പോയവര്‍ഷം കോവിഡ് ഭീതിയില്‍ ഓഹരി വിപണി നിലംപതിച്ചതിന് ഏവരും സാക്ഷിയാണ്. എന്നാല്‍ സമ്പദ്ഘടന വീണ്ടുമുണര്‍ന്നതോടെ നിരവധി സ്‌റ്റോക്കുകള്‍ 'മള്‍ട്ടിബാഗര്‍'മാരായി തിരിച്ചെത്തി. ഇക്കൂട്ടത്തില്‍ നിക്ഷേപകര്‍ക്ക് പതിന്മടങ്ങ് നേട്ടം സമ്മാനിച്ച ഒരു സ്റ്റോക്കാണ് ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസ്.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 110 ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തുന്ന ഈ സ്റ്റോക്കില്‍ വിഖ്യാത നിക്ഷേപക ഡോളി ഖന്നയ്ക്കും നിക്ഷേപമുണ്ട്. 2020 ഡിസംബറില്‍ 406 രൂപയായിരുന്നു ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സിന്റെ ഓഹരി വില. ഒരു വര്‍ഷത്തിനിപ്പുറം 870 രൂപയിലാണ് കമ്പനി ഇടപാടുകള്‍ നടത്തുന്നത്.
പൊതുവേ മള്‍ട്ടിബാഗര്‍ ഓഹരികളെ കണ്ടെത്തുമ്പോഴേക്കും നിക്ഷേപകര്‍ വൈകാറുണ്ട്. അതുകൊണ്ട് ഡോളി ഖന്ന കൈവശം വെയ്ക്കുന്ന ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസില്‍ ഇനി നിക്ഷേപം നടത്തിയിട്ട് കാര്യമുണ്ടോ? നിക്ഷേപകരുടെ പ്രധാന ചോദ്യമിതാണ്. വിപണി വിദഗ്ധരുടെ നിരീക്ഷണത്തില്‍ 'ഒരങ്കത്തിനുള്ള ബാല്യം' ഈ സ്‌റ്റോക്കില്‍ ഇപ്പോഴുമുണ്ട്. അടുത്ത ആറു മാസം കൊണ്ട് ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസിന്റെ ഓഹരി വില നാലക്കം തൊടുമെന്ന് ഇവര്‍ പ്രവചിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജായ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് സ്റ്റോക്കില്‍ 'ബൈ' റേറ്റിങ്ങാണ് നല്‍കുന്നത്.
'പതിവായി സാമ്പത്തിക വളര്‍ച്ച കാഴ്ച്ചവെക്കുന്ന കമ്പനിയാണ് ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസ്. കുറഞ്ഞ പ്രവര്‍ത്തന മൂലധന ദിനങ്ങള്‍, കടബാധ്യതകളിലെ കുറവ്, മെച്ചപ്പെട്ട റിട്ടേണ്‍ അനുപാതങ്ങള്‍ എന്നീ ഘടകങ്ങള്‍ ഓരോ പാദത്തിലും കമ്പനിയുടെ മുന്നേറ്റത്തെ പിന്തുണയ്ക്കുന്നുണ്ട്', എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ റിപ്പോര്‍ട്ട് പറയുന്നു. 2024 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും കമ്പനിയുടെ റിട്ടേണ്‍ ഓണ്‍ കാപ്പിറ്റല്‍ എംപ്ലോയ്ഡ് (RoCE) 30 ശതമാനത്തിന് മേലെ എത്തുമെന്നാണ് ബ്രോക്കറേജിന്റെ പ്രതീക്ഷ.
Also Read: ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ എപ്പോള്‍ വാങ്ങണം? വിപണി വിദഗ്ധര്‍ പറയുന്നു
ഒരു കമ്പനിയുടെ ലാഭക്ഷമതയും മൂലധന കാര്യക്ഷമതയും അളക്കുന്ന സാമ്പത്തിക അനുപാതമാണ് റിട്ടേണ്‍ ഓണ്‍ കാപ്പിറ്റല്‍ എംപ്ലോയ്ഡ്. മുടക്കിയ മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി നേടിയ ലാഭമെത്രയെന്ന് മനസിലാക്കാന്‍ ഇതു സഹായിക്കുന്നു. 15 ശതമാനത്തിന് മേലെ റിട്ടേണ്‍ ഓണ്‍ കാപ്പിറ്റല്‍ എംപ്ലോയ്ഡ് ഉള്ള കമ്പനികളുടെ ബിസിനസ് നല്ലതായിട്ടാണ് പൊതുവേ വിലയിരുത്താറ്. 2021-24 കാലയളവില്‍ ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസിന്റെ വരുമാനം 17.7 ശതമാനവും വിറ്റുവരവ് 34.4 ശതമാനവും വീതം വാര്‍ഷിക വളര്‍ച്ച കുറിക്കുമെന്ന് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് പ്രവചിക്കുന്നുണ്ട്.
