ഇന്ത്യയുമായുള്ള വ്യാപാരം പാക്കിസ്ഥാന്‍ ഇരട്ടിയാക്കി; മനംമാറ്റത്തിന് പിന്നില്‍?

കോവിഡ് മഹാമാരി ഏല്‍പ്പിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ലോകരാജ്യങ്ങള്‍ കരകയറുന്നതിനിടെയാണ് കിഴക്കന്‍ യൂറോപ്പില്‍ റഷ്യ- ഉക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഉക്രൈയിനെ ആക്രമിച്ചതിന്റെ തിരിച്ചടിയെന്ന നിലയില്‍ യുഎസും കൂട്ടാളികളും മുന്‍നിര ക്രൂഡ്ഓയില്‍ ഉത്പാദകര്‍ കൂടിയായ റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഭൂരിഭാഗം രാജ്യങ്ങളും പണപ്പെരുപ്പത്തിന്റെ വറചട്ടിയിലേക്ക് എടുത്തെറിയപ്പെട്ടു. ഇത്തരം ഇരട്ടപ്രഹരം ഏല്‍പ്പിച്ച ദുരിതത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ശ്രീലങ്ക.

വിദേശകടം

വിദേശകടം തിരിച്ചടയ്ക്കാനാവാതെ വന്നതോടെ ഇക്കഴിഞ്ഞ മേയ് മാസം മുതല്‍ കടക്കെണിയുടെ ഊരാക്കുടുക്കില്‍ പെട്ടുഴലുകയാണ് ശ്രലീങ്കയെന്ന ദ്വീപുരാഷ്ട്രം. അതേസമയം കോവിഡ് പ്രതിസന്ധിയും ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുള്ള വിലക്കയറ്റവും ചേരുന്നുള്ള ഇരട്ടപ്രഹരത്തില്‍ ഇനിയും എത്ര രാജ്യങ്ങളും കൂടി കടപുഴകുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. അടുത്ത 12 മാസക്കാലം ഏറെ നിര്‍ണായകമാണെന്നാണ് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന ഗുരുതര ഭീഷണി നേരിടുന്ന മറ്റൊരു അയല്‍ രാജ്യമാണ് പാക്കിസ്ഥാന്‍.

പാക്കിസ്ഥാന്റെ കറന്‍സി

ക്രൂഡ്ഓയില്‍ ഉള്‍പ്പെടെയുള്ള കമ്മോഡിറ്റികളിലെ വിലക്കയറ്റം പാക്കിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തെ അതിവേഗം ചോര്‍ത്തിക്കൊണ്ടിരിക്കുകയാണ്. തത്ഫലമായി പാക്കിസ്ഥാന്റെ കറന്‍സിയും ഗുരുതര മൂല്യശോഷണം നേരിടുന്നു. 1998-നു ശേഷമുള്ള ഏറ്റവും വലിയ മൂല്യശോഷണത്തിനാണ് പാക്കിസ്ഥാന്‍ റൂപീ കഴിഞ്ഞയാഴ്ച സാക്ഷ്യംവഹിച്ചത്. ഒരുമാസം മുമ്പ് പ്രധാനമന്ത്രി പദത്തില്‍ നിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് പ്രാദേശിക തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായതാണ് പാക്കിസ്ഥാന്‍ കറന്‍സിയുടെ മൂല്യം ഇടിച്ചത്. ഇതെല്ലാം രാജ്യത്തിന്റെ വ്യാപാരക്കമ്മി ഉയര്‍ത്തുന്നു.

വിദേശ്യനാണ്യ ശേഖരം

ഫെബ്രുവരിക്ക് ശേഷം പാക്കിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തില്‍ 700 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഇതോടെ കരുതല്‍ ശേഖരം 900 കോടി ഡോളറായി ചുരുങ്ങി. നിലവില്‍ ഒന്നരമാസത്തേക്ക് ഇറക്കുമതിക്ക് ആവശ്യമായ വിദേശ്യനാണ്യ ശേഖരം മാത്രമേ പാക്കിസ്ഥാന്റെ പക്കലുള്ളൂ. രാജ്യത്തെ പണപ്പെരുപ്പ നിരക്കും കുതിച്ചുയര്‍ന്നു. ജൂണില്‍ 13 വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 21.3 ശതമാനത്തിലേക്ക് പാക്കിസ്ഥാനിലെ പണപ്പെരുപ്പ നിരക്ക് വര്‍ധിച്ചു.

ഇതിനിടെ രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ ഫിച്ച് (Fitch) റേറ്റിങ്‌സ് പാക്കിസ്ഥാന്റെ നിലവാരം 'സ്റ്റേബിളി'ല്‍ നിന്നും 'നെഗറ്റീവി'ലേക്ക് താഴ്ത്തി. മറ്റൊരു പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡീസും പാക്കിസ്ഥാന്റെ റേറ്റിങ് നെഗറ്റീവിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്.

ശ്രീലങ്ക

എങ്കിലും ശ്രീലങ്ക നേരിടുന്ന പ്രതിസന്ധിയുടെ അത്രയും മുള്‍മുനയിലല്ല പാക്കിസ്ഥാന്‍ ഇപ്പോഴുള്ളത്. വമ്പന്‍ വിദേശ വായ്പകള്‍ അനുമതിയുടെ വക്കിലാണ്. അത് കൃത്യസമയത്ത് ലഭിച്ചാല്‍ പാക്കിസ്ഥാന് താത്കാലികമായി മുന്നോട്ടു നീങ്ങാനാകും. ശ്രീലങ്കയുടെ വിദേശ കടത്തിന്റെ 40 ശതമാനം വാണിജ്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണെങ്കില്‍ പാക്കിസ്ഥാന്റെ വിദേശകടം ഏറെയും ഐഎംഎഫ് പോലെയുള്ള രാജ്യാന്തര കൂട്ടായ്മകളില്‍ നിന്നും സ്വീകരിച്ചിട്ടുള്ളതാണ്.

