ഇറക്കുമതി ചെയ്ത ഉള്ളി കിലോഗ്രാമിന് വെറും 22 മുതൽ 23 രൂപ നിരക്കിൽ വിൽക്കാൻ കേന്ദ്രം ഉടൻ നിർദ്ദേശം നൽകാൻ സാധ്യത. തുറമുഖങ്ങളിൽ ഇറക്കുമതി ചെയ്ത ഉള്ളി ചീഞ്ഞഴുകിപ്പോകുന്നതിനെ തുടർന്നാണ് വില കുത്തനെ കുറയ്ക്കാനുള്ള തീരുമാനം. റീട്ടെയിൽ വിപണിയിൽ കൂടുതൽ വിതരണത്തിനായി കേന്ദ്ര സർക്കാർ നിലവിൽ കിലോയ്ക്ക് 58 രൂപ നിരക്കിൽ ഇറക്കുമതി ചെയ്ത ഉള്ളിയാണ് വില കുത്തനെ കുറച്ച് വിൽക്കാൻ ഒരുങ്ങുന്നത്.
തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു
2019 നവംബറിൽ സർക്കാർ നടത്തുന്ന എംഎംടിസി വഴി 1.2 ലക്ഷം ടൺ ഉള്ളി ഇറക്കുമതി ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. അതിനുശേഷം വിദേശ വിപണിയിൽ നിന്ന് 14,000 ടൺ ഉള്ളി വാങ്ങുകയും ചെയ്തു. പുതിയ വിള വിപണിയിൽ എത്താൻ തുടങ്ങിയതോടെ ചില്ലറ വില കുറയാൻ തുടങ്ങുകയും പല സംസ്ഥാനങ്ങളും ചരക്ക് ഉയർന്ന നിരക്കിൽ ഇറക്കുമതി ചെയ്യാൻ താത്പര്യം കാണിക്കാത്തതിനാലും വലിയ അളവിൽ ഇറക്കുമതി ചെയ്ത സവാള തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
രുചി വ്യത്യാസം
ആഭ്യന്തര ഉള്ളിയുമായി താരതമ്യപ്പെടുത്തുമ്പോൾ രുചിയിലെ വ്യത്യാസം കാരണം ഇറക്കുമതി ചെയ്ത ഉള്ളി ചില്ലറ വിൽപ്പനയിലും ശോഭിക്കുന്നില്ലെന്നാണ് വിവരം. 40000 ടൺ ഇറക്കുമതി ചെയ്യാനുള്ള ഓർഡറുകൾ നൽകിയിരുന്ന എംഎംടിസി ഒടുവിൽ വാങ്ങിയത് 14,000 ടൺ മാത്രമാണ്, അതിൽ വലിയൊരു ഭാഗം ഇപ്പോഴും തുറമുഖങ്ങളിൽ തന്നെ കെട്ടിക്കിടക്കുകയാണ്.
വില ഇടിവ്
നഫെഡ്, മദർ ഡയറി തുടങ്ങിയ ഏജൻസികൾക്കും താൽപ്പര്യമുള്ള സംസ്ഥാന സർക്കാരുകൾക്കും ഇറക്കുമതി ചെയ്ത ഉള്ളി കിലോയ്ക്ക് 22-23 രൂപ നിരക്കിൽ വിതരണം ചെയ്യാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ ഉള്ളി വില കിലോയ്ക്ക് 160 രൂപയിൽ നിന്ന് 60 രൂപയായി കുറഞ്ഞിരുന്നു. 2019-20 വർഷത്തെ വിളവെടുപ്പിൽ രാജ്യത്തിന്റെ മൊത്തത്തിലുള്ള ഉള്ളി ഉൽപാദനം ഏഴ് ശതമാനം ഉയർന്ന് 24.45 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് സർക്കാർ കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയർന്ന വിലയിൽ നിന്ന് ഉപയോക്താക്കൾക്ക് ഇതോടെ ആശ്വാസം ലഭിക്കും. 2019-20 വിളവർഷത്തിൽ (ജൂലൈ-ജൂൺ) 12.93 ലക്ഷം ഹെക്ടറിൽ ഉള്ളി കൃഷി ചെയ്തിട്ടുണ്ട്, കഴിഞ്ഞ വർഷം നേടിയ 12.20 ലക്ഷം ഹെക്ടറിനേക്കാൾ കൂടുതലാണിത്.


Click it and Unblock the Notifications