നീണ്ട വീഴ്ച്ച പരമ്പരകള്‍ക്ക് വിരാമം. അദാനി ഓഹരികളുടെ തലവര ഒരിക്കല്‍ക്കൂടി മാറിയിരിക്കുന്നു. വ്യാഴാഴ്ച്ച നടന്ന 15,446 കോടി രൂപയുടെ ബ്ലോക്ക് ഡീലിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കുതിച്ചുപായുകയാണ് മുഴുവന്‍ അദാനി ഓഹരികളും.
വെള്ളിയാഴ്ച്ച 70,000 കോടിയിലേറെ രൂപയുടെ വിപണി മൂല്യം തിരിച്ചുപിടിക്കാന്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കായി.
വാസ്തവത്തില്‍ അദാനി ഗ്രൂപ്പിന്റെ തിരിച്ചുവരവില്‍ 'കാശ് വരുന്നത്' മറ്റൊരു ഇന്ത്യക്കാരനാണ്, രാജീവ് ജെയിന്. ഇദ്ദേഹം ആരെന്ന് ചിന്തിക്കുകയാണോ? ജിക്യൂജി പാര്‍ട്ണേഴ്സിന്റെ (GQG Partners) സ്ഥാപകനും ചെയര്‍മാനും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമാണ് രാജീവ് ജെയിന്. പറഞ്ഞുവരുമ്പോള്‍, നിക്ഷേപ സ്ഥാപനമായ ജിക്യൂജി പാര്‍ട്ണേഴ്സിനെ അദാനി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ രക്ഷകരെന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല.

കൃത്യസമയത്ത് രംഗപ്രവേശം ചെയ്ത രാജീവ് ജെയിനും സംഘവും 'കാശെറിഞ്ഞ് കാശുവാരുകയാണ്' അദാനിയില്‍. കാരണം ഒറ്റ ദിവസം കൊണ്ട് 20 ശതമാനത്തിലേറെ ലാഭം കയ്യടക്കാന്‍ ഇവര്‍ക്കായി. വെള്ളിയാഴ്ച്ച വിപണിക്ക് തിരശ്ശീല വീഴുമ്പോള്‍ 15,446 കോടി രൂപയുടെ നിക്ഷേപ തുക 18,574 കോടി രൂപയായി വര്‍ധിച്ചു. 2.5 മുതല്‍ 5.7 ശതമാനം വരെ ഡിസ്കൗണ്ട് നിരക്കിലാണ് ജിക്യൂജി പാര്‍ട്ണേഴ്സ് അദാനി ഓഹരികള്‍ വാങ്ങിയതെന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കണം.
അദാനിയില്‍ എന്തുകൊണ്ട് നിക്ഷേപം നടത്തി? ഈ ചോദ്യത്തിന് രാജീവ് ജെയിന് തന്നെ മറുപടി നല്‍കുന്നുണ്ട്. ഇക്കാലമത്രയും അദാനി ഓഹരികളില്‍ കണ്ണ് നട്ടിരിക്കുകയായിരുന്നു ഇദ്ദേഹം. അദാനി ഗ്രൂപ്പ് ഓഹരികളുടെ ഉയര്‍ന്ന വില പലപ്പോഴും നിക്ഷേപ തീരുമാനങ്ങള്‍ക്ക് വിലങ്ങുതടിയായി. ഇതിനിടെയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വിവാദം സൃഷ്ടിക്കുന്നത്. പിന്നാലെ സുവര്‍ണാവസരം കണക്കെ അദാനി ഓഹരികളുടെ വില കുത്തനെ ഇടിയുകയും ചെയ്തു.

