ചെറിയ വിലയ്ക്ക് വാങ്ങിയ ഓഹരികള്‍ വലിയ നേട്ടങ്ങള്‍ തിരിച്ചുതരുന്നത് ഏതൊരു നിക്ഷേപകന്റെയും സ്വപ്‌നമാണ്. വളര്‍ച്ചാ സാധ്യതയുള്ള സ്റ്റോക്കുകള്‍ക്കായുള്ള അന്വേഷണത്തിലാണ് എന്നും നിക്ഷേപകര്‍. ഇതിനിടെ പെന്നി സ്റ്റോക്കുകള്‍ മള്‍ട്ടിബാഗര്‍ ഓഹരികളായാലോ? ബംബര്‍ ലോട്ടറി അടിച്ചെന്നുതന്നെ പറയാം. പറഞ്ഞുവരുന്നത് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 22,390 ശതമാനം ലാഭം സമ്മാനിച്ച പെന്നി സ്റ്റോക്കിനെ കുറിച്ചാണ്.
സംഭവം ഏതെന്നല്ലേ? ഗോപാല പോളിപ്ലാസ്റ്റ്. 4.45 രൂപയില്‍ നിന്നും 998.45 രൂപയിലേക്കുള്ള ഗോപാല പോളിപ്ലാസ്റ്റിന്റെ ജൈത്രയാത്ര സംഭവബഹുലമാണ്. 12 മാസം കൊണ്ട് 994.20 രൂപയാണ് ഈ സ്റ്റോക്ക് കൂട്ടിച്ചേര്‍ത്തത്.
വെള്ളിയാഴ്ച്ച 5 ശതമാനം ലോവര്‍ സര്‍ക്യൂട്ട് തൊട്ടുകൊണ്ടാണ് ഗോപാല പോളിപ്ലാസ്റ്റ് ഓഹരികളുടെ നില്‍പ്പ്. കഴിഞ്ഞ അഞ്ച് ദിവസമായി സ്റ്റോക്ക് വാങ്ങാന്‍ ആരുമില്ലെന്ന കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് 18.50 ശതമാനം തകര്‍ച്ചയാണ് ഗോപാല പോളിപ്ലാസ്റ്റ് ഓഹരികള്‍ നേരിടുന്നത്. 1,225.70 രൂപയില്‍ നിന്നായിരുന്നു കമ്പനിയുടെ വീഴ്ച്ച. ഇതേസമയം, കഴിഞ്ഞ ഒരു മാസത്തെ ചിത്രത്തില്‍ 77.71 ശതമാനം നേട്ടം ഗോപാല പോളിപ്ലാസ്റ്റ് അവകാശപ്പെടുന്നുണ്ട്. സെപ്തംബര്‍ 23 -ന് 561.85 രൂപയുണ്ടായിരുന്ന ഓഹരി വില ഒക്ടോബര്‍ 18 -ന് 1,225.70 രൂപ വരെയ്ക്കും ഉയരുകയുണ്ടായി.
Also Read: 3 മാസം കൊണ്ട് ലാഭം തരാൻ കഴിയുന്ന 4 സ്റ്റോക്കുകള്‍; ഐസിഐസിഐ സെക്യുരിറ്റീസ് പറയുന്നു
കഴിഞ്ഞ ആറു മാസത്തെ ചിത്രത്തില്‍ 6,349.94 ശതമാനം വളര്‍ച്ചയാണ് സ്റ്റോക്ക് കണ്ടെത്തുന്നത്. ഏപ്രില്‍ 23 -ന് 15.48 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ജൂലായ് മുതല്‍ക്കാണ് ഗോപാല പോളിപ്ലാസ്റ്റ് ലിമിറ്റഡ് ഓഹരി വിപണിയില്‍ സ്വപ്നക്കുതിപ്പ് ആരംഭിച്ചത്. ഈ വര്‍ഷം മാത്രം 11,987.77 ശതമാനം ലാഭം നിക്ഷേപകര്‍ക്ക് സമ്മാനിക്കാന്‍ സ്‌റ്റോക്കിന് കഴിഞ്ഞു.
ഇനി ഒരു വര്‍ഷത്തെ ചിത്രമെടുത്താലോ, ഗോപാല പോളിപ്ലാസ്റ്റ് ഓഹരികള്‍ കയ്യടക്കുന്നത് 23,392.94 ശതമാനം ഉയര്‍ച്ചയാണ്! അതായത് ഒരു വര്‍ഷം മുന്‍പ് ഈ സ്റ്റോക്കില്‍ 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 23.49 ലക്ഷം രൂപയായേനെ. ഇനി 50,000 രൂപയായിരുന്നു നിക്ഷേപമെങ്കില്‍ അക്കൗണ്ടില്‍ 1.17 കോടി രൂപയും കണ്ടേനെ. എന്തിനേറെ പറയുന്നു, ആറു മാസം മുന്‍പ് ഗോപാല പോളിപ്ലാസ്റ്റില്‍ 1 ലക്ഷം രൂപ നിക്ഷേപം നടത്തിയവരുടെ ആസ്തി ഇപ്പോള്‍ 64.49 ലക്ഷം രൂപയായിട്ടുണ്ടാവണം.
