മത്സരം ടീമുകള്‍ തമ്മില്‍ ഗ്രൗണ്ടിലാണെങ്കിലും ആവേശമിങ്ങ് ഗ്യാലറിയിലാണെന്ന് പറഞ്ഞതു പോലെയാണ് ആഭ്യന്തര വിപണികളുടെ സ്ഥിതിയും. ബാഹ്യമായ കാരണങ്ങളുടെ പ്രതികൂല സ്വാധീനത്താല്‍ ഇവിടുത്തെ പ്രധാന സൂചികകള്‍ പുതിയ വ്യാപാര ആഴ്ചയുടെ ആംരഭത്തില്‍ തകര്‍ന്നടിഞ്ഞു. സെന്‍സെക്‌സില്‍ 1,800-ഓളം പോയിന്റും നിഫ്റ്റിയില്‍ 531 പോയിന്റും ഇടിഞ്ഞു. പ്രധാന സൂചികകള്‍ 3 ശതമാനത്തോളമാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ നിന്നും 8.2 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.
അമേരിക്കയിലെ പണപ്പെരുപ്പവും തുടര്‍ന്ന് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയും റഷ്യന്‍- ഉക്രൈന്‍ സംഘര്‍ഷവുമാണ് ഈ തകര്‍ച്ചയ്ക്ക് വഴിതെളിച്ചത്. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 531 പോയിന്റ് നഷ്ടത്തില്‍ 16,842-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 1,747 പോയിന്റ് തകര്‍ന്ന് 56,405-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 1,679 പോയിന്റ് ഇടിഞ്ഞ് 36,837-ലും വ്യാപാരം അവസാനിപ്പിച്ചു.
എഡി റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട ആകെ 2,134 ഓഹരികളില്‍ 1,858 ഓഹരികളിലും വിലിയിടിവ് രേഖപ്പെടുത്തി. 245 ഓഹരികൾ മാത്രമാണ് നേട്ടത്തിലവസാനിച്ചത്. ഇതോടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ (എഡി) റേഷ്യോ 0.13-ലേക്ക് കൂപ്പുകുത്തി. വിപണിയിലെ ദുര്‍ബലാവസ്ഥ ഇതിലൂടെ വ്യക്തമാണ്. സമാനമായി, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX), 23 ശതമാനത്തോളം കുതിച്ചുയര്‍ന്ന് 22.8-ലേക്ക് ഉയര്‍ന്നു. വിക്‌സ് നിരക്കുകള്‍ 20 നിലവാരം മറികടക്കുന്നത് വിപണിക്ക് ഗുണകരമല്ല.
3 ഘടകങ്ങള്‍
- റഷ്യന്‍- ഉക്രൈന്‍ പ്രതിസന്ധി- ആദ്യ.ഘട്ട മധ്യസ്ഥ ശ്രമം ഫലം കാണാത്തതും നിലപാടില്‍ നിന്നും വിട്ടുവീഴ്ചയ്ക്ക് റഷ്യ തയ്യറാകാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
- ക്രൂഡ് ഓയില്‍- രാജ്യാന്തര വിപണിയില്‍ 7 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക് ക്രൂഡ് ഓയില്‍ ഉയര്‍ന്നത്. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തില്‍ അയവ് വരുന്നില്ലെങ്കില്‍ 100 ഡോളര്‍ കടന്നേക്കാം. കഴിഞ്ഞ രണ്ടു മാസത്തിനിടെ 32 ശതമാനമാണ് വില വര്‍ധിച്ചത്. ക്രൂഡ് ഓയിലില്‍ ഓരോ 10 ഡോളര്‍ വര്‍ധിക്കുമ്പോഴും രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിയില്‍ 0.4 ശതമാനം വര്‍ധിക്കും.
- പണപ്പെരുപ്പ നിരക്ക്- ആഭ്യന്തര പണപ്പെരുപ്പ നിരക്കുകള്‍ തിങ്കളാഴ്ച വൈകുന്നേരം പുറത്തുവരും. റിസര്‍വ് ബാങ്കിന്റെ ഉദാര ധനനയം തുടരുന്നതിന് പണപ്പെരുപ്പം ശമിക്കേണ്ടത് അനിവാര്യമാണ്.
നിഫ്റ്റി മൂവ്മെന്റ്
300-ഓളം പോയിന്റ് താഴ്ന്നാണ് നിഫ്റ്റിയില്‍ വ്യാപാരം ആരംഭിച്ചത്. പിന്നാലെ നിര്‍ണായകമായ 17,000 നിലവാരം തകര്‍ന്നെങ്കിലും വേഗത്തില്‍ തിരികെ കയറിയത് ചെറിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 17,100 നിലവാരം മറികടക്കാന്‍ നിഫ്റ്റി വിഷമിച്ചു. ഉച്ചയോടെ യൂറോപ്യന്‍ വിപണികള്‍ 3 ശതമാനം ഇടിവോടെ വ്യാപാരം ആരംഭിച്ചപ്പോള്‍ ആഭ്യന്തര വിപണിയിലെ സൂചികകളും നിര്‍ണായക നിലവാരങ്ങള്‍ ഓരോന്നായി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. 17,099-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരവും 16,809.65-ല്‍ ഇന്നത്തെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി.
നേട്ടവും കോട്ടവും
എന്‍എസ്ഇയിലെ പ്രധാന സൂചികകളെല്ലാം ചുവപ്പണിഞ്ഞു. 5 ശതമാനത്തിലേറെ ഇടിഞ്ഞ മെറ്റല്‍ വിഭാഗം ഓഹരികളാണ് ഏറ്റവും രൂക്ഷമായ തിരിച്ചടി നേരിട്ടത്. 4 ശതമാനത്തിലേറെ ഇറങ്ങിയ ധനകാര്യ ഓഹിരളാണ് നഷ്ടം നേരിട്ടവരില്‍ രണ്ടാമതെത്തിയത്. ഓട്ടോ വിഭാഗം 4 ശതമാനത്തോളവും ഫാര്‍മ വിഭാഗം സൂചിക 2 ശതമാനത്തിലേറെയും നഷ്ടം നേരിട്ടു. 1.6 ശതമാനം ഇറങ്ങിയ ഐടി വിഭാഹം ഓഹരികളിലാണ് നഷ്ടത്തിന്റെ ആഘാതം കുറവുള്ളത്. സമാനമായി എന്‍എസ്ഇയിലെ മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗം ഓഹരി സൂചികയും 3 ശതമാനത്തിലേറെ തകര്‍ന്നടിഞ്ഞു.
മുഖ്യ ഓഹരികളുടെ പ്രകടനം
- നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ 49 എണ്ണവും തിങ്കളാഴ്ച നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ലൈഫ് എന്നീ ഓഹരികള്‍ 6 ശതമാനത്തിലേറെ തകര്‍ന്നു. ഐടിസി, ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ശ്രീ സിമന്റ്സ് എന്നീ ഓഹരികള്‍ 5 ശതമാനത്തിലേറെയും ഇടിഞ്ഞു.
- നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ ഒരു ഓഹരി മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ഓഹരി തിരികെ വാങ്ങുന്നതിന്റെ തീയതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ടിസിഎസ് ഓഹരികള്‍ തുടക്കം മുതലേ നേട്ടത്തിലായിരുന്നു. ഒടുവില്‍ ഒരു ശതമാനത്തിലേറെ നേട്ടം നിലനിര്‍ത്തിയാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.


Click it and Unblock the Notifications