ആഗോള സാമ്പത്തിക പ്രവചനങ്ങൾ വീണ്ടും കുറയ്ക്കുമെന്ന സൂചനകളുമായി അന്താരാഷ്ട്ര നാണയ നിധി. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകിയാൽ കൊറോണ വൈറസ് മഹാമാരി മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഒരു ഓൺലൈൻ പരിപാടിയിൽ സംസാരിക്കവേയാണ് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ ഇക്കാര്യം വ്യക്തമാക്കിയത്.
2020 ൽ 3% വളർച്ച കുറയുമെന്ന അന്താരാഷ്ട്ര നാണയനിധിയുടെ പ്രവചനത്തേക്കാൾ താഴെയാണ് പല രാജ്യങ്ങളുടെയും സമീപകാല സാമ്പത്തിക വിവരങ്ങൾ എന്നും അവർ കൂട്ടിച്ചേർത്തു. അടിയന്തിര വൈദ്യ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ നിർഭാഗ്യവശാൽ ചില സമ്പദ്‌വ്യവസ്ഥകൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ജോർജിവ പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥ 3% ചുരുങ്ങുമെന്ന ഐഎംഎഫിന്റെ ഏപ്രിൽ പ്രവചനം 1930 കളിലെ മഹാമാന്ദ്യത്തിനുശേഷമുള്ള ഏറ്റവും വലിയ മാന്ദ്യത്തെ അടയാളപ്പെടുത്തുന്നതാണ്.

2021 ൽ ഒരു ഭാഗിക തിരിച്ചുവരവ് നടക്കുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നുണ്ടെങ്കിലും പകർച്ചവ്യാധിയുടെ നിലവിലെ ഗതിയെ ആശ്രയിച്ച് ഫലങ്ങൾ വളരെ മോശമാണെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി അടച്ചുപൂട്ടിയതോടെ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. കഴിഞ്ഞ മാസം തൊഴിലില്ലായ്മാ നിരക്ക് 14.7 ശതമാനമായി ഉയർന്നതായി യുഎസ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മെയ് മാസത്തിൽ തൊഴിലില്ലായ്മ 20% ആയിരിക്കുമെന്ന് വൈറ്റ് ഹൌസ് അറിയിച്ചു.
വൈറസ് വ്യാപനത്തിന് ചൈനയാണ് കാരണമെന്നും അതിനാൽ പ്രതികാര നടപടിയായി പുതിയ താരിഫുകൾ ഏർപ്പെടുത്തി ചൈനയോടുള്ള പ്രതികാര നടപടികൾ ആരംഭിക്കുെമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച യുഎസ്-ചൈന ആദ്യ ഘട്ട വ്യാപാര കരാർ അവസാനിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരം കാര്യങ്ങൾ നിർണായക ഘട്ടത്തിൽ ആഗോള വീണ്ടെടുക്കലിനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുമെന്ന് വെള്ളിയാഴ്ച ജോർജിയവ മുന്നറിയിപ്പ് നൽകി. വർദ്ധിച്ചു വരുന്ന യുഎസ്-ചൈന പിരിമുറുക്കങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ അപകടത്തിലാക്കുമെന്നതിൽ എത്രമാത്രം ആശങ്കാകുലരാണെന്ന് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജോർജിയേവ. സഹായം അഭ്യർത്ഥിച്ച 103 രാജ്യങ്ങളിൽ 50 രാജ്യങ്ങൾക്കും ഐഎംഎഫ് ഇതിനകം അടിയന്തര ധനസഹായം നൽകിയിട്ടുണ്ടെന്ന് ജോർജിയേവ പറഞ്ഞു. വൈറസിൽ നിന്നുള്ള മരണനിരക്ക് കുറവാണെങ്കിലും, പണമയയ്ക്കൽ, ചരക്ക് വില കുറയൽ എന്നിവ കാരണം ദരിദ്ര രാജ്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാണെന്നും അവർ വ്യക്തമാക്കി.


Click it and Unblock the Notifications