വെള്ളിയാഴ്ച നടത്തിയ കുതിപ്പിനു പിന്നാലെ ഇന്നും ഇന്ത്യന്‍ ഓഹരിവിപണികളില്‍ മുന്നേറ്റം തുടരുകയാണ്. ഇന്നത്തെ വ്യാപരത്തിന്റെ പ്രാരംഭഘട്ടത്തില്‍ ദേശീയ ഓഹരി വിപണിയുടെ സൂചികയായ നിഫ്റ്റി 18,200 നിലവാരവും ബോംബെ ഓഹരി വിപണിയുടെ സൂചികയായ സെന്‍സെക്‌സ് 61,000 നിലവാരവും മറികടന്നിരുന്നു. തുടര്‍ന്ന് ചെറിയ തിരുത്തലുണ്ടായെങ്കിലും ഏറെ നിര്‍ണായകമായ 18,100 നിലവാരത്തില്‍ നിഫ്റ്റിയും 60,700 നിലവാരത്തിൽ സെന്‍സെക്‌സിലും വ്യാപാരം അവസാനിപ്പിച്ചത്.
ഇതിനിടെ, സമീപകാലയളവിലേക്ക് 30 ശതമാനം വരെ നേട്ടം നല്‍കിയേക്കാവുന്ന രണ്ടു ഓഹരികള്‍ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് നിക്ഷേപകര്‍ക്കായി നിര്‍ദേശിച്ചു. ഇതില്‍ ഒരു ഓഹരി ഷിപ്പിങ് മേഖലയില്‍ നിന്നുള്ളതും മറ്റൊരെണ്ണം മെറ്റല്‍ രംഗത്തു നിന്നുള്ള ഓഹരിയുമാണ്.

1) ഹിന്‍ഡാല്‍കോ, പ്രതീക്ഷിക്കുന്ന മുന്നേറ്റം 28%
ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിക്കുന്ന ആദ്യ ഓഹരി, ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍ക്കോയാണ് (NSE: HINDALCO). രാജ്യത്തെ പ്രമുഖ അലുമിനിയം, കോപ്പര്‍ ഉത്പന്ന നിര്‍മാതാക്കളാണ് മുംബൈ ആസ്ഥാനമായ ഹിന്‍ഡാല്‍ക്കോ. ഒരു വര്‍ഷത്തെ കാലയളവിനുള്ളില്‍ നിലവിലെ വിലയില്‍ നിന്നും 28 ശതമാനം വരെ ഉയര്‍ന്ന് 600 രൂപ വില നിലവാരത്തിലേക്ക് ഹിന്‍ഡാല്‍ക്കോയുടെ ഓഹരികള്‍ എത്തിയേക്കാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ്, അവരുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
മികച്ച രണ്ടാംപാദ ഫലം
സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ മികച്ച സാമ്പത്തിക ഫലങ്ങളാണ് കമ്പനി കാഴ്ചവച്ചിരിക്കുന്നത്. ഹിന്‍ഡാല്‍കോയുടെ ഇന്ത്യയിലെ ബിസിനസ് 17,393 കോടി രൂപയായി ഉയര്‍ന്നു. നികുതി കുറയ്ക്കുന്നതിന് മുമ്പുള്ള ലാഭം 3,602 കോടി രൂപയുടെതായിരുന്നു. നികുതി വിധേമായ ലാഭം 1,815 കോടി രൂപയായും ഉയര്‍ന്നു.
കമ്പനിയുടെ സംയോജിത വരുമാനം 47,665 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 53 ശതമാനവും ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 15 ശതമാനവും ഉയര്‍ന്നു. ഹിന്‍ഡാല്‍ക്കോയുെ ഉപകമ്പനിയായ നോവെലിസിന്റെ വില്‍പ്പന പ്രതീക്ഷിച്ച പോലെ 9,68,000 ടണ്ണായി ഉയര്‍ന്നതും മികച്ച നേട്ടം കാഴ്ചവയ്ക്കാന്‍ സഹായകമായി.

