സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) രാജ്യത്ത് നിക്ഷേപം നടത്താൻ അനുവദിക്കുന്നതിനായി എഫ്‌പിഐ ഭരണത്തിൻ കീഴിൽ പുതിയ മൂന്നാം വിഭാഗം നിക്ഷേപകരെ സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഈ നീക്കം എൻആർഐകൾക്ക് ഗുണം ചെയ്യും. കൂടാതെ ലിസ്റ്റുചെയ്ത കമ്പനികളിലെ നിക്ഷേപ പരിധി കുത്തനെ ഉയരുമെന്നതിനാൽ കൂടുതൽ പങ്കാളിത്തം സാധ്യമാകുമെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2020 സാമ്പത്തിക വർഷത്തെ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ, നിലവിലുള്ള എൻആർഐ നിക്ഷേപം എഫ്‌പിഐയുമായി ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിത്.
എൻആർഐ നിക്ഷേപം
എൻആർഐകൾക്ക് ഇന്ത്യൻ വിപണികളിൽ കൂടുതൽ എളുപ്പത്തിൽ വ്യാപാരം നടത്താനായി കസ്റ്റോഡിയൻ ബാങ്കുകൾ വഴി നിക്ഷേപം നടത്താൻ കഴിയും. നിലവിൽ എൻആർഐകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിയന്ത്രിക്കുന്ന പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്കീം (പിഐഎസ്) വഴിയാണ് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത്. എന്നാൽ പുതിയ സംവിധാനത്തിന് കീഴിൽ എൻആർഐകളുടെ വിപണി നിക്ഷേപം സെബി ഫലപ്രദമായി നിയന്ത്രിക്കും.
സെബി നിർദ്ദേശം
നേരത്തെ സെബി ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ ലയിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും റിസർവ് ബാങ്ക് റിസർവേഷൻ കാരണം ഇത് നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഡിസംബറിൽ സെബി, ആർബിഐ എന്നിവയുൾപ്പെടെ വിവിധ റെഗുലേറ്റർമാർ തമ്മിൽ ഒരു ചർച്ച നടന്നിരുന്നു. അതിന് ശേഷമാണ് പുതിയ തീരുമാനം.
നിക്ഷേപ പരിധി കൂടും
എൻആർഐകൾക്ക് നിലവിൽ ഒരു ലിസ്റ്റുചെയ്ത കമ്പനിയിൽ 5% മാത്രമേ നിക്ഷേപിക്കാൻ അനുവാദമുള്ളൂ. എന്നാൽ എഫ്‌പിഐയുമായി ലയിപ്പിക്കുന്നത് വഴി ഒരു കമ്പനിയിൽ പരമാവധി എഫ്‌പിഐ പരിധി വരെ നിക്ഷേപിക്കാൻ സാധിക്കും. മിക്ക മേഖലകളിലും ഇത് 100% ആണ്. ഈ പദ്ധതിയുടെ ഭാഗമായി, എഫ്‌പിഐകളായി രജിസ്റ്റർ ചെയ്യുന്ന എൻആർഐകൾക്കുള്ള ലൈസൻസിംഗ് ഫീസ് ഒഴിവാക്കാനും സെബി പദ്ധതിയിടുന്നുണ്ട്. ഇത് 2,000 മുതൽ 5,000 ഡോളർ വരെയാണ്.


Click it and Unblock the Notifications