‍ (നൂറു ശതമാനത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന ഓഹരികള്‍) പട്ടികയില്‍ കയറിക്കൂടിയത്.
പറഞ്ഞുവരുമ്പോള്‍ സ്‌മോള്‍ക്യാപ്, മിഡ്ക്യാപ്, ലാര്‍ജ്ക്യാപ് ഓഹരികള്‍ മാത്രമല്ല, ഒരുപിടി എസ്എംഇ സ്റ്റോക്കുകളും ചെറിയ കാലം കൊണ്ടുതന്നെ പതിന്മടങ്ങ് നേട്ടം കുറിച്ച് 'മള്‍ട്ടിബാഗര്‍മാരായത്' കാണാം. ഈ അവസരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ തിളക്കമേറിയ മള്‍ട്ടിബാഗര്‍ ഓഹരികള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം നമുക്ക് തുടരാം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് വമ്പന്‍ ആദായം നല്‍കിയ കമ്പനികളില്‍ ഒന്നാണ് ഗീത റിന്യൂവബിള്‍ എനര്‍ജി. 12 മാസം കൊണ്ട് 4,600 ശതമാനത്തിലേറെയാണ് കമ്പനിയുടെ ഓഹരി വില വര്‍ധിച്ചത്. 2020 ഓഗസ്റ്റ് 14 -ന് 5.50 രൂപയുണ്ടായിരുന്ന ഓഹരി വില ഒരു വര്‍ഷം പിന്നിടുമ്പോള്‍ 260 രൂപയിലേക്ക് കുതിച്ചുയര്‍ന്നത് കാണാം. അതായത് നിക്ഷേപകര്‍ക്ക് കമ്പനി സമ്മാനിച്ചത് 4,627.27 ശതമാനം വളര്‍ച്ച. ഓഹരി വിപണിയില്‍ ഗീത റിന്യൂവബിള്‍ എനര്‍ജി കുറിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലനിലവാരവും ഇപ്പോഴത്തേതുതന്നെ.
വെള്ളിയാഴ്ച്ച (ഓഗസ്റ്റ് 6) ഗീത റിന്യൂവബിള്‍ എനര്‍ജി ഓഹരികള്‍ അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടുകൊണ്ടാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ അഞ്ച് ദിവസത്തെ വില്‍പ്പന ചിത്രത്തിലും കമ്പനിയുടെ ഓഹരികള്‍ മുന്നോട്ടുള്ള കുതിപ്പ് തുടരുകയാണ്.
കഴിഞ്ഞവാരം 214 രൂപയില്‍ വ്യാപാരം തുടങ്ങിയ ഗീത റിന്യൂവബിള്‍ എനര്‍ജി, 21.50 ശതമാനം ഉയര്‍ന്ന് 260 രൂപ നിലവാരത്തില്‍ ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു. കഴിഞ്ഞ ഒരു മാസക്കാലത്തെ ചിത്രത്തിലും കാണാം 164 ശതമാനം വര്‍ധനവ്. ഇക്കാലയളവില്‍ 93.60 രൂപയില്‍ നിന്നായിരുന്നു കമ്പനിയുടെ ഉയര്‍ച്ച.
ഈ വര്‍ഷം മാത്രം 3,608.99 ശതമാനം നേട്ടം കുറിക്കാന്‍ ഗീത റിന്യൂവബിള്‍ എനര്‍ജിക്ക് സാധിച്ചെന്ന കാര്യം പ്രത്യേകം പറയണം. ജനുവരി നാലിന് 7.01 രൂപയാണ് കമ്പനി ഓഹരി വില കണ്ടെത്തിയത്. എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ ഗീത റിന്യൂവബിള്‍ എനര്‍ജി വിപണിയില്‍ സാവധാനം പിടിച്ചുകയറി.
നിക്ഷേപകര്‍ക്ക് എത്ര കിട്ടി?
ഒരു വര്‍ഷം മുന്‍പ് ഗീത റിന്യൂവബിള്‍ എനര്‍ജിയില്‍ നിക്ഷേപം നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ എത്രയായേനെ? പലര്‍ക്കും ഇക്കാര്യം അറിയാന്‍ ആകാംക്ഷയുണ്ട്. കമ്പനിയുടെ വില ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു വര്‍ഷം മുന്‍പ് ഗീത റിന്യൂവബിള്‍ എനര്‍ജിയില്‍ 1 ലക്ഷം രൂപയിട്ടവര്‍ക്ക് ഇന്ന് 47.27 ലക്ഷം രൂപ ലഭിക്കും. 5 ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ആസ്തി 2.36 കോടി രൂപയിലേക്കുമെത്തും!
