ആമസോൺ വഴിയുള്ള വിൽപ്പനയ്ക്ക് നികുതി വരുന്നൂ: അറിയണം ഇക്കാര്യങ്ങൾ
വിദേശ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും ഇനി ചെലവേറും. അതായത് വിദേശ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഉപഭോക്താക്കൾ സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോള്‍ ഓരോ പർച്ചേസിനും ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാർ നികുതി നല്‍കേണ്ടിവരും. നിലവിൽ ചൈനീസ് ഓൺലൈൻ വിപണന ആപ്പുകൾ മുതൽ ധാരാളം വിദേശ ഓൺലൈൻ വിപണന പ്ലാറ്റ്‌ഫോമുകൾ ഇന്ത്യൻ ഓൺലൈൻ വിപണി കൈയ്യടക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വസ്‌ത്രങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി എന്തും ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. ഇത്തരം സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണവും അനുദിനം വർധിച്ചുവരികയാണ്.
2020-21 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിലാണ് കേന്ദ്ര സർക്കാർ ഇ-കൊമേഴ്സ് സൈറ്റുകളിലെ ഇടപാടുകൾക്ക് ടിഡിഎസ് ഏർപ്പെടുത്താൻ നിർദേശിച്ചത്. അനധികൃത ചരക്ക് ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ നീക്കും. പ്രീപെയ്‌ഡ് കസ്റ്റംസും നികുതിയും ഏർപ്പെടുത്തുന്നതിലൂടെ വിദേശ വെബ്‌സൈറ്റുകളിലെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ 50 ശതമാനം വിലകൂടിയതാക്കും. കൂടാതെ, ക്രോസ്-ബോർഡർ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കായി പ്രീപെയ്‌ഡ് കസ്റ്റംസ് ഡ്യൂട്ടി, ഐജിഎസ്‌ടി മോഡൽ എന്നിവ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും കേന്ദ്രം നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്.

2019 നവംബർ മുതൽ 'ഗിഫ്‌റ്റ്' എന്ന പേരിൽ ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് സർക്കാർ സൂക്ഷ്മ നിരീക്ഷണം നടത്തിവരികയായിരുന്നു. ചൈനീസ് ഓൺലൈൻ റീട്ടെയിലർമാരായ അലിഎക്സ്‌പ്രസ്സ്, ക്ലബ് ഫാക്ടറി, ഷെയ്ൻ എന്നിവ 5,000 രൂപയിൽ താഴെയുള്ള വാണിജ്യ കയറ്റുമതി സമ്മാനമായി പ്രഖ്യാപിച്ച് കസ്റ്റംസ് തീരുവ ഒഴിവാക്കുകയാണെന്ന് ആരോപണമുണ്ടായിരുന്നു. ഇതുവരെ ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ സാധനങ്ങൾ വിൽക്കുന്നതിനു വ്യാപാരികൾ നികുതി നൽകിയിരുന്നില്ല. ഇങ്ങനെ നികുതിയില്ലാതെ ഓൺലൈൻ വഴിയുള്ള ചൈനീസ് കയറ്റുമതിയിലൂടെ രാജ്യത്ത് ഇത്തരം വസ്തുക്കളുടെ വിൽപ്പനയിൽ 60 ശതമാനം കുറയാൻ കാരണമായി എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications


