ആഗോള തലത്തില്‍ പണപ്പെരുപ്പം ഭീഷണിയായി തുടരുകയാണ്. ലോകത്തെ വമ്പന്‍ സാമ്പത്തിക ശക്തിയായ അമേരിക്കയിലും വിലക്കയറ്റം 4 ദശാബ്ദത്തിലെ ഉയര്‍ന്ന നിലവാരത്തിലാണ്. ഇതോടെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ട അനിവാര്യ സാഹചര്യത്തിലേക്കെത്തി. പ്രമുഖ രാജ്യാന്തര നിക്ഷേപ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ്, ഈ വര്‍ഷം 5 തവണയെങ്കിലും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കാമെന്ന് നിരീക്ഷിക്കുകയുണ്ടായി. ഇതോടെ വികസ്വര രാജ്യങ്ങളില്‍ നിന്നും വിദേശ നിക്ഷേപകര്‍ പണം പിന്‍വലിച്ചു തുടങ്ങി. മികച്ച രീതിയില്‍ മുന്നേറിയിരുന്ന ഇന്ത്യന്‍ ഓഹരി വിപണികളുടെ കുതിപ്പിനും ഇതോടെ കടിഞ്ഞാണ്‍ വീണിരിക്കുകയാണ്.
ഇന്ത്യക്ക് പുറത്ത് കേന്ദ്ര ഓഫീസുള്ളതും എന്നാല്‍ ആഭ്യന്തര ധനകാര്യ ആസ്തികളില്‍ വന്‍ തോതില്‍ നിക്ഷേപവും നടത്തുന്ന വ്യവസ്ഥാപിതവും സെബിയില്‍ (SEBI) രജിസ്റ്റര്‍ ചെയ്തിട്ടുമുള്ള നിക്ഷേപക സ്ഥാപനങ്ങളെയാണ് പ്രധാനമായും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (FII) എന്ന് വിവക്ഷിക്കുന്നത്. സെബിയുടെ കീഴില്‍ ഏകദേശം 1500-ളം വിദേശ നിക്ഷേപകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എളുപ്പത്തില്‍ തദ്ദേശീയ കമ്പനികള്‍ക്ക് പണം സമാഹരിക്കാന്‍ ഉപകാരപ്പെടുന്നത് എഫ്ഐഐ-കളെ കൊണ്ടാണ്. അതുതന്നെയാണ് അവരുടെ പ്രാധാന്യവും. എങ്കിലും പൊടുന്നനേയുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പോലും നിക്ഷേപം പിന്വിലക്കാനുളള പ്രവണത ദോഷവശമാണ്.
സമീപകാലത്തായി ആഭ്യന്തര വിപണികളില്‍ നേരിടുന്ന ഇടിവിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരികള്‍ വിറ്റൊഴിവാക്കുന്നതാണ്. 2021 ഡിസംബര്‍ പാദത്തില്‍ മാത്രം ഒരു ലക്ഷം കോടി രൂപയിലേറെ ഓഹരികള്‍ വിറ്റൊഴിവാക്കിയ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പുതുവര്‍ഷത്തിലും ശീലം മാറ്റിയിട്ടില്ല. ജനുവരിയില്‍ 41,346 കോടി രൂപയുടെ റെക്കോഡ് വില്‍പ്പനയാണ് നടത്തിയിരിക്കുന്നത്. ഇത് 20 മാസത്തിനിടെയിലെ ഉയര്‍ന്ന വില്‍പ്പനയാണ്.
അതേസമയം, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ (DII) ഭേദപ്പെട്ട രീതിയില്‍ വാങ്ങുന്നതു കൊണ്ടും റീട്ടെയില്‍ നിക്ഷേപകരുടെ ഉയര്‍ന്ന പാങ്കാളിത്തവുമാണ് വലിയ തകര്‍ച്ചയില്‍ നിന്നും വിപണിയെ രക്ഷപ്പെടുത്തുന്നത്. ഡിസംബര്‍ പാദത്തില്‍ വിദേശ നിക്ഷേപകരുടെ അനുപാതം വലിയ തോതില്‍ കുറഞ്ഞ 3 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
1) ജസ്റ്റ് ഡയല്
ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ തദ്ദേശീയ സെര്‍ച്ച് എന്‍ജിനാണ് ജസ്റ്റ് ഡയല് ലിമിറ്റഡ് (BSE: 535648, NSE : JUSTDIAL). വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, എസ്എംഎസ്, ടെലിഫോണ്‍ മുഖേനയും തേടുന്നവര്‍ക്ക് വിവരം ലഭ്യമാക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ ജസ്റ്റ് ഡയലിന്റെ 13.21 ശതമാനം ഓഹരികളാണ് വിറ്റൊഴിവാക്കിയത്. ഇതോടെ കമ്പനിയിലെ ഓഹരി അനുപാതം 3.41 ശതമാനത്തിലേക്ക് കുറയുകയും ചെയ്തു.
