40 ദിവസത്തെ ലോക്ക്ഡൌണിന്റെ ആഘാതത്തിൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയെ കരകയറ്റുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി ചെറുകിട വ്യവസായങ്ങൾക്ക് 3 ട്രില്യൺ രൂപ (39 ബില്യൺ ഡോളർ) ബാങ്ക് വായ്പ ഉറപ്പ് നൽകാനുള്ള നിർദ്ദേശം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഈ നിർദ്ദേശപ്രകാരം, ചെറുകിട വ്യവസായങ്ങൾക്ക് അവരുടെ കുടിശ്ശിക ക്രെഡിറ്റ് പരിധിയുടെ 20% അധികമായി അർഹതയുണ്ട്. ഇത് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയോടെ ആയിരിക്കും.
വായ്പ പദ്ധതി
ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഷാഡോ വായ്പ നൽകുന്നവർ എന്നിവ വഴിയായിരിക്കും വായ്പ നൽകുന്നതെന്നാണ് വിവരം. വായ്പകളുമായി ബന്ധപ്പെട്ട വീഴ്ചകൾ പരിഹരിക്കുന്നതിന് സർക്കാർ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉൽപ്പാദനം നിർത്തിവയ്ക്കുകയും ഉപഭോഗം കുറയുകയും ചെയ്ത നിലവിലെ സാഹചര്യത്തിൽ കമ്പനികൾ മുതൽ ഫണ്ട് മാനേജർമാർ വരെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടെ വായ്പകൾ ആകർഷകമാക്കുന്നതിനുള്ള ഏക മാർഗ്ഗം പ്രധാനമന്ത്രിയുടെ അംഗീകാരമാണ്.
മ്യൂച്വൽ ഫണ്ടുകൾക്ക് സഹായം
കഴിഞ്ഞ ദിവസം രാജ്യത്തെ സെൻട്രൽ ബാങ്ക് മ്യൂച്വൽ ഫണ്ടുകൾക്ക് 500 ബില്യൺ രൂപയുടെ ക്രെഡിറ്റ് വാഗ്ദാനം ചെയ്തിരുന്നു. ദ്രവ്യതക്കുറവ് ചൂണ്ടിക്കാട്ടി ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ ആറ് ഫണ്ടുകൾ കഴിഞ്ഞയാഴ്ച അവസാനിപ്പിക്കുന്നതായി വെളിപ്പെടുത്തിയതിനെ തുടർന്നാണ് റിസർവ് ബാങ്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്.
സമ്പദ്വ്യവസ്ഥയുടെ അടിത്തറ
2.7 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയായി മാറുന്ന ചെറുകിട ബിസിനസുകളുടെ പ്രവർത്തനം നിർത്തലാക്കിയതോടെ ഈ മേഖല കനത്ത പ്രതിസന്ധിയിലാണ്. മൈനിംഗ്, കൺസ്ട്രക്ഷൻ, മാനുഫാക്ചറിംഗ്, മേഖലകളിലെ 100 ദശലക്ഷം തൊഴിലാളികൾക്കാണ് ഇതോടെ ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള സർക്കാരുകൾ ചെറുകിട ബിസിനസുകളെ സഹായിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
വിവിധ സർക്കാരുകൾ
ചെറുകിട കമ്പനികൾക്ക് വായ്പ നൽകുന്ന പേ ചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാമിന് കീഴിൽ പുതിയ വായ്പകൾ നൽകാൻ 320 ബില്യൺ ഡോളർ നൽകുമെന്ന് യുഎസ് ഈ മാസം ആദ്യം പറഞ്ഞിരുന്നു. അതേസമയം ഫിലിപ്പീൻസ് 35 ബില്യൺ പെസോ (690 ഡോളർ) നൽകാൻ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) കുടിശ്ശിക തീർക്കാനും കൊവിഡ് -19 വ്യാപനം മൂലമുണ്ടായ പ്രതിസന്ധി നേരിടാനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വെള്ളിയാഴ്ച ഒരു ലക്ഷം കോടി രൂപയുടെ സർക്കാർ ഫണ്ട് നിർദ്ദേശിച്ചിരുന്നു.