കഴിഞ്ഞ മൂന്നു ദിവസമായി ഇന്ത്യന്‍ ഓഹരി വിപണികളിലെ വ്യാപാരം കടുത്ത ചാഞ്ചാട്ടത്തിലാണ് നടക്കുന്നത്. ഇന്നത്തെ വ്യാപാരത്തിന്റെ ആദ്യ പകുതയില്‍, പ്രാംരംഭ ഘട്ടത്തിലുണ്ടായിരുന്ന നഷ്ടം നികത്തി വിപണി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം ഉള്ള വ്യാപാരത്തില്‍ സൂചികകളില്‍ വീണ്ടും ഇടിവുണ്ടായി. എങ്കിലും ഇത്തരം ഇടിവുകള്‍ സൂചികകളിലെ സാങ്കേതിക തിരുത്തലിന്റെ ഭാഗമാണെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത്. അടിസ്ഥാനപരമായി നല്ല നിലയിലുള്ള ഓഹരികള്‍ നോക്കി നിക്ഷേപിച്ചാല്‍ ഇനിയും നല്ല നേട്ടമുണ്ടാക്കാനുള്ള അവസരമുണ്ടെന്നുമാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതില്‍ ഒരു വര്‍ഷ കാലയളവ് ലക്ഷ്യമാക്കി ഇപ്പോള്‍ വാങ്ങിക്കാന്‍ കഴിയുന്ന രണ്ട് ഓഹരികളും ഇവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരെണ്ണം ഹോസ്പിറ്റാലിറ്റി രംഗത്ത് നിന്നുള്ളതും മറ്റൊന്ന് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിന്നുള്ള കമ്പനിയുടെ ഓഹരിയുമാണ്. അടുത്ത 12 മാസത്തിനുള്ളില്‍ 23 ശതമാനം വരെ നേട്ടമാണ് ഈ കമ്പനികളുടെ ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും ഇവരുടെ പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
നെസ്‌കോ (BSE: 505355, NSE: NESCO)
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യാവസായിക യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് നെസ്‌കോ. ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രിയിലെ ആവശ്യങ്ങള്‍ക്കുള്ള വിവിധ ഉപകരണങ്ങളുടെ ഭാഗങ്ങളാണ് കമ്പനിയുടെ പ്രധാന ഉത്പന്നം. കൂടാതെ കരയില്‍ നിന്നുളള ക്രൂഡോയില്‍ ഖനനത്തിനു വേണ്ട ഉപകരണങ്ങളുടെ ചില ഭാഗങ്ങളും നെസ്‌കോ നിര്‍മ്മിക്കുന്നുണ്ട്.
ഇന്ത്യന്‍ റെയില്‍വേ, ഓര്‍ഡിനന്‍സ് ഫാക്ടറി, ഫോര്‍ജിങ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ ഇവരുടെ ഉത്പന്നങ്ങളുടെ ഉപഭോക്താക്കളാണ്. ഇതിനോടൊപ്പം മുംബൈയില്‍ എക്‌സിബിഷന്‍ സെന്ററുകളും റിയാലിറ്റി പദ്ധതികളും കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. എഞ്ചിനീയറിംഗ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍, എനര്‍ജി റിസോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവ ഇവരുടെ എക്‌സിബിഷന്‍ സെന്ററിലെ പ്രധാന ഇടപാടുകാരാണ്.
രണ്ടാം പാദഫലം
കോവിഡ് പ്രതിസന്ധി കാരണം, കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയും നെസ്‌കോയെ സംബന്ധിച്ച് മോശം കാലയളവായിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ റിയാലിറ്റി മേഖലയിലുണ്ടായ ഉണര്‍വ് നെസ്‌കോയുടെ തിരിച്ചു വരവിനെ സഹായിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ വരുമാനം 26 ശതമാനം ഉയര്‍ന്നു 80 കോടിയിലെത്തി. എക്‌സിബിഷന്‍ സെന്ററില്‍ നിന്നുള്ള വരുമാനം സ്ഥായിയായി നിന്നെങ്കിലും ഐടി പാര്‍ക്കിലെ ഓഫീസ് മുറികള്‍ വിറ്റു പോയതിലൂടെ വരുമാനം 18 % ഉയര്‍ന്ന് 65 കോടിയിലെത്തി. നികുതിക്ക് മുമ്പുള്ള വരുമാനം 50 കോടിയായും നികുതി വിധേയമായ ലാഭം 44 കോടി രൂപയുമാണ്.

അനുകൂല ഘടകങ്ങള്‍
എക്‌സിബിഷന്‍ സെന്ററില്‍ നിന്നുള്ള ബിസിനസ് വര്‍ദ്ധിക്കുന്നതും സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന ഉണര്‍വ്വും നെസ്‌കോയുടെ ഭാവിയെ സംബന്ധിച്ച് ഗുണകരമാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ കോവിഡിന് മുന്നേയുള്ള നിലവാരത്തിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം എത്തുമെന്നാണ് അനുമാനം. ഐടി പാര്‍ക്കുകളിലെ സ്ഥലം വിറ്റു പോകുന്നതും കമ്പനിക്ക് അനുകൂല ഘടകങ്ങളാണ്.