'ആഭ്യന്തര കിച്ചണ്‍വെയര്‍ സെഗ്മന്റ് സാവധാനം വളരുകയാണ്. ഈ വളര്‍ച്ചയുടെ പ്രധാന ഗുണഭോക്താവായിരിക്കും ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസ്. ബട്ടര്‍ഫ്‌ളൈ എന്ന ശക്തമായ ബ്രാന്‍ഡ് ഇമേജും പ്രീമിയം ഗുണനിലവാരമുള്ള ഉത്പന്നങ്ങളും മുന്നോട്ടുള്ള നാളുകളില്‍ കമ്പനിയുടെ വളര്‍ച്ചയെ കാര്യമായി പിന്തുണയ്ക്കും. വൈവിധ്യമാര്‍ന്ന ഉത്പന്ന പ്രോഫൈലും മിതമാര്‍ന്ന സാമ്പത്തിക റിസ്‌ക് പ്രോഫൈലും ആധാരമാക്കിയാണ് കമ്പനിയില്‍ പോസിറ്റീവ് കാഴ്ച്ചപ്പാട് ഞങ്ങള്‍ പുലര്‍ത്തുന്നത്', എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് പറയുന്നു.
എല്‍പിജി അടുപ്പുകള്‍, മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍, കുക്കറുകള്‍, ടേബിള്‍ ടോപ്പ് വെറ്റ് ഗ്രൈന്‍ഡറുകള്‍ ഉള്‍പ്പെടുന്ന ഗാര്‍ഹിക ഉത്പന്ന സെഗ്മന്റില്‍ ശക്തമായ സാന്നിധ്യം ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസിനുണ്ട്. വരുംപാദങ്ങളില്‍ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും ഡീലര്‍ ശൃഖല വിപുലീകരിക്കാനും കമ്പനി ആലോചിക്കുന്നു. അടുത്ത രണ്ടു പാദങ്ങളില്‍ ഈ നടപടികള്‍ കമ്പനിയുടെ വളര്‍ച്ചയെ സ്വാധീനിക്കും. ഇ-കൊമേഴ്‌സ്, കയറ്റുമതി, മോഡേണ്‍ റീടെയില്‍ ചാനലുകളില്‍ പങ്കാളിത്തം വര്‍ധിപ്പിച്ച് വരുമാനം കൂട്ടുന്നതിനെ കുറിച്ചും മാനേജ്‌മെന്റ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.
Also Read: 37% വരെ നേട്ടം; തിരുത്തല്‍ നേരിട്ട ഈ 6 ഓഹരികള്‍ പരീക്ഷിച്ചു നോക്കൂ
ടെക്‌നിക്കല്‍ ചാര്‍ട്ടില്‍ ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസ് ഓഹരികള്‍ പോസിറ്റീവ് ട്രെന്‍ഡാണ് അറിയിക്കുന്നതെന്ന് ചോയിസ് ബ്രോക്കിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ പറയുന്നു. 970 രൂപ മുതല്‍ 1,000 രൂപ വരെ ടാര്‍ഗറ്റ് വില നിശ്ചയിച്ച് നിക്ഷേപകര്‍ക്ക് ഈ സ്‌റ്റോക്ക് വാങ്ങാം. സ്‌റ്റോപ്പ് ലോസ് 825 രൂപ. അടുത്ത ആറു മാസം കൊണ്ട് 950 രൂപ മുതല്‍ 1,016 രൂപ വരെ ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസിന്റെ ഓഹരി വില എത്തുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ പ്രവചനം. 870 - 875 രൂപ റേഞ്ചില്‍ നിക്ഷേപകര്‍ക്ക് കമ്പനിയുടെ ഓഹരികള്‍ വാങ്ങാമെന്ന് ബ്രോക്കറേജ് അറിയിക്കുന്നു.
ബുധനാഴ്ച്ച 0.30 ശതമാനം ഇടിവിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. 888 രൂപയില്‍ തുടങ്ങിയ വ്യാപാരം 870 രൂപയില്‍ തിരശ്ശീലയിട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.85 ശതമാനവും ഒരു മാസത്തിനിടെ 14.02 ശതമാനവും വീതം തകര്‍ച്ച ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസ് ഓഹരികള്‍ രേഖപ്പെടുത്തുന്നുണ്ട്. ഇതേസമയം, ആറു മാസം കൊണ്ട് 9.72 ശതമാനം ഉയരാന്‍ സ്റ്റോക്കിന് സാധിച്ചു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,070 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 393.10 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്. പിഇ അനുപാതം 28.91. ഡിവിഡന്റ് യീല്‍ഡ് 0.52 ശതമാനം.
Also Read: തകര്‍ച്ച തടയാന്‍ ഐടി സ്‌റ്റോക്കുകൾ വാങ്ങാം; 8 ഓഹരികളുടെ ടാര്‍ഗറ്റ് പുതുക്കി എംകെ ഗ്ലോബല്‍
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.