പാക്കിസ്ഥാന്‍

സൗദി, ചൈന, അമേരിക്ക പോലെ ഉഭയകക്ഷി ബന്ധം ശക്തമായ രാജ്യങ്ങളില്‍ നിന്നും പാക്കിസ്ഥാന് വായ്പ ലഭിക്കുന്നുണ്ട്. ഇതിനോടൊപ്പം ശ്രീലങ്കയുടേതിന് സമാനമായ രാഷ്ട്രീയ അനിശ്ചിതത്വവും പാക്കിസ്ഥാനില്‍ നിലവിലില്ല. അതേസമയം, ശ്രീലങ്കയുടേതിനേക്കാളും ദൂരവ്യാപക അനുരണനങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കും പാക്കിസ്ഥാന്റെ തകര്‍ച്ച. അങ്ങനെ സംഭവിച്ചാല്‍ അത് മേഖലയുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതിനാല്‍ തന്നെ പാക്കിസ്ഥാന്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്ന സന്നിഗ്ദ ഘട്ടത്തില്‍ ആഗോളതലത്തില്‍ പ്രമുഖ രാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.

ഐഎംഎഫ്

ഇതിനിടെ ഈമാസം രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) അടിയന്തര ധനസഹായമായി 120 കോടി ഡോളര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് താത്കാലികമായി പാക്കിസ്ഥാന് വമ്പന്‍ ആശ്വാസം നല്‍കും. എങ്കിലും ഇട് വിദേശനാണ്യ ശേഖരത്തില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ മാത്രം ഉതകില്ലെന്നാണ് പാക്കിസ്ഥാന്റെ കേന്ദ്രബാങ്ക് അധ്യക്ഷന്‍ സൂചിപ്പിച്ചത്.

എന്നാല്‍ 2019-ല്‍ ഐഎംഎഫിന്റെ 600 കോടി ഡോളര്‍ സഹായം ലഭിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ധനങ്ങള്‍ക്കുള്ള സബ്‌സിഡി പിന്‍വലിച്ചിരുന്നു. ഇതോടെ വിലക്കയറ്റം രൂക്ഷമാകുകയും ജനരോക്ഷം നേരിടണ്ടിയും വന്നു. സമാനമായ രാഷ്ട്രീയ തിരിച്ചടി ഭയന്ന് മാനദണ്ഡം പാലിക്കാന്‍ നിലവിലെ നേതൃത്വം തയ്യാറായില്ലെങ്കില്‍ ഐഎംഎഫ് സഹായധനം ത്രിശങ്കുവിലാക്കുമെന്ന സാഹചര്യവും മുന്നിലുണ്ട്.

ഇന്ത്യ

ഇത്തരത്തില്‍ പലവിധ പ്രതിസന്ധികള്‍ പാക്കിസ്ഥാനെ വരിഞ്ഞു മുറുക്കുന്നതിനിടെയാണ് വിലക്കയറ്റം ശമിപ്പിക്കാന്‍ അത്യാവശ്യ സാധനങ്ങള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ഏപ്രിലോടെ പാക്കിസ്ഥാനില്‍ അധികാരം ഏറ്റെടുത്ത പുതിയ സര്‍ക്കാരിന് കീഴില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടിയായിട്ടുണ്ടെന്നാണ് ഔദ്യോഗിക രേഖകളും വെളിവാക്കുന്നത്. ഏപ്രില്‍-മേയ് മാസത്തില്‍ 1,200 കോടി രൂപയുടെ അത്യാവശ്യ സാധനങ്ങളാണ് പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 600 കോടി രൂപയ്ക്ക് മാത്രമായിരുന്നു വ്യാപാരം നടന്നത്.

2019-ല്‍ പുല്‍വാമ ഭീകരാക്രമത്തിനു പിന്നാലെ പാക്കിസ്ഥാന് നല്‍കിയിരുന്ന സൗഹൃദ രാജ്യ പദവി ഇന്ത്യ റദ്ദാക്കിയിരുന്നു.

ഇറക്കുമതി

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ അന്നത്തെ പാക് പ്രധാന മന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന്‍ ആണ് ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തിവെച്ചത്. എന്നാല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറട്ടതോടെ 2020 മേയ് മാസത്തോടെ ഇന്ത്യയില്‍ നിന്നും മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വിലക്കയറ്റം രൂക്ഷമായ 2021 മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്നും പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാന്‍ വ്യാപാരികള്‍ക്ക് അനുമതി നല്‍കിയെങ്കിലും രാഷ്ട്രീയ തിരിച്ചടി ഭയന്ന് തീരുമാനം 24 മണിക്കൂറിനുള്ളില്‍ തന്നെ പിന്‍വലിച്ചു.

നിലവില്‍ പഞ്ചസാര, ഫാര്‍മ, മിനറല്‍ ഫ്യൂവല്‍, കാപ്പിപ്പൊടി, തേയില, പഴം, പച്ചക്കറി, പ്ലാസ്റ്റിക്‌സ്, ഉരുക്ക്, തീപ്പെട്ടി തുടങ്ങിയവയാണ് പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X