ഒരു മാസം മുന്‍പ് ഗീത റീന്യൂവബിള്‍ എനര്‍ജിയില്‍ 1 ലക്ഷം രൂപയിട്ടവര്‍ക്ക് 2.64 ലക്ഷം രൂപയും 5 ലക്ഷം രൂപയിട്ടവര്‍ക്ക് 13.23 ലക്ഷം രൂപയും തിരിച്ചുലഭിക്കുമെന്ന കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ഈ വര്‍ഷമാദ്യം കമ്പനിയില്‍ നിക്ഷേപം നടത്തിയവര്‍ക്കും ബംബര്‍ ലോട്ടറിയടിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ഓഹരി വില്‍ക്കാതെ കൈവശം വെച്ചിട്ടുണ്ടെങ്കില്‍ 1 ലക്ഷം രൂപ നിക്ഷേപം 37.08 ലക്ഷം രൂപയായും 5 ലക്ഷം രൂപ നിക്ഷേപം 1.8 കോടി രൂപയായും വര്‍ധിച്ചിരിക്കണം.
ജൂണ്‍ പാദത്തില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം ഗീത റിന്യൂവബിള്‍ എനര്‍ജിയില്‍ 73.05 ശതമാനം ഓഹരി പങ്കാളിത്തം പ്രമോട്ടര്‍മാരാണ് കയ്യടക്കുന്നത്. 26.95 ശതമാനം ഓഹരികള്‍ മാത്രമേ പൊതു നിക്ഷേപകരുടെ കൈവശമുള്ളൂ. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ 11.08 ലക്ഷം ഓഹരികള്‍ പൊതു നിക്ഷേപകരായ 4,191 പേരുടെ പക്കലുണ്ട്. ഇതില്‍ത്തന്നെ 3,947 നിക്ഷേപകര്‍ 2 ലക്ഷം രൂപയ്ക്ക് താഴെ മാത്രമാണ് നിക്ഷേപം നടത്തിയിട്ടുള്ളതും.
ഊര്‍ജ്ജ മേഖലയിലെ മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാട് ആസ്ഥാനമായ ഗീത റീന്യൂവബിള്‍ എനര്‍ജി ഓഹരി വിപണിയില്‍ ബഹുദൂരം മുന്നിലാണ്. പ്രധാന എതിരാളിയായ രവീന്ദ്ര എനര്‍ജി കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 121.47 ശതമാനം ഉയര്‍ച്ചയാണ് കുറിച്ചത്. മറ്റൊരു എതിരാളിയായ ജിവികെ പവര്‍ ആന്‍ഡ് ഇന്‍ഫ്രായാകട്ടെ, കേവലം 27.11 ശതമാനം മാത്രം നേട്ടം കണ്ടെത്തി. ഉര്‍ജാ ഗ്ലോബല്‍ 162.13 ശതമാനവും ഓറിയന്റ് ഗ്രീന്‍ പവര്‍ കമ്പനി 63.77 ശതമാനവും നേട്ടമാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്.
ഇതൊക്കെയാണെങ്കിലും ഓഹരി വിപണിയിലെ മുന്നേറ്റം ഗീത റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് കമ്പനിയുടെ യഥാര്‍ത്ഥ സാമ്പത്തിക ചിത്രത്തോട് നീതി പുലര്‍ത്തുന്നതല്ല. 2017 സെപ്തംബര്‍ പാദം മുതല്‍ തുടര്‍ച്ചയായി നഷ്ടം കുറിച്ചുകൊണ്ടാണ് കമ്പനി നടന്നുനീങ്ങുന്നത്. ഇതിനിടെ 2021 മാര്‍ച്ച് പാദത്തില്‍ മാത്രം ഗീത റിന്യൂവബിള്‍ എനര്‍ജി 15 ലക്ഷം ലാഭം കണ്ടെത്തി. പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കമ്പനിയുടെ വാര്‍ഷിക വരുമാനം 63 ശതമാനം ഇടിയുകയാണ് ചെയ്തത്.
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും രചയിതാവും ഉത്തരവാദികളല്ല.


Click it and Unblock the Notifications