പ്രധാനമായും രണ്ടു ഫണ്ടുകള്‍ മുഖേനയാണ് രാജീവ് ജെയിന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ പൈസയിറക്കിയിട്ടുള്ളത്. അദ്യത്തേത് എമേര്‍ജിംഗ് മാര്‍ക്കറ്റ്സ് ഇക്വിറ്റി ഫണ്ട്. രണ്ടാമത്തേത് ഇന്റര്‍നാഷണല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്. രണ്ടു ഫണ്ടുകളും സംയുക്തമായി 1.9 ബില്യണ്‍ ഡോളര്‍ നിക്ഷേപം അദാനി ഓഹരികളില്‍ നടത്തി.
'കിട്ടിയ അവസരം മുതലാക്കാന്‍ സാധിച്ചു' എന്നാണ് ഓസ്ട്രേലിയന്‍ സാമ്പത്തിക മാധ്യമമായ ഓസ്ട്രേലിയന്‍ ഫൈനാന്‍ഷ്യല്‍ റിവ്യൂവിനോട് ജെയിന് പ്രതികരിച്ചത്. ആകര്‍ഷകമായ വിലയില്‍ ആകര്‍ഷകമായ ആസ്തികള്‍ കൈക്കലാക്കാന്‍ കഴിഞ്ഞുവെന്നും ജെയിന് സൂചിപ്പിക്കുന്നു.
അദാനി ഗ്രൂപ്പിന്റെ വിമാനത്താവള, തുറമുഖ, ഊര്‍ജ്ജ ബിസിനസകളില്‍ രാജീവ് ജെയിന് വലിയ വളര്‍ച്ചാ പ്രതീക്ഷയുണ്ട്. ഇന്ത്യയിലെ വ്യോമഗതാഗതത്തിന്റെ 25 ശതമാനം അദാനി വിമാനത്താവളങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 25 മുതല്‍ 40 ശതമാനം വരെ ചരക്കുനീക്കത്തിനും അദാനി തുറമുഖങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.
അദാനി ഗ്രീന്‍ എനര്‍ജിയാകട്ടെ, രാജ്യത്ത് അതിവേഗം വളരുന്ന ഏറ്റവും വലിയ ഗ്രീന്‍ എനര്‍ജി കമ്പനിയാണുതാനും. പ്രതിവര്‍ഷം മൂന്നു ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അദാനി ഗ്രീനിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് നിക്ഷേപം നടത്തിയ അദാനി കമ്പനികളെല്ലാം മികച്ചതാണെന്ന അഭിപ്രായം രാജീവ് ജെയിന് മുന്നോട്ടുവെയ്ക്കുന്നു.
ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം അദാനി എന്റര്‍പ്രൈസസിന്റെ പിഇ അനുപാതം 487.54 -ല്‍ നിന്നും 266.22 ആയി കുറഞ്ഞിരുന്നു. സമാനമായി അദാനി ഗ്രീനിന്റെ പിഇ അനുപാതം 613.07 -ല്‍ നിന്നും 179.76 ആയും അദാനി പോര്‍ട്സിന്റേത് 36.39 -ല്‍ നിന്നും 32.73 ആയും നിജപ്പെടുകയുണ്ടായി.
2022 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം ജിക്യൂജി പാര്‍ട്ണേഴ്സിന്റെ എമേര്‍ജിംഗ് മാര്‍ക്കറ്റ്സ് ഇക്വിറ്റി ഫണ്ട് ഏറ്റവുമധികം നിക്ഷേപം നടത്തിയിട്ടുള്ളത് ഐടിസിയിലാണ്. കമ്പനിയുടെ 6.5 ശതമാനം ഓഹരി പങ്കാളിത്തം ഫണ്ടിന്റെ പക്കലുണ്ട്.
എച്ച്ഡിഎഫ്സി (5.1 ശതമാനം), റിലയന്‍സ് ഇന്‍ഡസ്ട്രീസ് (4.2 ശതമാനം), ഐസിഐസിഐ ബാങ്ക് (2.9 ശതമാനം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (2.8 ശതമാനം) എന്നീ കമ്പനികളിലും ഫണ്ട് കാര്യമായ നിക്ഷേപം നടത്തിയത് കാണാം. ജിക്യൂജി എമേര്‍ജിംഗ് മാര്‍ക്കറ്റ്സ് ഫണ്ടിന്റെ 34 ശതമാനം നിക്ഷേപം ഇന്ത്യന്‍ കമ്പനികളിലാണ്.
More From GoodReturns

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?



Click it and Unblock the Notifications