ഭാവി കുതിപ്പിനുള്ള മുഖ്യഘടകങ്ങള്‍
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 125 ശതമാനത്തിലേറെയുള്ള നേട്ടം ഹിന്‍ഡാല്‍ക്കോ നിക്ഷേപകര്‍ക്ക് സമ്മാനിച്ചിരുന്നു. തുടര്‍ന്നും ഹിന്‍ഡാല്‍ക്കോയുടെ ഓഹരികള്‍ 600 രൂപ ലക്ഷ്യാമാക്കി വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത്. കമ്പനിയുടെ ആകര്‍ഷകമായ മൂല്യവും മികച്ച പ്രവര്‍ത്തന ഫലങ്ങളുമാണ് ഇതിനുള്ള പ്രചോദനമായി ചൂണ്ടിക്കാട്ടുന്നത്.
ഹിന്‍ഡാല്‍ക്കോയുടെ ഉപകമ്പനിയായ നോവെലീസ് മികച്ച പ്രവര്‍ത്തനം തുടരുമെന്നാണ് കണക്കുകൂട്ടല്‍. നോവെലീസ് ഓരോ ടണ്‍ ഉത്പാദനത്തില്‍ നിന്നും 500 യു.എസ്. ഡോളര്‍ വരെ ലാഭം നേടുമെന്നാണ് കരുതുന്നത്. കൂടാതെ, 2023 സാമ്പത്തിക വര്‍ഷം വരെ ഹിന്‍ഡാല്‍ക്കോയുടെ വാര്‍ഷിക വളര്‍ച്ച 19.6 ശതമാനവും നികുതിക്ക് മുമ്പുള്ള ലാഭം 23.6 ശതമാനമായും നികുതി വിധേയ വരുമാനം 53.1 ശതമാനമായും വര്‍ധിക്കുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത്.
2) ഗുജറാത്ത് പിപാവാവ്, പ്രതീക്ഷിക്കുന്ന മുന്നേറ്റം 18%
അടുത്ത 12 മാസത്തെ കാലയളവ് കണക്കാക്കി വാങ്ങിക്കാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിക്കുന്ന രണ്ടാമത്തെ ഓഹരിയാണ് ഗുജറാത്ത് പിപാവാവ് (NSE: GPPL). രാജ്യത്തെ സ്വകാര്യമേഖലയിലെ ആദ്യ തുറമുഖമാണ് ഗുജറാത്തിലെ പശ്ചിമ തീരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പിപാവാവ് തുറമുഖം. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ 18 ശതമാനം വരെ നേട്ടം ഈ ഓഹരികള്‍ നല്‍കിയേക്കാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട്.
ഭേദപ്പെട്ട രണ്ടാംപാദ ഫലം
സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍, താരതമ്യേന ഭേദപ്പെട്ട പ്രകരനമാണ് ഗുജറാത്ത് പിപാവാവ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. വരുമാനം 7 ശതമാനം ഉയര്‍ന്ന് 195 കോടി രൂപയായി. നികുതിക്ക് മുമ്പുള്ള വരുമാനം 6 ശതമാനം ഉയര്‍ന്ന് 109 കോടി രൂപയായും ഉയര്‍ന്നു.

ഭാവി കുതിപ്പിനുള്ള മുഖ്യഘടകങ്ങള്‍
കോവിഡ് സൃഷ്ടിട്ട പ്രതിസന്ധികള്‍ അതീജീവിച്ച് ഇടക്കാലയളിനുള്ളില്‍ ആഗോള കണ്ടെയ്‌നര്‍ വ്യാപാരം പൂര്‍വസ്ഥിതിയിലേക്ക് വരുമെന്നതും കമ്പനി ഏര്‍പ്പെട്ടിരിക്കുന്ന കരാറുകള്‍ ദീര്‍ഘിപ്പിച്ചു കിട്ടിയേക്കാവുന്നതും ഗുജറാത്ത് പിപാവാവിന്റെ ഓഹരികളില്‍ നിക്ഷേപം പരിഗണിക്കുന്നതിനുള്ള ഘടകങ്ങളായി ഐസിഐസിഐ സെക്യൂരിറ്റീസ് ചൂണ്ടിക്കാണിക്കുന്നു. 2023 സാമ്പത്തിക വര്‍ഷം കണക്കാക്കി, 18 ശതമാനം വില വര്‍ധിച്ച് 130 രൂപ നിലവാരത്തിലേക്ക് കമ്പനിയുടെ ഓഹരികള്‍ എത്തിയേക്കാമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications