തെലുങ്കിലെ ഏറ്റവും വലിയ പണം വാരി പടങ്ങളിൽ ഒന്നായ പുഷ്പ 2 വിന്റെയും, അടുത്തിടെ ഇറങ്ങിയ രാം ചരൺ ചിത്രം ഗെയിം ചെയ്ഞ്ചറിന്റെയും നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇന്‍കം ടാക്സ് റെയിഡ്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതൽ ഐടി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വിവിധ ടീമുകള്‍ ഇവിടെ പരിശോധന ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുഷ്പ 2 നിർമാതാക്കളായ മൈത്രി മൂവിമേക്കേര്‍സ് ഉടമ യർനേനി നാനി, ഗെയിം ചേഞ്ചർ സിനിമയുടെ നിർമാതാവ് ദിൽ രാജു എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ആണ് റെയ്ഡുകൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാൻ ഇന്ത്യൻ തലത്തിലും അന്താരാഷ്ട്ര മാർക്കറ്റിലുമായി 1800 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രമാണ് നിലവിൽ സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2. ഇന്ത്യയിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം എന്ന നിലയിലേക്ക് വരെ പുഷ്പ സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ രാം ചരണ്‍ നായകനായി ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ 400 കോടിയോളം മുടക്കിയെങ്കിലും പ്രതീക്ഷിച്ചത്ര ലാഭം ചിത്രം നൽകിയിട്ടില്ലായിരുന്നു. രണ്ട് ചിത്രങ്ങളുടെയും കളക്ഷൻ കണക്കുകളിലെ സത്യാവസ്ഥയാണ് ഇൻകം ടാക്സ് ഇപ്പോൾ പരിശോധിക്കുന്നത്.

നിലവിൽ തെന്നിന്ത്യയിൽ വന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രണ്ട് പ്രൊഡക്ഷന്‍ ഹൗസുകളാണ് യർനേനി നാനിയുടെ മൈത്രി മൂവിമേക്കേര്‍സും, ദില്‍ രാജുവിന്‍റെ എസ്.വി ക്രിയേഷന്‍സും. അതുകൊണ്ട് തന്നെ തുടരെ തുടരെ വന്ന ആരോപണങ്ങളും മറ്റും ഈ റെയ്ഡിലേക്ക് നയിച്ച കാരണങ്ങളായാണ് ചൂണ്ടിക്കാട്ടുന്നത്. ശങ്കർ ചിത്രമായ ഗെയിം ചേഞ്ചർ കളക്ഷന്‍ പെരുപ്പിച്ച് കാണിച്ചു എന്ന പേരില്‍ നിരവധി ദിവസങ്ങളായി വിമർശനങ്ങൾ ഉയർന്നിരുന്നു.
പുഷ്പ 2 ചിത്രത്തിന്റെ റിലീസ് ദിനത്തിൽ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതി മരിച്ച സംഭവത്തിൽ, നടൻ അല്ലു അർജുനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ഇതിനെ തുടർന്ന്, അല്ലു അർജുൻ മരിച്ച യുവതിയുടെ കുടുംബത്തിന് 2 കോടി രൂപ സഹായം പ്രഖ്യാപിക്കുകയും, പരുക്കേറ്റ 8 വയസ്സുകാരനെ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തിരുന്നു. ഈ കുഞ്ഞും മാസ്തിഷ്ക ആഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.
അതേസമയം, തുടർച്ചയായ തോൽവിയുടെ പാതയിലൂടെ നടക്കുന്ന ശങ്കറിന്റെ പുതിയ ചിത്രമാണ് ഗെയിം ചേഞ്ചർ. കേരളത്തിൽ മോശം പ്രകടനം കാഴ്ചവെച്ച ചിത്രം കർണാടകയിലും മറ്റും മികച്ച കളക്ഷൻ ലഭിച്ചുവെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.


Click it and Unblock the Notifications