'ലക്ഷ്യം പൂർത്തിയായി'; 2,000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ; സെപ്റ്റംബർ 30 വരെ മാറ്റിയെടുക്കാം
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ജനങ്ങളുടെ കയ്യിലുള്ള 2000 ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാൻ സെപ്റ്റംബര്‍ 30 വരെ റിസർവ് ബാങ്ക് സമയം നൽകിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. 2016 നവംബറിലാണ് രാജ്യത്ത് 2000 രൂപ മൂല്യമുള്ള നോട്ട് റിസർവ് ബാങ്ക് അവതരിപ്പിച്ചത്.
എല്ലാ 500, 1000 നോട്ടുകൾ പിൻവലിച്ചതിന് ശേഷം സമ്പദ്‌വ്യവസ്ഥയിൽ കറൻസി ആവശ്യകത നിറവേറ്റുന്നതിനാണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെ 2000 രൂപ നോട്ടുകളുടെ ലക്ഷ്യം പൂർത്തീകരിച്ചതായി ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.
23 മുതൽ മാറ്റിയെടുക്കാം
2000ത്തിന്റെ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് റിസർവ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേയ് 23 മുതൽ 2000 രൂപ നോട്ടുകൾ ബാങ്കിൽ നിന്ന് മാറ്റിയെടുക്കാം. ഒറ്റത്തവണയായി 20,000 രൂപ മൂല്യമുള്ള നോട്ടുകൾ മാത്രമാണ് മാറ്റിയെടുക്കാൻ സാധിക്കുക.

2023 സെപ്റ്റംബര്‍ 30 വരെ 2000 ത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും.
അച്ചടി നിർത്തിയിട്ട് 4 വർഷം
2018-19 സാമ്പത്തിക വർഷത്തിൽ തന്നെ 2000 രൂപ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക നിർത്തിയിരുന്നു. നിലവിലുള്ള 2000 രൂപ നോട്ടുകളുടെ 89 ശതമാനവും 2017 മാർച്ചിന് മുൻപ് പുറത്തിറക്കിയവയാണ്. അതോടൊപ്പം പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യത്തിലും വലിയ കുറവ് വന്നിട്ടുണ്ട്.
2018 മാർച്ച് 31-ന് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 6.73 ലക്ഷം കോടി രൂപയായിരുന്നു. ഇത് 2023 മാർച്ച് 31 ന് 3.62 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications


