കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി 21 ദിവസത്തേക്ക് രാജ്യം ഒന്നാകെ കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇന്ത്യ നിശ്ചലമായിരിക്കുന്നു. വ്യവസായങ്ങളും സംരംഭങ്ങളും ഈ കാലയളവില്‍ പ്രവര്‍ത്തിക്കില്ല. വലിയ വിലകൊടുത്താണ് കൊറോണ മഹാമാരിയെ രാജ്യം പ്രതിരോധിക്കുന്നത്. മാന്ദ്യം കാരണം തളര്‍ന്നുകിടന്ന ഇന്ത്യയുടെ സമ്പദ്‌ശേഷിയെ കൊറോണ ഭീതി പിടിച്ചുലയ്ക്കുകയാണ്.
കണക്കുകള്‍ പ്രകാരം ഏകദേശം ഒന്‍പതു ലക്ഷം കോടി രൂപയുടെ (120 ബില്യണ്‍ ഡോളര്‍) നഷ്ടം അടുത്ത 21 ദിവസംകൊണ്ട് ഇന്ത്യയ്ക്ക് സംഭവിക്കും. മൊത്തം ആഭ്യന്തര വളര്‍ച്ചയിലെ നാലു ശതമാനമാണിതെന്ന് ബ്രിട്ടീഷ് ബ്രോക്കറേജ് കമ്പനിയായ ബാര്‍ക്ലേയ്‌സ് വ്യക്തമാക്കി. പുതിയ സംഭവപരമ്പര മുന്‍നിര്‍ത്തി അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് പ്രവചിച്ച ജിഡിപി വളര്‍ച്ചയും ബാര്‍ക്ലേയ്‌സ് ബുധനാഴ്ച്ച വെട്ടിക്കുറച്ചു. 2020-21 സാമ്പത്തിക വര്‍ഷം ആദ്യ പാദം മൂന്നര ശതമാനം വളര്‍ച്ചാ നിരക്കാണ് കമ്പനി കണക്കുകൂട്ടുന്നത്. വളര്‍ച്ചായിടിവ് 1.7 ശതമാനം.
Most Read: 30,000ൽ താഴെ വരുമാനം നേടുന്ന ജീവനക്കാർക്ക് ഒരു മാസത്തിൽ രണ്ട് തവണ ശമ്പളം
ഇതേസമയം, സാമ്പത്തിക പാക്കേജുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം സാമ്പത്തിക വിദഗ്ധര്‍ ഉന്നയിച്ചു കഴിഞ്ഞു. ഏപ്രില്‍ മൂന്നിനാണ് റിസര്‍വ് ബാങ്കിന്റെ പുതുസാമ്പത്തിക വര്‍ഷത്തെ ആദ്യ നയ പരിശോധന. കേന്ദ്ര ബാങ്ക് വായ്പാ നിരക്കുകള്‍ ഗണ്യമായി ചുരുക്കുമെന്ന് സൂചനയുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വായ്പാ നിരക്കില്‍ 0.65 ശതമാനം ഇളവ് നല്‍കാനായിരിക്കും റിസര്‍വ് ബാങ്ക് ആലോചിക്കുക. എന്തായാലും പുതിയ സാഹചര്യത്തില്‍ ധനക്കമ്മി കരുതിയതിലും ഏറെയാണെന്ന് ഉറപ്പിക്കാം.
അടുത്ത മൂന്നാഴ്ച്ച ജനങ്ങളോട് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. രാജ്യം പൂര്‍ണമായും അടച്ചിടലിലേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ ഓഹരി വിപണിയും ചുവപ്പു കണ്ടാണ് ബുധനാഴ്ച്ച വ്യാപാരം ആരംഭിച്ചത്. നേരത്തെ, രാജ്യം ഒന്നടങ്കം അടച്ചുപൂട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് കമ്പനിയായ എംകെയ് പിന്തുണച്ചിരുന്നു. ഇതേസമയം, സാമ്പത്തിക ആഘാതം കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കത്തതില്‍ കമ്പനി ആശങ്കയും രേഖപ്പെടുത്തി.
അസംഘടിത മേഖലയെയാണ് ലോക്ക് ഡൗണ്‍ സാരമായി ബാധിക്കുക. നോട്ടു നിരോധനവും ചരക്ക് സേവന നികുതിയും പ്രതിസന്ധിയിലാക്കിയ അസംഘടിത മേഖലയ്ക്ക് കൊറോണ ഭീതിയെത്തുടര്‍ന്നുള്ള അടച്ചുപൂട്ടല്‍ ഇരുട്ടടിയായി മാറും, എംകെയ് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്ന സാമ്പത്തിക പാക്കേജില്‍ ചെറു ബിസിനസ് സംരംഭങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണം. വായ്പാ വ്യവസ്ഥകളുടെ പുനഃക്രമീകരണവും ക്യാഷ് ട്രാന്‍സ്ഫറും സാമ്പത്തിക പാക്കേജില്‍ നിര്‍ണായകമാവുമെന്നാണ് എംകെയ് കമ്പനിയുടെ പക്ഷം.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ചൊവാഴ്ച്ച വാര്‍ത്താ സമ്മേളനം വിളിച്ചുച്ചേര്‍ത്തിരുന്നു. സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചന ധനമന്ത്രി നല്‍കിയിട്ടുണ്ട്.