2021-22 സാമ്പത്തിക വര്‍ഷത്തില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 8.1 ശതമാനമായി കുറയ്ക്കാന്‍ -കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതോടെ പലിശ 40 വര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തി. ഇപിഎഫ് ഗുണഭോക്താക്കളായ അഞ്ച് കോടിയോളം വരുന്ന ജീവനക്കാരെ പലിശ നിരക്ക് കുറയുന്നത് ബാധിക്കും. ഈ വര്‍ഷം മാര്‍ച്ചില്‍ ചേര്‍ന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ 2021-22 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ 8.1 ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനമായിരുന്നു. ഈ തീരുമാനമാണ് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. ഇതോടെ 2021-22 സാമ്പത്തിക വർഷത്തിലെ പലിശ ഇപിഎഫ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത് തുടങ്ങും.
പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ 44 വർഷത്തെ കുറഞ്ഞ നിരക്കിലേക്ക് ഇപിഎഫ് പലിശ നിരക്കെത്തി. 1977-78 സാമ്പത്തിക വര്‍ഷത്തെ 8 ശതമാനം നിരക്കിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2020തിലാണ് ഏഴ് വര്‍ഷത്തെ കുറഞ്ഞ നിരക്കായ 8.5 ശതമാനത്തില്‍ ഇപിഎഫ് പലിശ എത്തിയത്. 2019-20 സാമ്പത്തിക വർഷത്തെ നിക്ഷേപത്തിനായിരുന്നു ഈ പലിശ നിരക്ക് അനുവദിച്ചത്. ഇതിന് മുൻപത്തെ വർഷം 2018-19 ൽ 8.65 ശതമാനമായിരുന്നു ഇപിഎഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക്.
2016-17 സാമ്പത്തിക വർഷത്തിൽ 8.65 ശതമാനം, 2017-18 സാമ്പത്തിക വർഷത്തിൽ 8.55ശതമാനം എന്നിങ്ങനെയായിരുന്നു നിരക്ക്. 2015-16ല്‍ 8.8 ശതമാനമായിരുന്നു പലിശ. 2013-14 സാമ്പത്തക വർഷത്തിൽ 8.75 ശതമാനം പലിശ ഇപിഎഫ് നിക്ഷേപകർക്ക് നൽകിയിരുന്നു.
നിക്ഷേപത്തിന്റെ 85 ശതമാനവും ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളായ സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ബോണ്ടുകളിലുമാണ് ഇപിഎഫ്ഒ നിക്ഷേപിക്കുന്നത്. ബാക്കി വരുന്ന 15 ശതമാനം മാത്രമാണ് ഇടിഎഫ് വഴി ഇക്വിറ്റിയിൽ നിക്ഷേപിക്കുന്നത്. ഇതില്‍ നിന്നുള്ള വരുമാനമാണ് ഇപിഎഫ് ഗുണഭോക്താക്കൾക്ക് പലിശയായി നൽകുന്നത്. ഗുണഭോക്താക്കൾക്ക് ഉയർന്ന പലിശ ലഭിക്കാൻ ഇക്വിറ്റിയിലെ നിക്ഷേപം 25 ശതമാനമാക്കാൻ നീക്കമുണ്ട്.
എങ്ങനെയാണ് ഇപിഎഫ് പ്രവർത്തിക്കുന്നത്
തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും (DA) യും ചേര്‍ന്ന തുകയുടെ 24 ശതമാനം മാസത്തില്‍ ഇപിഎഫില്‍ നിക്ഷേപിക്കണം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് ഇപിഎഫ് ഏകോപിപ്പിക്കുന്നത്. ഓരോ സാമ്പത്തിക വര്‍ഷത്തിലും ഇപിഎഫ് പലിശ നിരക്ക് പുതുക്കും. പലിശ കണക്കാക്കിയാല്‍ പലിശ അനുവദിക്കുന്നതാണ് രീതി. പെന്‍ഷനായി നീക്കി വെയ്ക്കുന്ന തുകയ്ക്ക് പലിശ കണക്കാക്കില്ല. തൊഴിലുടമയുടെ 12 ശതമാനം നിക്ഷേപത്തില്‍ 8.33 ശതമാനം പെന്‍ഷനായി മാറ്റി വെയ്ക്കുകയാണ്.
സമ്പാദ്യത്തെ എങ്ങനെ ബാധിക്കും
വിരമിക്കൽ കാലത്തെ സമ്പാദ്യമായാണ് പലരും ഇപിഎഫിനെ കാണുന്നത്. എന്നാൽ പലിശ നിരക്ക് കുറഞ്ഞു വരുന്നത് വിരമിക്കല്‍ കാലത്തെ കണക്കുകൂട്ടലുകളെ ബാധിക്കും. 30 വയസ് പ്രായമുള്ളരൊള്‍ക്ക് 30,000 രൂപ അടിസ്ഥാന ശമ്പളം ലഭിക്കുന്നുണ്ടെങ്കിൽ ഇദ്ദേഹത്തിന് 8.5 ശതമാനം പലിശ കണക്കാക്കുമ്പോൾ വിരമിക്കല്‍ കാലത്ത് 1.91 കോടി ഇപിഎഫിൽ നിന്ന് ലഭിക്കുമായിരുന്നു. ഇപിഎഫ് വിഹിതത്തിലേക്ക് 5 ശതമാനം വര്‍ഷിക വര്‍ധനവ് കണക്കാക്കിയുള്ള തുകയാണിത്. പലിശ 8.1 ശതമാനമാകുമ്പോൾ ഇപിഎഫിൽ നിന്ന് ലഭി്ക്കുന്ന തുക 6.5 ശതമാനം കുറഞ്ഞ് 1.8 കോടി രൂപയാകും. ഇത്തരത്തില്‍ വര്‍ഷത്തില്‍ .1 ശതമാനം പലിശ കുറയുകയാണെങ്കിൽ 30 വർഷം കഴിയുമ്പോൾ 5.1 ശതമാനമാകും പലിശ നിരക്ക്. ഇതോടെ ഇപിഎഫിൽ നിന്ന് ലഭിക്കുന്ന തുക 1.31 കോടിയായി ചുരുങ്ങും. 8.5 ശതമാനമായ സമയത്തെക്കാള്‍ 32 ശതമാനം കുറവ് തുകയാണിത്.


Click it and Unblock the Notifications