രാജ്യത്ത് ഇത് ഉത്സവങ്ങളുടെ കാലമാണ്. കേരളത്തിൽ ഓണം. ഉത്തരേന്ത്യയിലാണെങ്കിൽ ദീപാവലി വരാൻ പോകുന്നു. കേരളത്തിലും ദീവാപലി ആഘോഷം കുറവല്ല. മലയാളികളെ സംബന്ധിച്ചിടത്തോളം എല്ലാ ആഘോഷങ്ങളിലും ഉത്സവങ്ങളിലും പരസ്പരം സമ്മാനങ്ങൾ നൽകുന്ന പതിവുണ്ട്. വസ്ത്രങ്ങളായും കളിപ്പാട്ടങ്ങളായും സ്വർണമായും മലയാളികൾ പരസ്പരം സമ്മാനങ്ങൾ കൈമാറുന്നു. പുതിയ കാലത്ത് ഭൂരിപക്ഷം ആളുകളും സ്വർണമാണ് സമ്മാനമായി നൽകുന്നത്. കല്യാണത്തിനാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ സ്വർണവില കേട്ടാൽ എല്ലാവരുടേയും ഹൃദയം തകരും.
ഓരോദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് മുകളിലേക്ക് കുതിക്കുകയാണ് സ്വർണത്തിന്‍റെ വില. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 800 രൂപയാണ് ഒരുപവൻ സ്വർണത്തിന് കൂടിയത്. വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് കുതിക്കുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ. എന്നാൽ അൽപ്പം കാത്തിരുന്നാൽ കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ നിലവിലെ സ്വർണവില എത്രയാണെന്നും സ്വർണവില താഴേക്ക് താഴേക്ക് വീഴുമോ എന്നും നമുക്ക് പരിശോധിക്കാം.
ഇന്നത്തെ സ്വർണവില
ഇന്ന് ഒരു ഗ്രാമിന് 80 രൂപ ഉയർന്ന് 9805 രൂപയായി. ഒരു പവന് 640 രൂപ ഉയർന്ന് 78,440 രൂപയാണ്. ചരിത്രത്തിലാദ്യമായാണ് സ്വർണവില 78,000 കടക്കുന്നത്. ഇടിഎഫ് നിക്ഷേപത്തിലെ വർധന, ചൈനയിലെ പ്രീമിയങ്ങളിലെ വർദ്ധനവ്, ഇന്ത്യയിലെ ഉത്സവകാല ഡിമാൻഡ് എന്നിവ വിലക്കയറ്റത്തിന് അടിസ്ഥാനപരമായ പിന്തുണ നൽകി. ഫെഡ് ഗവർണർ ലിസ കുക്കിനെ നീക്കം ചെയ്യാനുള്ള ട്രംപിന്റെ വിവാദപരമായ നീക്കവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വം വർദ്ധിപ്പിച്ചു.
പ്രധാനമന്ത്രി മോദിയും ചൈന, റഷ്യ എന്നീ രാജ്യങ്ങളിലെ നേതാക്കളും തമ്മിൽ വാരാന്ത്യത്തിൽ നടന്ന ത്രിരാഷ്ട്ര കൂടിക്കാഴ്ചയുടെ അപ്‌ഡേറ്റുകളും, യുഎസ്-ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചുള്ള സാധ്യതയുള്ള അപ്‌ഡേറ്റുകളും, ഇവ രണ്ടും ബുള്ളിയൻ, കറൻസി വിപണികളിൽ പുതിയ ചാഞ്ചാട്ടത്തിന് കാരണമാകും.

സ്വർണവില ഇടിയും
ഡോളര്‍, ഓഹരി വിപണി പ്രതിസന്ധിയിലാകുന്നതോടെ എല്ലാവരും സ്വര്‍ണത്തില്‍ നിക്ഷേപിക്കും. ആ അവസ്ഥയാണ് ഇപ്പോഴുള്ളത് എന്നും ഇതില്‍ മാറ്റം വരുമ്പോള്‍ സ്വര്‍ണവില കുറഞ്ഞ് പവന് 50000ത്തിന് താഴേക്ക് എത്തുമെന്നും സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ് അഭിപ്രായപ്പെട്ടു. ട്രംപിന് കൂടുതല്‍ കാലം വ്യാപാര യുദ്ധം തുടരാന്‍ സാധിക്കില്ല. കാരണം, റഷ്യ, ഇന്ത്യ, ചൈന പോലുള്ള പ്രധാന രാജ്യങ്ങളുടെ കൂട്ടായ്മ വരുമ്പോള്‍ ട്രംപ് പ്രതിസന്ധിയിലാകും. അതോടൊപ്പം അമേരിക്കയിലെ കോടതിയും ട്രംപിന്‍റെ നയങ്ങളെ വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ തന്‍റെ നിലപാടുകളിലെ കടും പിടുത്തത്തിൽ നിന്നും ട്രംപിന് പിന്നോട്ട് പോകേണ്ട സാഹചര്യമുണ്ടാകുമെന്നും മേരി ജോര്‍ജ് അഭിപ്രായപ്പെട്ടു. അതോടെ വ്യാപാര യുദ്ധം നീങ്ങുകയും ട്രംപ് മയപ്പെടുത്തിയുള്ള നിലപാടിലേക്ക് എത്തുകയും ചെയ്യും. തുടര്‍ന്ന് വ്യാപാരം ശക്തിപ്പെടുകയും കയറ്റുമതി കരുത്താര്‍ജിക്കുകയും ചെയ്യുന്നതോടെ ഓഹരി വിപണിയും സജീവമാകും.
ഈ മാറ്റം വരുമ്പോള്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങും. സ്വര്‍ണത്തില്‍ നിക്ഷേപിച്ചിരുന്നവര്‍ മറ്റു നിക്ഷേപ മാര്‍ഗങ്ങളിലേക്ക് തിരിയും. ഈ വേളയില്‍ സ്വര്‍ണവില വലിയ തോതില്‍ ഇടിയും. 50000 രൂപയ്ക്ക് താഴേക്ക് എത്തുമെന്നും മേരി ജോര്‍ജ് കരുതുന്നു. എന്നാൽ ഈ ഇടിവ് പെട്ടെന്ന് ഉണ്ടാകില്ല. അതിന് അൽപ്പ നാളുകൾ കാത്തിരിക്കേണ്ടിവരുമെന്നും മേരി ജോര്‍ജ് സീ മലയാളം ന്യൂസിനോട് പ്രതികരിച്ചു.
അടുത്തിടെ സിറ്റി ബാങ്കും സ്വര്‍ണവില കുത്തനെ ഇടിയുമെന്ന് പ്രവചിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3500 ഡോളര്‍ കടന്ന് കുതിച്ചിട്ടുണ്ട്. ഇത് 2500-3000 ഡോളറിന് ഇടയിലേക്ക് വീഴുമെന്നാണ് സിറ്റി ബാങ്ക് പ്രവചിച്ചത്. അടുത്ത വര്‍ഷം രണ്ടാംപകുതിയോടെയാണ് ഇത് സാധ്യമാകുക എന്നും അവര്‍ കരുതുന്നു.


Click it and Unblock the Notifications