ഓഹരിയൊന്നിന് 490 രൂപ ഡിവിഡന്റ്; കടബാധ്യതകളില്ലാത്ത ഈ മിഡ് കാപ് സ്റ്റോക്കില്‍ 43% ലാഭം നേടാം

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളിൽ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും.

ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. അതേസമയം നിക്ഷേപകര്‍ക്ക് കൈനിറയെ ലാഭവിഹിതം നല്‍കുന്ന ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.

സനോഫി ഇന്ത്യ

സനോഫി ഇന്ത്യ

സനോഫി എന്ന ലോകപ്രശസ്ത ഫ്രഞ്ച് ഫാര്‍മ കമ്പനിയും ഇതിന്റെ പൂര്‍ണ ഉപകമ്പനിയായ ഹ്യൂക്സ്റ്റ് ജിഎംബിഎച്ചും സംയുക്തമായി നിയന്ത്രിക്കുന്ന ഫാര്‍മ കമ്പനിയാണ് സനോഫി ഇന്ത്യ ലിമിറ്റഡ്. 1956-ലാണ് തുടക്കം. നേരത്തെ അവെന്റീസ് ഫാര്‍മ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. വേദന സംഹാരികളും അലര്‍ജി മരുന്നുകളും പ്രശസ്തമാണ്. വിവധ വാക്സിനുകള്‍ക്ക് പുറമെ പ്രമേഹം, ഹൃദ്യോഗം, കാന്‍സര്‍, ത്രോബോസിസ്, ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകളും നിര്‍മിക്കുന്നു.

രാജ്യത്തെ പകുതി കുട്ടികള്‍ക്കും പോളിയോ വാക്സിന്‍ വിതരണം ചെയ്യുന്നു. 3 മരുന്ന് നിര്‍മാണ കേന്ദ്രങ്ങളും ഒരു ഗവേഷണ കേന്ദ്രവും സ്വന്തമായുണ്ട്. 60-ഓളം രാജ്യങ്ങളിലേക്ക് മരുന്നുകളും ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നു.

ഡിവിഡന്റ് 4,900%

ഡിവിഡന്റ് 4,900%

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സനോഫി ഇന്ത്യ (BSE: 500674, NSE : SANOFI) നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതവും വിശേഷാല്‍ ലാഭവിഹിതവും കൈമാറിയിരുന്നു. സനോഫി ഇന്ത്യയുടെ ഓഹരിയൊന്നിന് 181 രൂപ വീതം അന്തിമ ലാഭവിഹിതമായും 309 രൂപ വിശേഷാല്‍ ലാഭവിഹിത ഇനത്തിലുമാണ് കൈമാറിയത്. അതായത് പ്രതിയോഹരി 490 രൂപ വീതം നിക്ഷേപകന് ലഭിച്ചു. 10 രൂപ മുഖവിലയുടെ അടിസ്ഥാനത്തില്‍ 4,900 ശതമാനം ഡിവിഡന്റ് ആണിത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഈ തുക വിതരണം ചെയ്തിരുന്നു.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ഫാര്‍മ മേഖലയിലെ ഓഹരികളുടെ ശരാശരി പിഇ അനുപാതം 28.92 ആയിരിക്കുമ്പോള്‍ സനോഫിയുടേത് 14.30 നിരക്കിലാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 7.61 ശതമാനമാണെന്നതും ശ്രദ്ധേയം. കമ്പനിക്ക് യാതൊരുവിധ കടബാധ്യതയുമില്ല. പര്യാപ്തമായ കരുതല്‍ ധനശേഖരവും പക്കലുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 940.28 രൂപയാണ്. അതേസമയം, 52 കാലയളവില്‍ സനോഫി ഓഹരിയുടെ ഉയര്‍ന്ന വില 9,285 രൂപയും താഴ്ന്ന വില 6,351 രൂപയുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 14,825 കോടിയാണ്.

ഡിവിഡന്റ് ഓഹരി

ഡിവിഡന്റ് ഓഹരി

ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍ പൊതുവെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കും. ഇത്തരം കമ്പനികള്‍ക്ക് വരുമാന സ്ഥിരതയും അവരുടെ സംരംഭങ്ങളില്‍ കുറഞ്ഞ തോതില്‍ മാത്രം തുടര്‍ നിക്ഷേപവും നടത്തിയാല്‍ മതിയാവും. സമാനമായി കഴിഞ്ഞകാല ചരിത്രം നോക്കിയാല്‍ 'ബെയര്‍ മാര്‍ക്കറ്റ്' സാഹചര്യങ്ങളില്‍ ഉയര്‍ന്ന ഡിവിഡന്റ് നല്‍കുന്ന കമ്പനികള്‍ മറ്റുള്ളവയേക്കാള്‍ മികച്ച പ്രകടനം നടത്തിയതായി കാണാനാവും.

ഇതിനു പുറമെ വിപണിയില്‍ തിരിച്ചടി നേരിടുന്ന ഘട്ടങ്ങളില്‍ 'സുരക്ഷിത സങ്കേതം' എന്ന മേല്‍വിലാസം നിക്ഷേപകരെ ആകര്‍ഷിക്കുകയും അനന്തരം ഓഹരി വില വര്‍ധിക്കാനും സാഹചര്യമൊരുങ്ങും.

ബൈ റേറ്റിങ്

ബൈ റേറ്റിങ്

മാര്‍ച്ച് പാദത്തില്‍ സാമ്പത്തിക ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ സനോഫി ഇന്ത്യ ഓഹരിക്ക് 'ബൈ' (BUY) റേറ്റിങ് നല്‍കി പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍ രംഗത്തെത്തിയിരുന്നു. ഇതു പ്രകാരം ഈ മിഡ് കാപ് ഓഹരിയുടെ വില സമീപ ഭാവിയില്‍ 9,250 രൂപ നിലവാരത്തിലേക്ക് ഉയരുമെന്ന് സൂചിപ്പിച്ചു. സനോഫി ഇന്ത്യ ഓഹരിയുടെ ഇന്നത്തെ ക്ലോസിങ് വിലയുടെ (6,437 രൂപ) അടിസ്ഥാനത്തില്‍ 44 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.

ജനുവരി- മാര്‍ച്ച് കാലയളവില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പ്രവര്‍ത്തന ഫലമാണ് കമ്പനി കാഴ്ചവെച്ചത്. പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനും മെച്ചപ്പെടുത്തി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം  പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X