ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പിഎം കിസാന്‍ (പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി) പദ്ധതി വഴി കർഷകർക്ക് ഇതുവരെ 50,850 കോടി രൂപ വിതരണം ചെയ്തെന്ന് കേന്ദ്ര സർക്കാർ. ഫെബ്രുവരി 24-ന് പദ്ധതിയുടെ ഒന്നാം വാർഷികത്തിന് മുന്നോടിയായി കാർഷിക മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 24-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഔദ്യോഗികമായി പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് മൂന്നു ഗഡുക്കളായി ഒരു സാമ്പത്തികവർഷം 6,000 രൂപവീതം ലഭിക്കും.
സ്വന്തമായി കൃഷിഭൂമിയുള്ള ചെറുകിട-നാമമാത്ര കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഭൂപരിധിയില്ലാതെ എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്തിയതോടെ ഭൂവുടമകളായ എല്ലാ കര്‍ഷകര്‍ക്കും പ്രതിവര്‍ഷം തുക ലഭിക്കും. നേരത്തെ അഞ്ച് ഏക്കര്‍ ഭൂമിവരെയുള്ള കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിച്ചിരുന്നതെങ്കിലും രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിൽ വന്നപ്പോൾ എല്ലാ കര്‍ഷകര്‍ക്കും ആനുകൂല്യം നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഈ വർഷം ഫെബ്രുവരി 20 വരെയുള്ള കണക്കനുസരിച്ച് 8.46 കോടി കർഷക കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്.
ഈ രാജ്യങ്ങൾ അവരുടെ പൗരന്മാരിൽ നിന്നും ഈടാക്കുന്ന ആദായ നികുതി പൂജ്യം
2015-16 വർഷത്തിലെ കാർഷിക സെൻസസിന്റെ കണക്കനുസരിച്ച് പിഎം കിസാന്‍ പദ്ധതിയുടെ പരിധിയിൽ വരുന്ന മൊത്തം ഗുണഭോക്താക്കളുടെ എണ്ണം ഏകദേശം 14 കോടി ആണ്. വര്‍ഷം മൂന്നു ഗഡുക്കളായാണ് തുക കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ട് ലഭിക്കുക. 2019 ഫെബ്രുവരി ഒന്നിലെ കേന്ദ്ര ഇടക്കാല ബഡ്ജറ്റിലാണ് പിഎം കിസാന്‍ പദ്ധതി പ്രഖ്യാപിച്ചത്.