എങ്കിലും കമ്പനിക്ക് കടബാധ്യതകളില്ലാത്തതും മൂലധന ചെലവിന്മേല്‍ ലഭിക്കുന്ന ആദായം മികച്ച നിരക്കിലുമാണെന്ന പോസിറ്റീവ് ഘടകങ്ങളുമുണ്ട്. അതേസമയം, വെള്ളിയാഴ്ച 848.60 രൂപ നിരക്കിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,1388 രൂപയും കുറഞ്ഞ വില 605.10 രൂപയുമാണ്.
2) സീക്വന്റ് സയന്റിഫിക്ക്
ഫാര്‍മ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മിഡ് കാപ് കമ്പനിയാണ് സീക്വന്റ് സയന്റിഫിക്ക് (BSE: 512529, NSE: SEQUENT). മരുന്നു നിര്‍മാണത്തിനു വേണ്ട വിവിധതരം രാസസംയുക്തങ്ങളാണ് പ്രധാനമായും നിര്‍മിക്കുന്നത്. മൃഗങ്ങള്‍ക്കു വേണ്ടിയുള്ള മരുന്നുകളും ഉത്പാദിപ്പിക്കുന്നുണ്ട്. ഡിസംബര്‍ പാദത്തില്‍ കമ്പനിയിലുണ്ടായിരുന്ന 7 ശതമാനം ഓഹരികള്‍ ഒഴിവാക്കിയിട്ട് പങ്കാളിത്തം 6.42 ശതമാനത്തിലേക്ക് വിദേശ നിക്ഷേപകര്‍ വെട്ടിക്കുറച്ചു.
സമീപകാലത്ത് കമ്പനിയുടെ കടബാധ്യത കുറച്ചെങ്കിലും പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ കുറയുന്നതും നിക്ഷേപത്തിന് ആനുപാതികമായി വരുമാനം ലഭിക്കാത്തതും നെഗറ്റീവ് ഘടകങ്ങളാണ്. അതേസമയം, വെള്ളിയാഴ്ച 145.75 രൂപ നിരക്കിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 336.50 രൂപയും കുറഞ്ഞ വില 144.75 രൂപയുമാണ്.
3) ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ച്
ഇന്ത്യയിലെ ആദ്യത്തെ ഊര്‍ജ എക്സ്ചേഞ്ചാണ് ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ച് (BSE:540750, NSE: IEX). ഇന്‍ട്രാഡേ കരാറിലൂടെ അതേദിവസം തന്നെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എനര്‍ജി എക്സ്ചേഞ്ച് മുന്നോട്ടുവെക്കുന്നത്. ഈ മേഖലയില്‍ കുത്തകതന്നെ എക്സ്ചേഞ്ചിനുണ്ടെന്ന് പറയാം. ഡിസംബര്‍ പാദത്തില്‍ 6.73 ശതമാനം ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിവാക്കിയത്. ഇതോടെ ആകെ ഓഹരി പങ്കാളിത്തം 31 ശതമാനത്തിലുണ്ട്.
അതേസമയം, ഐഇഎക്സിന്റെ 84 ശതമാനം വരുമാനവും ലഭിക്കുന്നത് ഇടപാട് ഫീസില്‍ നിന്നാണ്. കടബാധ്യതയില്ലെന്നതും ശ്രദ്ധേയ ഘടകമാണ്. വെള്ളിയാഴ്ച 219.45 രൂപ നിരക്കിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 318.67 രൂപയും കുറഞ്ഞ വില 89.52 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ



Click it and Unblock the Notifications