വിപണിയുടെ സമീപകാല തകര്‍ച്ചയില്‍ നിന്നും രക്ഷതേടാന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പ്രെസ്റ്റീജിനും കഴിഞ്ഞിട്ടില്ല. ശക്തമായ വില്‍പ്പന സമ്മര്‍ദ്ദത്തിനാണ് പ്രെസ്റ്റീജ് ഓഹരികള്‍ അടിമപ്പെടുന്നത്. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 554.90 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന നില കീഴടക്കിയതിന് ശേഷം വീഴ്ച്ചകളുടെ പരമ്പരതന്നെ ഈ സ്റ്റോക്കില്‍ കാണാം.
എന്നാല്‍ നടപ്പുവാരമാദ്യം 389 രൂപയിലേക്ക് നിലംപതിച്ച പ്രെസ്റ്റീജ് അവസാന രണ്ടു ദിനങ്ങളില്‍ മെച്ചപ്പെട്ട തിരിച്ചുവരവ് കാഴ്ച്ചവെക്കുന്നുണ്ട്. വെള്ളിയാഴ്ച്ച 433 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്.
രാജ്യത്തെ പ്രമുഖ ആഭ്യന്തര ബ്രോക്കറേജായ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ അഭിപ്രായത്തില്‍ ശക്തമായ ഡിമാന്‍ഡ് സോണിലാണ് ഇപ്പോള്‍ പ്രെസ്റ്റീജ് ഓഹരികള്‍. 425 രൂപ നിലവാരത്തില്‍ വരുമ്പോള്‍ ഈ റിയല്‍റ്റി സ്‌റ്റോക്കിനെ നിക്ഷേപകര്‍ക്ക് ധൈര്യമായി പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ക്കാം.
അടുത്ത മൂന്നു മാസം കൊണ്ട് പ്രെസ്റ്റീജിന്റെ ഓഹരി വില 491 രൂപ തൊടുമെന്നാണ് ബ്രോക്കറേജിന്റെ പ്രവചനം. അതായത് 15 ശതമാനം ഉയര്‍ച്ച സ്റ്റോക്കില്‍ ഇവര്‍ ഉറ്റുനോക്കുന്നു. പ്രെസ്റ്റീജ് ഓഹരികള്‍ എന്തുകൊണ്ട് ബുള്ളിഷാവുന്നു? ഈ ചോദ്യത്തിനും എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് മറുപടി നല്‍കുന്നുണ്ട്.
'വിശാലമായ റേഞ്ചില്‍ പ്രെസ്റ്റീജ് ഓഹരികളില്‍ ഏകീകരണം നടക്കുകയാണ്. ജനുവരി 18 -നാണ് കമ്പനിയുടെ ഓഹരി വില ഏറ്റവും ഉയരം തൊട്ടത്. അവിടുന്നിങ്ങോട്ട് സുദീര്‍ഘമായ തിരുത്തല്‍ നടന്നു. ഇപ്പോള്‍ 410 രൂപ റേഞ്ചില്‍ വീഴ്ച്ച അവസാനിച്ചിരിക്കുന്നു. പ്രതിവാര ചാര്‍ട്ടിലെ ശക്തമായ ഡിമാന്‍ഡ് സോണുമായി 410 രൂപ റേഞ്ച് കൂട്ടിമുട്ടുന്നുണ്ട്. ഇതിനിടെ, മാര്‍ച്ച് 10 -ന് പ്രതിദിന ചാര്‍ട്ടിലെ ബെയറിഷ് ട്രെന്‍ഡ് ലൈന്‍ ഭേദിക്കാനും പ്രെസ്റ്റീജിന് സാധിച്ചു. ഇനിയങ്ങോട്ട് ഓഹരികള്‍ ബുള്ളിഷ് മൊമന്റം കൈവരിക്കാനാണ് സാധ്യത കൂടുതല്‍', എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് അറിയിക്കുന്നു.
മൊമന്റം ഇന്‍ഡിക്കേറ്റായ MACD ഗ്രാഫില്‍ (മൂവിങ് ആവറേജ് കണ്‍വേര്‍ജന്‍സ് ഡൈവേര്‍ജന്‍സ്) പോസിറ്റീവ് ഡൈവര്‍ജന്‍സാണ് നിരീക്ഷിക്കപ്പെടുന്നത്. പ്രതിദിന ചാര്‍ട്ടിലെ ബോളിങ്ങര്‍ ബാന്‍ഡില്‍ ഒന്നിലധികം പിന്തുണകള്‍ താഴെത്തട്ടില്‍ സ്‌റ്റോക്ക് എടുത്തിട്ടുമുണ്ട്.
ഈ ടെക്‌നിക്കല്‍ ചിത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തി പോസിഷണല്‍ നിക്ഷേപകര്‍ക്ക് പ്രെസ്റ്റീജ് ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ പക്ഷം. സ്റ്റോക്കില്‍ ബുള്ളിഷ് ട്രെന്‍ഡാണ് രൂപംകൊള്ളുന്നത്. 478.50 രൂപ മുതല്‍ 491 രൂപ വരെയുള്ള അപ്‌സൈഡ് ടാര്‍ഗറ്റ് ബ്രോക്കറേജ് നിര്‍ദേശിക്കുന്നു. ഇതേസമയം, 409.50 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാന്‍ നിക്ഷേപകര്‍ വിട്ടുപോകരുത്.
പ്രെസ്റ്റീജിന്റെ ഓഹരി വില ചരിത്രം പരിശോധിച്ചാല്‍ 2022 ജനുവരി 18 -നാണ് 554.90 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന നില കമ്പനി ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ ലാഭമെടുപ്പും വ്യാപകമായി. ഇതോടെ കയറിയ വേഗത്തില്‍ത്തന്നെ പ്രെസ്റ്റീജിന്റെ ഓഹരി വില താഴേക്കുമെത്തി. ഏറ്റവുമൊടുവില്‍ മാര്‍ച്ച് 10 -നാണ് പ്രെസ്റ്റീജ് ഓഹരികള്‍ 410 രൂപയില്‍ പിന്തുണ കണ്ടെത്തിയത്. സമീപകാലത്തെ താഴ്ച്ചയില്‍ നിന്നുള്ള തിരിച്ചുവരവ് സ്റ്റോക്ക് കുറിച്ചിട്ടുണ്ട്. ട്രെന്‍ഡ് റിവേഴ്‌സലിനുള്ള സൂചനയാണിത്.
വെള്ളിയാഴ്ച്ച നാമമാത്രമായ ചലനമാണ് പ്രെസ്റ്റീജ് ഓഹരികളില്‍ കണ്ടത്. 434.80 രൂപയില്‍ ആരംഭിച്ച ഇടപാടുകള്‍ 433 രൂപയില്‍ തിരശ്ശീലയിട്ടു. വ്യാപാരത്തിനിടെ 436.45 രൂപ തൊട്ട് 424.75 രൂപ വരെയ്ക്കും വില കയറിയിറങ്ങിയിരുന്നു. നടപ്പു വര്‍ഷം ഇതുവരെ 8.35 ശതമാനം വീഴ്ച്ചയാണ് പ്രെസ്റ്റീജ് ഓഹരികള്‍ നേരിടുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 554.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 263 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 11.10. ഡിവിഡന്റ് യീല്‍ഡ് 0.35 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications