നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 8.4 ശതമാനം വളര്‍ച്ച കൈവരിച്ചു. സാമ്പത്തിക വിദഗ്ധരും വിപണി നിരീക്ഷകരും പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി നിരക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതോടെ കോവിഡ് പ്രതിസന്ധിക്ക് മുന്നേയുളള സമ്പദ് വ്യവസ്ഥയുടെ നിലവാരത്തിലേക്കാണ് ജൂലൈ- സെപ്റ്റംബര്‍ സാമ്പത്തിക പാദത്തിലെ വളര്‍ച്ചാ നിരക്കുകള്‍ എത്തിയിരിക്കുന്നത്. തുടര്‍ച്ചയായ നാലാം സാമ്പത്തിക പാദത്തിലാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളര്‍ച്ച കൈവരിക്കുന്നത്.
മുന്‍ നിരക്കുകള്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച ഇടിഞ്ഞിരുന്നു. അതേസമയം, ഈ സമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 20.1 ശതമാനമായിരുന്നു ജിഡിപി നിരക്കിലെ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത്. ഇത് പ്രധാനമായും കോവിഡ് കാരണം മുന്‍പാദങ്ങളിലുണ്ടായ നിരക്കുകളിലെ ഇടിവ് കാരണമായിരുന്നു. നേരത്തെ, വിപണി വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്, രണ്ടാം പാദത്തില്‍ 8.1 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനും മുകളില്‍ 8.45 ശതമാനം നിരക്കിലാണ് സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
ശ്രദ്ധേയ ഘടകങ്ങള്‍
കോവിഡ് വാക്‌സിനേഷനില്‍ മുന്നേറ്റം ഉണ്ടായതിനെ തുടര്‍ന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെട്ടതാണ് രണ്ടാം പാദത്തിലെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താൻ സഹായിച്ചത്. കൂടാതെ വ്യാവസായിക, സേവന മേഖലകളില്‍ പ്രകടമായ ഉണര്‍വും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് പിന്‍ബലമേകി. എല്ലാ വിഭാഗങ്ങില്‍ നിന്നും ആവശ്യകത ഉയരുന്നതും വളര്‍ച്ച നിരക്ക് മെച്ചപ്പെടുത്താന്‍ സഹായിച്ചു.
മേഖല തിരിച്ചുള്ള കണക്ക്
മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ സാമ്പത്തിക വര്‍ഷം 2021-2022-ലെ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ജിഡിപി 35,73,451 കോടി രൂപയാണ്. കോവിഡിന് മുന്നേയുള്ള കാലയളവായ 2019-2020 സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തിലത് 35,61,530 കോടി രൂപയായിരുന്നു. ഖനന മേഖലയിലാണ് കൂടുതല്‍ കുതിപ്പുണ്ടായിരിക്കുന്നത്. 15.4 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിര്‍മാണ മേഖല (7.5%), വ്യവസായ ഉത്പാദനം (5.5%), വൈദ്യുതി (8.9%), കാര്‍ഷിക മേഖല (4.5%) തുടങ്ങിയവയും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കി.
സര്‍ക്കാര്‍ വിഹിതം
സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തിലുള്ള വര്‍ധനവും സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിന് അനുകൂല ഘടകമായി. രണ്ടാം സാമ്പത്തിക പാദത്തില്‍ സര്‍ക്കാരിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളിലുള്ള ചെലവിടല്‍ 8.72 ശതമാനം വര്‍ധിച്ചിരുന്നു. ആവശ്യകത ഉയര്‍ത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി, സര്‍ക്കാര്‍ നിരവധി ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചതാണ് കാരണം. സര്‍ക്കാരിന്റെ ചെലവിടല്‍ സംബന്ധിച്ചുളള അന്തിമ കണക്കുകള്‍ പ്രകാരം 3.61 ലക്ഷം കോടി രൂപയാണ്. ഇത് ജിഡിപിയുടെ 10.1 ശതമാനം വരും. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സര്‍ക്കാരിന്റ പദ്ധതി ചെലവിടല്‍ ജിഡിപിയുടെ 13 ശതമാനം വരെ ഉയര്‍ന്നിരുന്നു.
വിദഗ്ധര്‍ പറയുന്നത്
''നിലവില്‍ വന്നിരിക്കുന്ന ജിഡിപി നിരക്കുകള്‍ പൊതുവില്‍ പ്രതീക്ഷിച്ചതിലും ഇത്തിരി മുകളില്‍ തന്നെയാണ്. ആദ്യ പാദത്തില്‍ തളര്‍ച്ച നേരിട്ടിരുന്ന സേവന മേഖല രണ്ടാം പാദത്തില്‍ ഉണര്‍വ് പ്രകടിപ്പിച്ചത് ശുഭകരമാണ്'' ആനന്ദ് രതി സെക്യൂരിറ്റീസിലെ ചീഫ് എക്കണോമിസ്റ്റ് സുജന്‍ ഹജ്ര അഭിപ്രായപ്പെട്ടു. ''ജിഡിപി നിരക്കുകള്‍ പ്രതീക്ഷിച്ചതിനും ഉയര്‍ന്നതാണ്. വാക്‌സിനേഷന്‍ മെച്ചപ്പെടുത്തിയതും പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയിലേക്ക് തിരികെ വന്നതും സമ്പദ് വ്യവസ്ഥയെ കോവിഡിന് മുന്നെയുള്ള നിലവാരത്തിലേക്കെത്തിച്ചു. കൂടാതെ മികച്ച കോര്‍പ്പറേറ്റ് പ്രവര്‍ത്തന ഫലങ്ങളും നില മെച്ചപ്പെടുത്താന്‍ സഹായിച്ചു'' നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ നാഷണല്‍ ഡയറക്ടര്‍ രജനി സിന്‍ഹ ചൂണ്ടിക്കാട്ടി.
എന്താണ് ജിഡിപി ?
ഒരു രാജ്യത്തിന്റെ/ പ്രദേശത്തിന്റെ അധികാര പരിധിയിലുള്ള പ്രദേശത്ത്, നിശ്ചിത കാലയളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും സേവനത്തിന്റെയും വിപണി മൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി). അതായത്, രാജ്യത്തെ എല്ലാ ആളുകളും കമ്പനികളും ഉല്‍പാദിപ്പിക്കുന്ന എല്ലാ വസ്തുക്കളുടേയും സേവനത്തിന്റെയും ആകെ മൂല്യമാണ് ജിഡിപി. ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍, ജിഡിപി ഒരു രാജ്യത്തിന്റെ/ പ്രദേശത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ വിശാലമായ അര്‍ഥത്തിലുള്ളൊരു അളവുകോലാണ്. 1990 മുതലാണ് ഇന്ത്യ ത്രൈമാസ വളര്‍ച്ചാക്കണക്ക് പ്രസിദ്ധീകരിച്ചു തുടങ്ങിയത്.


Click it and Unblock the Notifications