ലക്ഷ്യ വില 770
മേല്‍പ്പറഞ്ഞ ഘടകങ്ങളെ മുന്‍നിര്‍ത്തിയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നെസ്‌കോയുടെ ലക്ഷ്യ വില 770 ആയി നിശ്ചയിച്ചിരിക്കുന്നത. നിലവില്‍ 630 രൂപ നിലവാരത്തിലാണ് നെസ്‌ക്കോയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. അടുത്ത 12 മാസത്തിനുള്ളില്‍ 23 ശതമാനം നേട്ടത്തോടെ ഓഹരി വില 770 കടക്കുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈസ്റ്റ് ഇന്ത്യ ഹോട്ടല്‍സ് (BSE: 500840, NSE: EIHOTEL)
ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍ നിര കമ്പനിയാണ് കൊല്‍ക്കത്ത ആസ്ഥാനമായ ഈസ്റ്റ് ഇന്ത്യ ഹോട്ടല്‍സ്. ലക്ഷ്വറി ഹോട്ടല്‍, റിസോര്‍ട്ട്, റസ്റ്റോറന്റ, ട്രാവല്‍ ആന്‍ഡ് ടൂറിസം സേവനങ്ങളാണ് ഇവര്‍ മുഖ്യമായും കൈകാര്യം ചെയ്യുന്നത്. ഒബ്രോയ്, ട്രൈഡന്റ് എന്നീ ബ്രാന്‍ഡ് നാമങ്ങളിലാണ് ഈസ്റ്റ് ഇന്ത്യ ഹോട്ടല്‍സ് അറിയപ്പെടുന്നത്. അടുത്തിടെ, ഇന്തോനേഷ്യയിലും ലക്ഷ്വറി റിസോര്‍ട്ട് തുടങ്ങിയിട്ടുണ്ട്. വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് ബാറുകളും ട്രാവല്‍ സൗകര്യങ്ങളും ഇവര്‍ കൈകാര്യം ചെയ്യുന്നുണ്ട്. കോര്‍പ്പറേറ്റ് തലത്തില്‍ ചാര്‍ട്ടര്‍ഡ് വിമാനങ്ങളുടെ സേവനങ്ങളും ഇവര്‍ നല്‍കുന്നുണ്ട്.
രണ്ടാം പാദ ഫലം
ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലമാണ് കമ്പനി കാഴ്ച വെച്ചത്. ഉയര്‍ന്ന വരുമാനം പ്രവര്‍ത്തന ക്ഷമതയും ആണ് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ കമ്പനിയെ സഹായിച്ചത്. കമ്പനിയുടെ വരുമാനം 233 ശതമാനം ഉയര്‍ന്ന് 201 കോടിയിലേക്കെത്തി. ഇത് കോവിഡിന് മുന്നേയുള്ള കമ്പനിയുടെ വരുമാനത്തിന്റെ 70 ശതമാനത്തോളത്തിന് തുല്യമാണ്. നിലവില്‍ അറ്റനഷ്ടം 50 കോടി രൂപയാണ്.

അനുകൂല ഘടകങ്ങള്‍
ദീര്‍ഘ കാലയളവില്‍ ടൂറിസം രംഗത്ത് ഉണ്ടാകുന്ന ഉണര്‍വ്വും വികസനവും കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ.് സമീപ കാലങ്ങളില്‍ ബ്രാന്‍ഡഡ് ഹോട്ടല്‍ സേവനങ്ങള്‍ക്കുണ്ടാകുന്ന ബിസിനസ് വര്‍ധനവും കമ്പനിയുടെ നല്ല പ്രതിച്ഛായ കാരണം സഹായകമാകും. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കോവിഡിന് മുന്നേയുള്ള ബിസിനസിന്റെ 94 % എന്ന നിലയിലേക്ക് കമ്പനി തിരിച്ചെത്തുമെന്ന മാനേജ്‌മെന്റിന്റെ അനുമാനവും ഗുണകരമാണ.
ലക്ഷ്യ വില 180
മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈസ്റ്റ് ഇന്ത്യ ഹോട്ടല്‍സിന്റെ ലക്ഷ്യവില 180 ആയി നിശ്ചയിച്ചിരിക്കുന്നത.് നിലവില്‍ 143 രൂപ നിലവാരത്തിലാണ് കമ്പനിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. അടുത്ത 12 മാസത്തിനുള്ളില്‍ ഇതിന്റെ ഓഹരികളില്‍ 23 ശതമാനത്തിൽ ഏറെയുള്ള നേട്ടമാണ് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications