തീവണ്ടി യാത്രയ്ക്കിടെയും സ്റ്റേഷനിൽ വെച്ചും ലഗേജുകള്‍ മോഷണം പോകാനും കേട്പാടുകൾ വരാനുമുള്ള സാധ്യത കൂടുതലാണ്. ദീർഘദൂര യാത്രകളിൽ ഉറക്കം വഴിയോ അല്പ നേരത്തെ അശ്രദ്ധ വഴിയോ മോഷണം നടക്കാം. ദീർഘദൂര യാത്രകളിലാണെങ്കിൽ എവിടെ വെച്ച് മോഷണം നടന്നു എന്ന കാര്യം വ്യക്തമല്ലത്തതിനാൽ സാധനം തിരിച്ചു കിട്ടാനുള്ള സാധ്യത വിരളമാണ്.
എന്നാൽ റെയിൽവെ സ്റ്റേഷനിലോ തീവണ്ടിയിലോ വെച്ചുണ്ടാകുന്ന മോഷണം, ലഗേജിനുണ്ടാകുന്ന കേടുപാടുകൾ എന്നിവയ്ക്ക് പരാതി നൽകാനും നഷ്ട പരിഹാരം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇതിനെ പറ്റിയും നഷ്ടപ്പെട്ട സാധനം തിരികെ ലഭിക്കാൻ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് നടപ്പിലാക്കുന്ന അമാനത് പദ്ധതിയെ പറ്റിയും ഈ ലേഖനത്തിൽ വിശദമാക്കുന്നു.
റെയിൽവെ ലഗേജ്
തീവണ്ടി യാത്രയിൽ കമ്പാർട്ട്മെന്റിൽ യാത്രക്കാരനോടൊപ്പം സൗജന്യമായി കൊണ്ടു പോകാവുന്ന ലഗേജിന് പരിധിയുണ്ട്. ഇത് ഓരോ ക്ലാസിനും വ്യത്യസ്തമായിരിക്കും. ഓരോ ക്ലാസിലും കൊണ്ടു പോകാവുന്ന സൗജന്യ പരിധി ലംഘിച്ചാൽ അധിക ലഗേജ് ചാര്‍ജ് അടച്ച് കമ്പാര്‍ട്ട്‌മെന്റില്‍ യാത്രക്കാരനൊപ്പം കൊണ്ടു പോകാന്‍ അനുവദിക്കും. എസി ക്ലാസില്‍ 70 കിലോ ലഗേജ് സൗജന്യമായി അനുവദിക്കും. ചാര്‍ജ് അടച്ച് പരമാവധി 150 കിലോ കൊണ്ടുപോകാം. എസി 2 ടെയറില്‍ 50 കിലോ സൗജന്യമായി കൊണ്ടു പോകാം. 100 കിലോ വരെ ചാര്‍ജ് അടച്ച് കൊണ്ടുപോകാം.
എസി 3 ടെയറില്‍ 40 കിലോയാണ് പരിധി. സ്ലീപ്പര്‍ ക്ലാസില്‍ 40 കിലോ സൗജന്യമായും 80 കിലോ പണമടച്ചും കൊണ്ടു പോകാം. സെക്കന്‍ഡ് ക്ലാസിൽ 35 കിലോ സൗജന്യമായി കൊണ്ടു പോകാം. ചാർജ് അടച്ചുള്ള പരിധിയിൽ സൗജന്യ പരിധിയും ഉൾപ്പെടും. യാത്ര ചെയ്യുന്ന തീവണ്ടിയിൽ തന്നെ കൊണ്ടു പോകേണ്ട ലഗേജ് തീവണ്ടി സ്റ്റേഷനിലെത്തുന്നതിന് 30 മിനുട്ട് മുൻപ് പാർസൽ ഓഫീസിലെത്തിക്കണം.

എങ്ങനെ പരാതി നൽകും
ലഗേജ് മോഷണം പോയാൽ പരാതി നൽകാൻ യാത്ര തടസപ്പെടുത്തേണ്ട കാര്യമില്ല. കോച്ച് അറ്റന്റന്‍ഡ്, ഗാര്‍ഡ്, ടിക്കറ്റ് ചെക്കര്‍ എന്നിവരെ സമീപിക്കുകയാണ് വേണ്ടത്. ഇവരില്‍ നിന്ന് എഫ്‌ഐആര്‍ ഫോം സ്വീകരിച്ച് പൂരിപ്പിച്ചു നൽകണം. വിവരം റെയില്‍വെ പോലീസിലേക്ക് കൈമാറി നടപടികൾ ആരംഭിക്കും. പ്രധാന സ്റ്റേഷനുകളിലെ റെയിൽവെ പോലീസ് സ്റ്റേഷനിലും പരാതി നൽകാം.
നഷ്ട പരിഹാരം
ലഗേജ് നഷ്ടപ്പെട്ടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്താല്‍ ലഗേജിന്റെ മൂല്യം കണക്കാക്കിയാണ് നഷ്ടപരിഹാരം നല്‍കുക. ലഗേജ് ബുക്ക് ചെയ്യുന്ന സമയത്ത് അതിന്റെ മൂല്യം മുന്‍കൂട്ടി വ്യക്തമാക്കിയില്ലെങ്കില്‍ കിലോയ്ക്ക് 100 രൂപ നിരക്കിലാണ് റെയില്‍വെ നഷ്ട പരിഹാരം നല്‍കുക. മൂല്യം വ്യക്തമാക്കിയ ലഗേജിന് അതിന് തക്കതായ തുക നൽകും.
ഓപ്പറേഷന്‍ അമാന്‍ത്
റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ നടപടിയാണ് ഓപ്പറേഷന്‍ അമാന്‍ത്. യാത്രയ്ക്കിടെ നഷ്ടപ്പെട്ട ലഗേജ് എളുപ്പത്തില്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഓപ്പറേഷന്‍ അമാന്‍തിന്റെ ലക്ഷ്യം. അതാത് ഡിവിഷനിലെ വെബ്‌സൈറ്റില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ലഗേജുകളുടെ ഫോട്ടോ പ്രസിദ്ധീകരിക്കും. ഇവയില്‍ നിന്ന് നഷ്ടപ്പെട്ട ലഗേജ് കണ്ടെത്തിയ യാത്രക്കാരന് റെയില്‍വെ സ്റ്റേഷനിലെത്തി വാങ്ങാനാകും.
ഐആർസിടിസി ഇൻഷൂറൻസ്
ഐആർസിടിസി വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള ഇൻഷൂറൻസിലും നഷ്ട പരിഹാരം ലഭിക്കും. 35 പൈസയ്ക്ക് ലഭ്യമാകുന്ന ഇൻഷൂറൻസിൽ തീവണ്ടിയുടെ പാളം തെറ്റൽ, തീവണ്ടിയുടെ കൂട്ടിയിടി എന്നിവയാണ് തീവണ്ടി അപകടങ്ങൾക്കും കലാപം, തീവ്രവാദി ആക്രമണം, യാത്രക്കാരുിടെ ഭാഗത്ത് നിന്നുണ്ടാകുന്ന ആക്രമണം. അക്രമാസ്തമായ കവര്‍ച്ച, കൊള്ള, ആകസ്മികമായി യാത്രക്കാരൻ തീവണ്ടിയിൽ നിന്ന് അപകടത്തിൽപ്പെടുന്നത് എന്നീ കാരണങ്ങളിലും ഇൻഷൂറൻസ് ലഭിക്കും.


Click it and Unblock the Notifications