മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സുരക്ഷ ചെലവ് 4 മില്യണ്‍ ഡോളര്‍ വര്‍ധിപ്പിച്ചെന്നതായിരുന്നു അടുത്തിടെ വന്ന വാർത്ത. ഇതിന് തൊട്ടുമുൻപ് മെറ്റയിൽ നിന്നുള്ള അടുത്ത റൗണ്ട് പിരിച്ചു വിടലിന്റെ വാർത്തയും വന്നു. 2022 നവമ്പറില്‍ ആയിരക്കണക്കിന് ജീവനക്കാരെ മെറ്റ പിരിച്ചു വിട്ടിരുന്നു. മറുവശത്ത്, അടുത്തിടെ 12,000 പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ച ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്ക്ക് ശമ്പള വർധനവ് ലഭിച്ചതായിരുന്നു റിപ്പോർട്ട്. പിരിച്ചു വിടലും ശമ്പള വർധനവുമുള്ള വാർത്തയ്ക്കൊപ്പം വേറിട്ടൊരു ശബ്ദമാണ് ഇന്ത്യൻ ഫിൻടെകായ ക്രെഡ് സിഇഒ കുനാല്‍ ഷായുടേത്. 15,000 രൂപയാണ് ഇദ്ദേഹത്തിന്റെ മാസ ശമ്പളം.
15,000 രൂപ മാസ ശമ്പളം
ഫിന്‍ടെക് കമ്പനിയായ ക്രെഡ് സിഇഒ തന്റെ മാസ ശമ്പളം പറഞ്ഞത് സോഷ്യൽ മീഡിയ വഴിയണ്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിയില്‍ ചോദ്യത്തിന് ഉത്തരമായാണ് കുനാല്‍ ഷാ ശമ്പളം വെളിപ്പെടുത്തിയത്. മാസത്തില്‍ 15,000 രൂപ മാത്രമാണ് ക്രെഡില്‍ നിന്ന് അദ്ദേഹം ശമ്പളമായി വാങ്ങുന്നത്. കമ്പനി ഇതുവരെ ലാഭത്തിൽ എത്തിയിട്ടില്ല എന്നതാണ് അദ്ദേഹം കുറഞ്ഞ ശമ്പളം വാങ്ങാനുള്ള കാരണം.