ഇക്കാലയളവില്‍ 10,000 രൂപ നിക്ഷേപം 6.44 ലക്ഷം രൂപയാക്കി മാറ്റാനും സ്റ്റോക്കിന് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷമാദ്യം 'പൈസയിട്ടിരുന്നെങ്കിലോ', 10,000 രൂപയുടെ നിക്ഷേപം 12.08 ലക്ഷമായും 50,000 രൂപയുടെ നിക്ഷേപം 60.04 ലക്ഷമായും 1 ലക്ഷം രൂപയുടെ നിക്ഷേപം 1.20 കോടി രൂപയായും മാറിയേനെ.
Also Read: ഉത്സവകാലത്ത് ഉയരാന്‍ സാധ്യതയുള്ള 6 സ്റ്റോക്കുകള്‍; ആക്‌സിസ് സെക്യുരിറ്റീസ് പറയുന്നു
ഇന്ത്യയിലെ കണ്‍ടെയ്‌നര്‍, പാക്കേജിങ് കമ്പനികളില്‍ ഒന്നാണ് ഗോപാല പോളിപ്ലാസ്റ്റ്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 'സെഡ്' കാറ്റഗറിയിലാണ് ഗോപാല പോളിപ്ലാസ്റ്റ് ഓഹരികള്‍ വ്യാപാരം നടത്തുന്നത്. ട്രേഡ്-ടു-ട്രേഡ് അടിസ്ഥാനത്തിലാണ് സെറ്റില്‍മെന്റ്. അതായത്, ഓരോ ട്രേഡും ഡെലിവറി പൂര്‍ത്തീകരിക്കണമെന്ന ചട്ടം ട്രേഡ്-ടു-ട്രേഡ് സെഗ്മന്റിലുണ്ട്. ഇന്‍ട്രാഡേയില്‍ പൊസിഷനുകള്‍ നെറ്റ് ചെയ്യാനും അനുവാദമില്ല.
പൊതുവേ ലിസ്റ്റിങ് നിബന്ധനകള്‍ പൂര്‍ത്തീകരിക്കാത്ത കമ്പനികളാണ് 'സെഡ്' കാറ്റഗറിയില്‍ പെടുന്നത്. നേരത്തെ, സാമ്പത്തിക പ്രതിസന്ധിയും വായ്പാ കുടിശ്ശികകളും കാരണം പാപ്പരത്ത നിയമത്തിന് കീഴില്‍ ഇന്‍സോള്‍വന്‍സി നടപടികള്‍ കമ്പനി നേരിട്ടിരുന്നു. നെയ്ത്ത് ചാക്കുകള്‍, തുന്നിയ ഫാബ്രിക്ക്, എ ഡി സ്റ്റാര്‍ ബാഗുകള്‍, തുന്നിയ ലേബലുകള്‍ എന്നീ ഉത്പന്നങ്ങളാണ് ഗോപാല പോളിപ്ലാസ്റ്റ് പ്രധാനമായും നിര്‍മിക്കുന്നത്. കമ്പനിയുടെ 90 ശതമാനം വരുമാനവും വരുന്നത് പോളിപ്രൊപൈലിന്‍ കൊണ്ട് നെയ്ത ചാക്കുകളില്‍ നിന്നാണ്.
Also Read: ചുരുങ്ങിയ സമയംകൊണ്ട് നേട്ടം തരാന്‍ സാധ്യതയുള്ള 8 സ്റ്റോക്കുകള്‍; ടാര്‍ഗറ്റ് വില അറിയാം
എന്തായാലും പുതിയ മാനേജ്‌മെന്റിന് കമ്പനിയുടെ പ്രകടനത്തില്‍ ആത്മവിശ്വാസമുണ്ട്. ഫ്‌ളെക്‌സിബിള്‍ പാക്കേജിങ് രംഗത്ത് ഇടക്കാലം മുതല്‍ ദീര്‍ഘകാലത്തേക്ക് വളര്‍ച്ച കണ്ടെത്താന്‍ സാധിക്കുമെന്ന് ഇവര്‍ അറിയിക്കുന്നു.
ജൂണിലെ കണക്കുപ്രകാരം കമ്പനിയുടെ 92.83 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ പക്കലാണുള്ളത്. 7.17 ശതമാനം ഓഹരികള്‍ മാത്രമേ പൊതു നിക്ഷേപകരുടെ കൈവശമുള്ളൂ. ജൂണിലെ കണക്കില്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് ഗോപാല പോളിപ്ലാസ്റ്റില്‍ 5 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
പെന്നി സ്റ്റോക്കുകള്‍
പെന്നി സ്റ്റോക്കുകളില്‍ 'പൈസയിറക്കും' മുന്‍പ് നിക്ഷേപകര്‍ ഒരല്‍പ്പം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ചെറിയ വിലയ്ക്ക് സ്റ്റോക്ക് വാങ്ങാന്‍ കിട്ടുമെന്നതാണ് പെന്നി സ്റ്റോക്കുകളുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഇവിടെ അപകടസാധ്യതയും ഏറെയാണ്. പെന്നി സ്റ്റോക്കുകള്‍ക്ക് ലിക്വിഡിറ്റി അഥവാ പണലഭ്യത കുറവായിരിക്കും. പെട്ടെന്നൊരു ദിവസം സ്റ്റോക്ക് വില്‍ക്കാമെന്ന് കരുതിയാല്‍ വാങ്ങാന്‍ ആളുണ്ടായെന്ന് വരില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.