പോയവര്‍ഷം യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തമായി ഇന്ത്യ വളര്‍ന്നെന്ന് പുതിയ റിപ്പോര്‍ട്ട്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനം 'വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ'വിന്റേതാണ് ഈ കണ്ടെത്തല്‍. 2019 -ല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 2.94 ലക്ഷം കോടി ഡോളര്‍ രേഖപ്പെടുത്തി. 2.83 ലക്ഷം കോടി ഡോളറാണ് യുകെയുടെ സമ്പദ് വ്യവസ്ഥ. ഫ്രാന്‍സിന്റേത് 2.71 ലക്ഷം കോടിയും.
ഇതോടെ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ വ്യക്തമാക്കി. വാങ്ങല്‍ ശേഷി തുല്യതപ്പെടുത്തിയാല്‍ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി) ഇന്ത്യയുടെ ജിഡിപി 10.51 ലക്ഷം കോടി ഡോളര്‍ തൊടും. ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന വരുമാനമാണിത്.
ഇതേസമയം, 2,170 ഡോളര്‍ മാത്രമാണ് ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി. ഉയര്‍ന്ന ജനസഖ്യ മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി ഇത്രയേറെ താഴാന്‍ കാരണം. അമേരിക്കയുടെ പ്രതിശീര്‍ഷ ജിഡിപി വരുമാനം 62,794 ഡോളറാണ്. എന്തായാലും യഥാര്‍ത്ഥ ജിഡിപി കണക്കുകളില്‍ ഇന്ത്യയുടെ ചിത്രം ആശാവഹമല്ല.
Most Read: കെഎസ്എഫ്ഇ പ്രവാസി ചിട്ടി വൻ നേട്ടം; ഇനി ഏതു രാജ്യത്തുള്ള പ്രവാസി മലയാളികൾക്കും അംഗമാകാം
നടപ്പു സാമ്പത്തിക വര്‍ഷം അഞ്ചു ശതമാനം മാത്രമാണ് രാജ്യം കണക്കാക്കുന്ന ജിഡിപി വളര്‍ച്ച. കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ഏഴര ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനമായി ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ഇടിഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് തുറന്ന ചിന്താഗതിയാണ് ഇന്ത്യന്‍ വിപണി ഇപ്പോള്‍ പുലര്‍ത്തുന്നത്.
തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഉദാരവത്കരണം ഇന്ത്യയില്‍ നടപ്പിലായി. വ്യാവസായിക നിയന്ത്രണങ്ങള്‍ മയപ്പെട്ടു. വിദേശ വ്യാപാരത്തിനും നിക്ഷേപങ്ങളും സുഗമമായി. ഇന്ത്യയുടെ സമ്പദ് ഘടന ശക്തപ്പെടാന്‍ ഈ നീക്കങ്ങള്‍ കാരണമായെന്ന് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ പറയുന്നു. നിലവില്‍ ഇന്ത്യയുടെ സേവന മേഖല അതിവേഗം വളരുകയാണ്.
Most Read: വെളുപ്പിക്കാൻ നോക്കേണ്ട, ഇന്ത്യയിൽ ഫെയർനെസ് ക്രീം പരസ്യങ്ങൾക്ക് ഉടൻ പൂട്ട് വീഴും
രാജ്യത്തിന്റെ സമ്പദ് ഘടനയില്‍ 60 ശതമാനവും സേവന മേഖലയില്‍ നിന്നുള്ള സംഭാവനയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സേവന മേഖല പിന്നിലല്ല (28 ശതമാനം). സേവന മേഖല കഴിഞ്ഞാല്‍ നിര്‍മ്മാണ, കാര്‍ഷിക മേഖലകളാണ് ഇന്ത്യയുടെ സമ്പദ് ഘടനയ്ക്ക് അടിത്തറ പാകുന്ന മറ്റു പ്രധാന രണ്ടു ഘടകങ്ങള്‍, റിപ്പോര്‍ട്ട് വ്യക്തമാക്കി.