ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 2.24 കോടിയിലധികം നികുതിദായകർക്ക് 2.13 ലക്ഷം കോടി രൂപയുടെ റീഫണ്ട് നൽകിയിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് ബുധനാഴ്ച അറിയിച്ചു. 2020 ഏപ്രിൽ 1 നും 2021 മാർച്ച് 22 നും ഇടയിലാണ് ഇത്രയും തുക തിരികെ നൽകിയിരിക്കുന്നത്. വ്യക്തിഗത വരുമാന നികുതി (പിഐടി) യില്‍നിന്ന് 79,483 കോടി രൂപയും കോര്‍പ്പറേറ്റ് നികുതിയില്‍നിന്ന് 1.34 ലക്ഷം കോടി രൂപയുമാണ് തിരികെ നല്‍കിയത്.
"ആദായനികുതി 2,21,92,812 കേസുകളിലായി 79,483 കോടി രൂപയും കോർപ്പറേറ്റ് നികുതി ഇനത്തിൽ 1,34,340 കേസുകളിലായി 2,22,188 കോടി രൂപയും റീഫണ്ട് ചെയ്തു," ആദായ നികുതി വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു.
ഐ-ടി വകുപ്പ് നികുതി അടവ് സംവിധാനങ്ങൾ സുഗമമാക്കിയത് സമയബന്ധിതമായി പണം തിരികെ കിട്ടാൻ കാരണമായി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ആദായ നികുതി വകുപ്പ്. വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ നികുതിദായകർക്ക് തിരികെ ലഭിക്കുന്ന പണം കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി ആനുകൂല്യം ലഭിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കുവാന്‍ ഇനി അവശേഷിക്കുന്നത് വെറും ഒരാഴ്ച കൂടി മാത്രമാണുള്ളത്. ആദായ നികുതി നിയമം അനുസരിച്ച് ചില നിക്ഷേപങ്ങൾക്കു നികുതി വിധേയ വരുമാനത്തിൽനിന്ന് കിഴിവ് അനുവദിച്ചിട്ടുണ്ട്.