ഇത്രയും ചെറിയ ശമ്പളത്തില്‍ എങ്ങനെ ജീവിക്കുന്നു എന്നതാണ് ചോദ്യം. ഇതിനും കുനാൽ ഷാ മറുപടി നൽകുന്നുണ്ട്. ''കമ്പനി ലാഭകരമാകുന്നതുവരെ എനിക്ക് നല്ല ശമ്പളം ലഭിക്കുമെന്ന് കരുതാൻ സാധിക്കില്ല. ക്രെഡിൽ എന്റെ ശമ്പളം പ്രതിമാസം 15,000 രൂപയാണ്. നേരത്തെ സ്ഥാപിച്ച കമ്പനി ഫ്രീചാര്‍ജ് വിറ്റതിനാല്‍ എനിക്ക് ഇതിനെ അതിജീവിക്കാന്‍ കഴിയും'' എന്നാണ് അദ്ദേഹം പറഞ്ഞത്.
മറ്റു സിഇഒമാരുടെ ശമ്പളം
മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രതിവര്‍ഷം 12 ബില്യണ്‍ യുഎസ് ഡോളര്‍ ശമ്പളം ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. അടുത്തിടെ സക്കർബർഗിന്റെ സുരക്ഷാ കവര്‍ വര്‍ധിപ്പച്ചിരുന്നു. നേരത്തെ 10 മില്യണ്‍ യുഎസ് ഡോളറായിരുന്നു സുരക്ഷാ അലവന്‍സ്. ഇത് കമ്പനി 14 മില്യണ്‍ യുഎസ് ഡോളറായി ഉയർത്തി എന്നാണ് റിപ്പോർട്ട്.
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പ്രതി വര്‍ഷം 242 മില്യണ്‍ ഡോളര്‍ സമ്പാദിക്കുന്നു. 2022 ഡിസംബറില്‍ മികച്ച പ്രകടനം കണക്കിലെടുത്ത് സുന്ദര്‍ പിച്ചൈയുടെ പെര്‍ഫോമന്‍സ് സ്റ്റോക്ക് യൂണിറ്റുകള്‍ 43 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്തിരുന്നു. ആപ്പിള്‍ സിഇഒ ടിം കുക്കിന് 2022-ല്‍ 99.4 മില്യണ്‍ ഡോളറിന്റെ ശമ്പള പാക്കേജാണ് ലഭിച്ചിരുന്നത്. ഇതില്‍ അടിസ്ഥാന ശമ്പളം 3 മില്യണ്‍ ഡോളറും ബോണസ്, സ്റ്റോക്കുകളുടെ രൂപത്തില്‍ ഏകദേശം 83 മില്യണ്‍ യുഎസ് ഡോളറും ഉള്‍പ്പെടുന്നു.
ആരാണ് കുനാൽ ഷാ
ഒരു സീരിയൽ നിക്ഷേപകനായ കുനാൽ ഷാ 2018-ലാണ് ക്രെഡ് ആരംഭിക്കുന്നത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ഫിൻടെക് കമ്പനിയാണിത്. റിവാർഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് ആപ്പാണ് ക്രെഡ്. കുനാൽ ഷായുടെ ശമ്പളം മാസ ശമ്പളം 15,000 രൂപയാണെങ്കിലും ചില്ലറക്കാരനല്ല അദ്ദേഹം.
2021 ലുള്ള കണക്ക് പ്രകാരം 806 മില്യൺ ഡോളറിന്റെ മൂല്യം അദ്ദേഹത്തിനുണ്ട്. 200-ലധികം സ്റ്റാർട്ടപ്പുകളിൽ അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. മുംബൈയിലെ വിൽസൺ കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ കുനാൽ ഷാനർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ എംബിഎ നേടിയിട്ടുണ്ട്.

ക്രെഡ്
പൈസബാക്ക് എന്ന പേരിലാണ് ക്യാഷ്ബാക്ക് പ്രമോട്ട് ചെയ്യുന്ന കമ്പനിയാണ് കുനാല്‍ ഷാ ആദ്യം ആരംഭിക്കുന്നത്. പിന്നീടിത് 2010 ല്‍ ഫ്രീചാര്‍ജാക്കി മാറ്റി. 2015 ല്‍ ഫ്രീചാര്‍ജ് സ്‌നാപ്ഡീല്‍ ഏറ്റെടുക്കുകയായിരുന്നു. 2018ലാണ് ക്രെഡുമായി കുനാല്‍ ഷാ വീണ്ടുമെത്തുന്നത്. നിലവില്‍ 5 മില്യണ്‍ ഉപഭോക്താക്കള്‍ ക്രെഡിനുണ്ട്. രാജ്യത്ത് നടക്കുന്ന ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റില്‍ 20 ശതമാനത്തോളം ക്രെഡിലൂടെയാണ്.
ഇന്ത്യയിൽ വേഗത്തിൽ യുനിക്കോൺ പദവിയിലെത്തുന്ന രണ്ടാമത്ത സ്റ്റാർട്ടപ്പാണ് ക്രെഡ്. ദി ഹിന്ദു ബിസിനസ്‌ലൈൻ റിപ്പോർട്ട് പ്രകാരം 2022 സാമ്പത്തിക വർഷത്തിൽ 1,279 കോടി രൂപയുടെ നഷ്ടമാണ് ക്രെഡ് രേഖപ്പെടുത്തിയത്. വരുമാനം 2021 ലെ 95 കോടി രൂപയിൽ നിന്ന് 340 ശതമാനം ഉയർന്ന് 2022 ൽ 422 കോടി രൂപയായി.


Click it and Unblock the Notifications