ന്യൂഡൽഹി: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾ തുടരുമ്പോഴും ഓഹരി വിപണിയിൽ ഇന്ത്യൻ കമ്പനികളുണ്ടാക്കിയ നേട്ടം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസകരമാകുകയാണ്. ഈ സാമ്പത്തിക വർഷം ഇന്ത്യൻ കമ്പനികൾ ഓഹരി വിപണയിൽ നിന്നും 1.89 ലക്ഷം കോടി രൂപ സമാഹരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് വിപണയിലെ പണലഭ്യതയ്ക്കും കാരണമായി.
ഇനീഷ്യൻ പബ്ലിക് ഓഫറിങ് (ഐപിഒ), ക്വളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റ്സ് (ക്യൂഐപി), ആസ്തികളുടെയും സെക്യൂരിറ്റികളുടെയും വിൽപ്പന അഥവ ഒഎഫ്എസ് എന്നിവയിൽ നിന്നുമാണ് ഇത്രയും തുക ഇന്ത്യൻ കമ്പനികൾ സ്വന്തമാക്കിയത്. ലോകം മുഴുവൻ മഹാമാരിയും അതുമായി ബന്ധപ്പെട്ട ലോക്ക്ഡൗണിലും ബുദ്ധിമുട്ടുമ്പോൾ ഇന്ത്യൻ കമ്പനികളുടെ നേട്ടം വലുതായി തന്നെയാണ് സാമ്പത്തിക വിദഗ്ധർ നോക്കി കാണുന്നത്.
ഇനീഷ്യൽ പബ്ലിക് ഓഫറിങ് അഥവ ഐപിഒ തന്നെയാണ് കഴിഞ്ഞ സാമ്പത്തിക വർഷവും ഓഹരി വിപണിയിൽ കാര്യമായ നേട്ടമുണ്ടാക്കിയത്. ഇത്തവണ ഓഹരി വിപണിയിലൂടെ സമാഹരിച്ച 31,511 കോടി രൂപയും ഐപിഒകൾ വഴിയായിരുന്നു. 2020 സാമ്പത്തിക വര്‍ഷം 13 ഐപിഒകളിലൂടെ സമാഹരിച്ച 20,350 കോടി രൂപയാണ് ഇന്ത്യൻ കമ്പനികൾ സമാഹരിച്ചത്. 2021ലേക്ക് എത്തുമ്പോൾ ഈ സാമ്പത്തിക വര്‍ഷം 54 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്.
ഈ വര്‍ഷത്തെ ഒരു ഐപിഒയുടെ ശരാശരി വലുപ്പം 1,042 കോടിയാണ്. ഗ്ലാന്‍ഡ് ഫാര്‍മ ഓഹരികളിലൂടെ സമാഹരിച്ച 6,480 കോടിയാണ് ഐ പി ഒകളില്‍ ഏറ്റവും വലുത്. ലിസ്റ്റ് ചെയ്ത 28ല്‍ 19 ഐ പി ഒകളും ലിസ്റ്റിംഗ് ഡേറ്റില്‍ തന്നെ 10 ശതമാനത്തിന്റെ റിട്ടേണ്‍ നല്‍കിയെന്നതാണ് മറ്റൊരു സവിശേഷത.
ഇത്തരത്തിൽ നിരവധി കമ്പനികളാണ് ഓഹരി ഉടമകൾക്ക് റിട്ടേൺ നൽകിയത്. ബര്‍ഗര്‍ കിംഗ് 131 ശതമാനം റിട്ടേണ്‍ നല്‍കിയപ്പോള്‍ ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് 123 ശതമാനവും ഇന്‍ഡിഗോ പെയ്ന്റ്‌സ് 109 ശതമാനവും റിട്ടേണ്‍ നല്‍കി. 28ല്‍ 18 ഐപിഒകളും ഇഷ്യു പ്രൈസിലും കൂടിയ നിരക്കിലാണ് ട്രേഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ഐ പി ഒ ലിസ്റ്റില്‍ എസ് എം ഇകളുടെ പ്രാതിനിധ്യം ഇക്കുറി കുറവായിരുന്നു. 2020 സാമ്പത്തിക വര്‍ഷം 45 ഐപി കളിലൂടെ എസ്എംഇകള്‍ 436 കോടി രൂപ സമാഹരിച്ച സ്ഥാനത്ത് ഈ വര്‍ഷം 28 എസ്എംഇകള്‍ 243 കോടി രൂപയാണ് സമാഹരിച്ചത്.
ഫോളോ ഓൺ പബ്ലിക് ഓഫറിങ്സിലൂടെ 15,029 രൂപയും സമാഹരിച്ചത് ഓഹരി വിപണിയിൽ നേട്ടമായി. ക്യു ഐ പികള്‍ മുഖേന ഈ വര്‍ഷം സമാഹരിച്ചത് 78,731 കോടി രൂപയാണ്. 31 ലിസ്റ്റഡ് കമ്പനികളാണ് ക്യു ഐ പികളിലൂടെ ഇത്രയും തുക സമാഹരിച്ചത്. ഇത് 2020 സാമ്പത്തിക വര്‍ഷം ക്യു ഐ പികളിലൂടെ സമാഹരിച്ച 51,256 കോടി രൂപയേക്കാള്‍ 54 ശതമാനം കൂടതലാണെന്ന് പ്രൈം ഡാറ്റാബേസ് പറയുന്നു.
ഓഫേഴ്‌സ് ഫോര്‍ സെയില്‍ (ഒ എഫ് എസ്) മുഖേന സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് 30,114 കോടി രൂപയും വിവിധ കമ്പനികള്‍ സമാഹരിച്ചു. മുന്‍ വര്‍ഷം ഇത് 17,326 കോടി രൂപയായിരുന്നു. ടാറ്റാ കമ്യൂണിക്കേഷന്‍സിന്റെ ഒഎഫ്എസ് 5,386 കോടിയുടേതായിരുന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് 4,961 കോടിയും ഐ ആര്‍ സി ടി സി 4,408 കോടിയും ഒ എഫ് എസിലൂടെ നേടി. ഓഹരി വിപണിയിലൂടെ സമാഹരിക്കപ്പെട്ട ആകെ തുകയുടെ 11 ശതമാനം ഒ എഫ് എസിലൂടെയായിരുന്നു.