ജിഡിപി കണക്കുകള്‍ ഇന്ന്, വന്‍ത്തകര്‍ച്ച തുറിച്ചുനോക്കി ഇന്ത്യ

ഇന്ത്യയുടെ ജിഡിപി കണക്കുകള്‍ ഇന്ന് പുറത്തുവരും. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികത്തകര്‍ച്ചയെയാണ് ഏപ്രില്‍ - ജൂണ്‍ പാദം ഇന്ത്യ ഉറ്റുനോക്കുന്നത്. വര്‍ഷാവര്‍ഷം അടിസ്ഥാനപ്പെടുത്തിയുള്ള ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ച 16 മുതല്‍ 25 ശതമാനം വരെ ചുരുങ്ങുമെന്ന് സാമ്പത്തിക രംഗത്തെ വിഗദ്ധര്‍ പ്രവചിക്കുന്നു. എന്തായാലും കൊറോണ വൈറസ് ഭീതിയും ലോക്ക്ഡൗണും വരുത്തിവെച്ച ക്ഷീണം എന്തുമാത്രം ഭീകരമാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിടുന്ന റിപ്പോര്‍ട്ട് പറയും.

ഇതേസമയം, അനൗപചാരിക മേഖലകളിലെ സര്‍വേ ഫലം കൂടി പുറത്തുവരുമ്പോള്‍ ജിഡിപി കണക്കുകള്‍ 25 ശതമാനം വരെ വീണ്ടും പരിഷ്‌കരിക്കപ്പെടുമെന്നാണ് പൊതുനിഗമനം.

ജിഡിപി കണക്കുകൾ

ഇപ്പോഴത്തെ സൂചനകള്‍ അടിസ്ഥാനപ്പെടുത്തി രാജ്യത്തിന്റെ മൊത്തം മൂല്യവര്‍ധിത വളര്‍ച്ച 19 മുതല്‍ 25 ശതമാനം വരെ ഇടിയും. വ്യവസായിക ഉത്പാദന സൂചിക, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും പ്രതിമാസ ചിലവുകള്‍, കാര്‍ഷിക ഉത്പാദനം, ഗതാഗതം, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളുടെ പ്രകടനം അടിസ്ഥാനമാക്കിയാണ് മൊത്തം ആഭ്യന്തര വളര്‍ച്ച സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം കണക്കാക്കുന്നത്. ഉത്പാദനം, നിര്‍മാണം, വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം തുടങ്ങിയ മേഖലകള്‍ക്കായിരിക്കും ഒന്നാം പാദത്തില്‍ കൂടുതല്‍ ക്ഷീണം അനുഭവപ്പെടുക. ഈ മേഖലകളില്‍ നിന്നാണ് ജിഡിപിയുടെ 45 ശതമാനം സംഭാവനയെന്നത് ചിത്രം ഭയാനകമാക്കും.

സൂചികകൾ താഴോട്ട്

'ലോക്ക്ഡൗണ്‍' പാദത്തില്‍ ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം), ജിവിഎ (മൊത്തം മൂല്യവര്‍ധിത വളര്‍ച്ച) കണക്കുകള്‍ 25 ശതമാനത്തോളം ഇടിയുമെന്ന് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ പ്രവചിച്ചിട്ടുണ്ട്. ഇന്ത്യാ റേറ്റിങ്ങ്‌സ് ആന്‍ഡ് റിസര്‍ച്ച് പ്രവചിച്ചിരിക്കുന്നതാകട്ടെ 17.03 ശതമാനം നെഗറ്റീവ് വളര്‍ച്ചയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷിന്റെ അഭിപ്രായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം 16.5 ശതമാനം നെഗറ്റീവ് വളര്‍ച്ചയായിരിക്കും രാജ്യം കുറിക്കുക. ഏപ്രില്‍ മാസം ഇന്ത്യയുടെ സുപ്രധാന വളര്‍ച്ചാ സൂചികകളെല്ലാം വന്‍ത്തകര്‍ച്ച നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

കൊറോണ ഭീതി

ഇതേസമയം മെയ്, ജൂണ്‍ മാസങ്ങളില്‍ സൂചികകള്‍ നേരിയ പുരോഗതി കാഴ്ച്ചവെച്ചു. എങ്കിലും കയറ്റുമതി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, വാഹന വില്‍പ്പന തുടങ്ങിയ സൂചികകള്‍ സാധാരണ നിലയില്‍ ഇനിയും എത്തിയിട്ടില്ല. ബ്ലൂംബര്‍ഗ് ക്വിന്റ് പുറത്തുവിടുന്ന വിവരങ്ങള്‍ പ്രകാരം 67 ശതമാനമാണ് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വില്‍പ്പന താഴോട്ടു വീണത്. വാഹന വില്‍പ്പന ഇടിഞ്ഞതാകട്ടെ 75.5 ശതമാനവും. കയറ്റുമതിയിലെ തകര്‍ച്ച 36.3 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. കൊറോണ വ്യാപനം തടയാന്‍ രാജ്യം സമ്പൂര്‍ണമായി അടച്ചിട്ടതാണ് വ്യാപാര മേഖല പൂര്‍ണമായി വീഴാന്‍ കാരണം.

തൊഴില്ലില്ലായ്മ

മാര്‍ച്ച് 25 -ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏപ്രിലില്‍ 23 ശതമാനം (നാലില്‍ ഒന്ന്) പേര്‍ ഇന്ത്യയില്‍ ജോലിരഹിതരായി. ജൂണില്‍ ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ ഇളവുവന്ന സാഹചര്യത്തില്‍ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതേസമയം, ആദ്യ പാദത്തിലെ തൊഴിലില്ലായ്മ നിരക്ക് പരിശോധിച്ചാല്‍ കണക്കുകള്‍ 19.3 ശതമാനത്തില്‍ എത്തിനില്‍ക്കുന്നത് കാണാം. എന്തായാലും കൃഷി, പൊതുചിലവ്, വൈദ്യുതി, പാചകവാതകം, ജലം, യൂട്ടിലിറ്റി സേവനങ്ങള്‍ മുതലായവ ജിഡിപി വളര്‍ച്ചയെ സഹായിക്കുമെന്നാണ് വിദഗ്ധ നിഗമനം.

മുൻ കണക്കുകൾ

നേരത്തെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനപാദം 3.1 ശതമാനം ജിഡിപി വളര്‍ച്ചാണ് രാജ്യം കുറിച്ചത്. കഴിഞ്ഞ 44 പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മുന്‍ സാമ്പത്തിക വര്‍ഷം മൊത്തത്തിലെടുത്താല്‍ വളര്‍ച്ചാ നിരക്ക് 4.2 ശതമാനം തൊട്ടു. 2009 സാമ്പത്തിക വര്‍ഷത്തിന് (3.09 ശതമാനം) ശേഷം രാജ്യം കുറിച്ച ഏറ്റവും താഴ്ന്ന വളര്‍ച്ചയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X