ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നികുതി വരുമാനം 32.6 ശതമാനം ഇടിഞ്ഞു. കൊവിഡ് ഭീതിയും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണുമാണ് വരുമാനം ഭീമമായി കൂപ്പുകുത്താന്‍ കാരണം. നികുതി വരുമാനത്തിലെ കുറവ് മുന്‍നിര്‍ത്തി ജൂണില്‍ ധനക്കമ്മി 6.62 ലക്ഷം കോടി രൂപയായി വര്‍ധിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷം 7.96 ലക്ഷം കോടി രൂപയാണ് ധനക്കമ്മി പ്രവചിച്ചിരുന്നത്. എന്നാല്‍ ജൂണ്‍ പിന്നിടുമ്പോള്‍ത്തന്നെ സ്ഥിതി ഗുരുതരമായിരിക്കുന്നു. 1999 -ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ആദ്യപാദ ധനക്കമ്മിയാണ് ഇക്കുറി രേഖപ്പെടുത്തിയത്.
ജിഎസ്ടി (ചരക്ക് സേവന നികുതി) വരുമാനത്തിലെ വീഴ്ച്ചയാണ് സര്‍ക്കാരിന് വിനയായത്. ജിഎസ്ടി വരുമാനം 53 ശതമാനം ഇടിഞ്ഞെന്ന് കേന്ദ്രം വെള്ളിയാഴ്ച്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ സാഹചര്യത്തില്‍ ജൂണ്‍ പാദത്തിലെ ജിഡിപി വളര്‍ച്ച കുത്തനെ ഇടിയുമെന്ന കാര്യമുറപ്പായി. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദന നിരക്ക് 40 ശതമാനത്തോളം കുറയുമെന്നാണ് എസ്ബിഐ റിസര്‍ച്ചിന്റെ പ്രവചനം. ഓഗസ്റ്റ് 31 -ന് ആദ്യ പാദത്തിലെ ജിഡിപി കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടും.
നികുതി വരുമാനം കുറഞ്ഞ പശ്ചാത്തലത്തില്‍ ചിലവുകള്‍ക്കായി 12 ലക്ഷം കോടി രൂപ കേന്ദ്രം ഇതിനോടകം വായ്പയെടുത്തിട്ടുണ്ട്. ഇതേസമയം, മൊത്തം നികുതി വരുമാനത്തിലെ സങ്കോചം 23 ശതമാനമായി പരിമിതപ്പെട്ടത് സമ്പദ്ഘടന തിരിച്ചുവരുന്നതിന്റെ സൂചന നല്‍കുന്നു. മുന്‍ മാസമിത് 41 ശതമാനമായിരുന്നു. മെയ് മാസമാണ് ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആരംഭിച്ചത്.
മുന്‍വര്‍ഷത്തെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ കോര്‍പ്പറേറ്റ് നികുതി വരുമാനം 23.2 ശതമാനം കുറഞ്ഞു. ആദായ നികുതി വരുമാനം 36 ശതമാനവും താഴോട്ടുപോയി. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഒട്ടനവധി ജനങ്ങള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. നിരവധി കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിട്ടുമുണ്ട്. ജൂണില്‍ സ്വകാര്യ നികുതിയിനത്തിലും 27 ശതമാനം കുറവുണ്ട്.
എന്തായാലും സര്‍ക്കാരിന്റെ ആദ്യപാദ ചിലവുകള്‍ മുന്‍വര്‍ഷത്തേതിന് സമാനമാണ് (26.8 ശതമാനം). അതായത് കൊവിഡ് കാലത്തും കരുതലോടെയാണ് കേന്ദ്രം ചിലവുകള്‍ നടത്തിയത്. നിലവില്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വരുമാനക്കുറവ് മൂലമുള്ളതാണെന്ന് സാമ്പത്തിക വിഗദ്ധര്‍ വിലയിരുത്തുന്നു.