ഇന്ത്യ തീർച്ചയായും സാമ്പത്തിക വളർച്ച തിരികെ പിടിക്കും: നരേന്ദ്ര മോദി
വിവിധ പരിഷ്കാരങ്ങൾ സർക്കാർ നടപ്പിലാക്കുന്നതിനാൽ ഇന്ത്യ തീർച്ചയായും സാമ്പത്തിക വളർച്ച തിരികെ പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് മഹാമാരിയ്ക്കെതിരെ പോരാടുന്നതിന് സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സമ്പദ്‌വ്യവസ്ഥ വളർച്ച കൈവരിക്കുമെന്നും വ്യവസായ അസോസിയേഷൻ സിഐഐയുടെ വാർഷിക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആത്മ നിർഭാർ ഭാരത്' (സ്വാശ്രയ ഇന്ത്യ) എന്ന കാഴ്ചപ്പാടിൽ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകും. ഇത് ഇറക്കുമതി കുറയ്ക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു വശത്ത് നമ്മുടെ ജനങ്ങളുടെ സുരക്ഷിതമായ ജീവിതവും മറുവശത്ത് സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുകയും ത്വരിതപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തീർച്ചയായും രാജ്യം വളർച്ച തിരികെ പിടിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സാമ്പത്തിക വളർച്ച തിരികെ പിടിക്കുന്നതിന് കർഷകരിൽ നിന്നും ചെറുകിട വ്യവസായങ്ങളിൽ നിന്നും സംരംഭകരിൽ നിന്നും ആത്മവിശ്വാസം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ രാജ്യത്തിന്റെ വളർച്ചയുടെ വേഗത കുറച്ചേക്കാം. എന്നാൽ ലോക്ക്ഡൌണിൽ നിന്ന് ഇന്ത്യ ഇപ്പോൾ അൺലോക്കിന്റെ ആദ്യ ഘട്ടം വരെയെത്തി. അൺലോക്ക് ഫേസ് -1ലൂടെ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം തന്നെ വീണ്ടും തുറന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന വളർച്ചാ പാതയിലേക്ക് തിരിച്ചുവരാൻ ഇന്ത്യയ്ക്ക് ലക്ഷ്യം, ഉൾപ്പെടുത്തൽ, നിക്ഷേപം, അടിസ്ഥാന സൌകര്യങ്ങൾ, നവീകരണം എന്നിവ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനെ സംബന്ധിച്ചിടത്തോളം പരിഷ്കാരങ്ങൾ ക്രമരഹിതമോ ചിതറിക്കിടക്കുന്നതോ ആയ തീരുമാനങ്ങളല്ല. സർക്കാരിനെ സംബന്ധിച്ചിടത്തോളം പരിഷ്കാരങ്ങൾ വ്യവസ്ഥാപിതവും ആസൂത്രിതവും സംയോജിതവും പരസ്പര ബന്ധിതവും ദീർഘവീക്ഷണമുള്ളതുമായ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കാരങ്ങൾ എന്നതു കൊണ്ട് അർത്ഥമാക്കുന്നത് തീരുമാനങ്ങളെടുക്കാനുള്ള ധൈര്യവും യുക്തിസഹമായ നിഗമനത്തിലെത്താനുള്ള കഴിവുമാണെന്നും നരേന്ദ്രമോദി പറഞ്ഞു.


Click it and Unblock the Notifications


