ബാങ്കിങ് ഓഹരികളിലെ കുതിപ്പാണ് വിപണിയിൽ കുറച്ചു ദിവസമായി കാണാൻ സാധിക്കുന്നത്. ഇതിന്റെ പശ്ചാത്തസത്തിൽ ബാങ്ക് നിഫ്റ്റി ആദ്യമായി 59,000 നിലവാരം മറികടന്ന് ബുധനാഴ്ച റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു.

നിലവിൽ നേട്ടത്തിൽ വ്യാപാരം തുടരുന്ന ബാങ്ക് നിഫ്റ്റി 59230 നിലവാരത്തിലാണ്. പലിശ കുറയുന്നതിലൂടെയുണ്ടാകുന്ന വരുമാന സമ്മർദ്ദം കുറഞ്ഞതും മറ്റു സെക്ടറുകളെ അപേക്ഷിച്ച് ബാങ്കിങ് ഓഹരികളിൽ വാല്യുവേഷൻ മിതമായ നിലവാരത്തിലാണെന്നതും മുന്നേറ്റത്തിന് കാരണമാണ്.
അതേസമയം തന്നെ 100 രൂപയിൽ താഴെയുള്ള ബാങ്കിങ് ഓഹരിയായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ ഇടിവ് പ്രവചിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ്. വാല്യുവേഷൻ ചൂണ്ടിക്കാട്ടി ഓഹരി വിറ്റൊഴിവാക്കാനാണ് യുബിഎസ് നൽകുന്ന നിർദ്ദേശം. ഇതോടൊപ്പം ലക്ഷ്യവില വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഐഡിഎഫ്‌സി ബാങ്കും ക്യാപ്റ്റൽ ഫസ്റ്റും ലയിച്ചാണ് 2018 ൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ആരംഭിക്കുന്നത്. റീട്ടെയിൽ വായ്പകൾ, കൺസ്യൂമർ ലോണുകൾ, റീട്ടെയിൽ നിക്ഷേപങ്ങൾ എന്നിവയിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. നിലവിൽ 79.62 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്.
ഓഹരി ഇടിയും
വാല്യുവേഷനിലെ ആശങ്കകളാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരിയെ ബ്രോക്കറേജ് ഡൗൺഗ്രേഡ് ചെയ്യാനുള്ള കാരണം. കമ്പനിയുടെ ചെലവ്-വരുമാനം അനുപാതം ഉയരുന്നതും റിട്ടേൺ ഓൺ അസറ്റ്, റിട്ടേൺ ഓൺ ഇക്വിറ്റി കുറയുന്നതും ബ്രോ്കറേജ് ഉയർത്തികാട്ടുന്നു. ബ്രോക്കറേജിന്റെ കണക്കുകൂട്ടൽ അനുസരിച്ച് 2027 സാമ്പത്തിക വർഷത്തിൽ ചെലവ്- വരുമാന അനുപാതം 67 ശതമാനവും 2028 ൽ 64 ശതമാനവുമായിരിക്കും.
റിട്ടേൺ ഓൺ അസറ്റ് ഒരു ശതമാനവും റിട്ടേൺ ഓൺ ഇക്വിറ്റി ഒൻപത് ശതമാനവുമാണ് പ്രതീക്ഷിക്കുന്നത്. ഇത് 2022-24 കാലയളിനേക്കാൾ കുറവാണ്. ഇതിനാൽ 2026 സാമ്പത്തിക വർഷത്തെ ഓഹരിയുടെ ഇപിഎസ് പ്രവചനം എട്ട് ശതമാനമായും 2027 വർഷത്തെ ഇപിഎസ് അഞ്ചു ശതമാനമായും കുറച്ചു.
ലക്ഷ്യവിലയും കുറച്ചു
നേരത്തെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരിയിൽ ന്യൂട്രൽ നിലപാടാണ് യുബിഎസ് സ്വീകരിച്ചിരുന്നത്. ഇത് പിൻവലിച്ച് ഓഹരി വിറ്റഴിക്കാനാണ് ബ്രോക്കറേജ് നൽകുന്ന നിർദ്ദേശം. ഇതിനൊപ്പം ഓഹരിയുടെ ലക്ഷ്യവിലയും ബ്രോക്കറേജ് കുറച്ചു. നേരത്തെ 80 രൂപയായിരുന്നു യുബിഎസ് നൽകിയ ലക്ഷ്യവില. ഇത് 75 രൂപയാക്കി കുറച്ചു.
ഓഹരിയുടെ പ്രകടനം
നിലവിൽ 80 രൂപയോട് ചേർന്ന് വ്യാപാരം നടത്തുന്ന ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന നിലവാരം 82.70 രൂപയാണ്. 52.46 രൂപയാണ് താഴ്ന്ന നിലവാരം. സെപ്റ്റംബർ പാദഫലത്തിന് ശേഷം 13 ശതമാനം ഓഹരി ഉയർന്നു. ഈ വർഷം ഇതുവരെ 24 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി നൽകിയത്.


Click it and Unblock the Notifications