ദില്ലി: നോട്ടുനിരോധനത്തിന് ശേഷം മറ്റൊരു 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന്' കേന്ദ്രം ഒരുങ്ങുന്നതായി സൂചന. കള്ളപ്പണം ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവരെ പിടികൂടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കും. എന്നാല്‍ ഇതിന് മുന്നോടിയായി കുറ്റക്കാര്‍ക്ക് ഒരുതവണ മാപ്പു നല്‍കാനുള്ള തീരുമാനത്തിലാണ് കേന്ദ്രം. ഇതിന്‍ പ്രകാരം അനധികൃതമായി സ്വര്‍ണം കൈവശമുള്ളവര്‍ക്ക് സര്‍ക്കാരുമായി വിവരങ്ങള്‍ വെളിപ്പെടുത്താം. തുടര്‍ന്ന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിനെ അടിസ്ഥാനപ്പെടുത്തി കൈവശമുള്ള സ്വര്‍ണത്തിന് നികുതിയൊടുക്കാന്‍ വ്യക്തികള്‍ക്ക് അവസരം ലഭിക്കും.
നേരത്തെ ആദായനികുതി വെട്ടിച്ചവര്‍ക്കും 'ഒറ്റത്തവണ മാപ്പ്' സര്‍ക്കാര്‍ അനുവദിച്ചിരുന്നു. നിശ്ചിതകാലത്തേക്ക് മാത്രമായിരിക്കും അനധികൃത സ്വര്‍ണം വെളിപ്പെടുത്താന്‍ വ്യക്തികള്‍ക്ക് സാവകാശം ലഭിക്കുക. മാപ്പിനുള്ള കാലാവധി കഴിഞ്ഞാല്‍ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. കൃത്യമായ ബില്ല് കൂടാതെ സ്വര്‍ണം കൈവശപ്പെടുത്തിയത് കണ്ടെത്തിയാല്‍ ഉയര്‍ന്ന നികുതി നിരക്കായിരിക്കും അധികൃതര്‍ ഈടാക്കുക.
വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈവശം വെയ്ക്കാവുന്ന സ്വര്‍ണത്തിന്റെ കാര്യത്തിലും പുതിയ നിബന്ധനകൾ വരുമെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം ധനമന്ത്രാലയത്തിന് കീഴില്‍ സാമ്പത്തികകാര്യ വകുപ്പും ആദായ വകുപ്പും സംയുക്തമായാണ് കരടു പദ്ധതിക്ക് രൂപം നല്‍കിയത്. അനധികൃത സ്വര്‍ണം കൈവശം വെയ്ക്കുന്നവരെ പിടികൂടാനുള്ള പുതിയ നീക്കത്തിന് ക്യാബിനറ്റിന്റെ അനുമതി കാത്തുനില്‍ക്കുകയാണ് ഇപ്പോള്‍ ധനമന്ത്രാലയം.
ഒക്ടോബര്‍ രണ്ടാം വാരം പ്രമേയം ക്യാബിനറ്റ് പരിഗണിക്കാനിരുന്നതാണ്. എന്നാല്‍ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാരണം ഇതുമാറ്റി. രണ്ടു വര്‍ഷം മുന്‍പ് നീതി ആയോഗ് ശുപാര്‍ശ ചെയ്ത സമ്പൂര്‍ണ സ്വര്‍ണ നയത്തിന്റെ ഭാഗമാണ് 'ഗോള്‍ഡ് ആംനെസ്റ്റി സ്കീം'. ഒരുപക്ഷെ അസെറ്റ് ക്ലാസ് വിഭാഗത്തില്‍ സ്വര്‍ണത്തെ ഉള്‍പ്പെടുത്താനും കേന്ദ്രം മുന്‍കൈയ്യെടുക്കും. ഈ നീക്കം പ്രാബല്യത്തില്‍ വന്നാല്‍ സോവറെയ്ന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമുകളുടെ ആകര്‍ഷണീയത കൂടും. ഗോള്‍ഡ് ബോര്‍ഡിനുള്ള സാധ്യത കൂടിയാണ് ഇതുവഴി യാഥാര്‍ത്ഥ്യമാവുക.
Source: CNBC, MoneyControl