ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഗുരുതരാവസ്ഥയില്‍; ജിഡിപി നിരക്ക് വെട്ടിക്കുറച്ച് റേറ്റിംഗ് ഏജന്‍സികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരിയും തുടര്‍ന്നുള്ള ലോക്ക്ഡൗണും നേരത്തേതന്നെ പ്രതിസന്ധി നേരിട്ടിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടി. എക്കാലത്തെയും മോശം പ്രകടനം ആദ്യപാദത്തില്‍ ഉണ്ടായതിനെത്തുടര്‍ന്ന്, പല പ്രമുഖ റേറ്റിംഗ് ഏജന്‍സികളും 2020-21 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം വെട്ടിക്കുറയ്ക്കുന്ന സ്ഥിതിവിശേഷം വരെയുണ്ടായി.

ജിഡിപി

ആഗോള റേറ്റിംഗ് സ്ഥാപനങ്ങളായ ഗോള്‍ഡ്മാന്‍ സാച്ച്‌സും ഫിച്ചും രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച യഥാക്രമം 14.8 ശതമാനവും 10.5 ശതമാനവും ചുരുങ്ങുമെന്ന് കണക്കാക്കുമ്പോള്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധര്‍ 16.5 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇന്ത്യന്‍ സാമ്പത്തിക ഉല്‍പാദനം 23.9 ശതമാനം കുറയുകയുണ്ടായി. 1966 -ല്‍ ഇന്ത്യ, ജിഡിപി ഡാറ്റ ത്രൈമാസ അടിസ്ഥാനത്തില്‍ സമാഹരിക്കാന്‍ തുടങ്ങിയതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും മോശം ത്രൈമാസ ജിഡിപി സംഖ്യയാണിത്. സങ്കോചത്തിന്റെ ഭൂരിഭാഗവും ഇനിയുള്ള മാസങ്ങളിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ സമ്പദ്‌വ്യവസ്ഥ മാന്ദ്യഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന.

എന്താണ് മാന്ദ്യം?

എന്താണ് മാന്ദ്യം?

വ്യാവസായിക പ്രവര്‍ത്തനങ്ങളിലും വ്യാപാരത്തിലുമുള്ള മാന്ദ്യം അടയാളപ്പെടുത്തുന്ന താല്‍ക്കാലിക സാമ്പത്തിക തകര്‍ച്ചയുടെ കാലഘട്ടമാണ് സാമ്പത്തിക മാന്ദ്യം എന്നറിയപ്പെടുന്നത്. സാധാരണയായി മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) സങ്കോചത്താല്‍ രണ്ട് നേരിട്ടുള്ള പാദങ്ങളിലിത് തിരിച്ചറിയപ്പെടുന്നു. ദുര്‍ബലമായ നിക്ഷേപവും മൂലധനച്ചെലവും ഉപഭോഗ ഡിമാന്‍ഡും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഇന്ത്യ മാന്ദ്യത്തിന്റെ വക്കിലാണെന്ന് സാങ്കേതികമായി പറയാം. മിക്ക വിശകലന വിദഗ്ധരും സമ്പദ്‌വ്യവസ്ഥയിലെ തുടര്‍ന്നുള്ള പാദങ്ങളില്‍ സങ്കോചം പ്രതീക്ഷിക്കുന്നുണ്ട്.

ജിഡിപി നെഗറ്റീവ് വളര്‍ച്ച

40 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഇന്ത്യയുടെ ജിഡിപി നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയത്. സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം ജിഡിപി നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയ നാല് സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1958 സാമ്പത്തിക വര്‍ഷത്തില്‍ 1.2 ശതമാനവും 1966 -ല്‍ -3.66 ശതമാനവും 1973 -ല്‍-0.32 ശതമാനവും 1980 -ല്‍ -5.2 ശതമാനവും സമ്പദ്‌വ്യവസ്ഥ ചുരുങ്ങിയിട്ടുണ്ട്. കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിച്ച മണ്‍സൂണുകളായിരുന്നു ഈ നാല് തവണയും പ്രധാന കാരണങ്ങളായത്. എന്നാല്‍, ഇത്തവണ ജൂണ്‍ പാദത്തില്‍ കാര്‍ഷിക മേഖല മാത്രമാണ് വളര്‍ച്ച കൈവരിച്ചത് എന്നത് ശ്രദ്ധേയമായ കാര്യം.

 

 

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പാത ദുര്‍ഘടമെന്ന് വിദഗ്ധര്‍

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പാത ദുര്‍ഘടമെന്ന് വിദഗ്ധര്‍

കൊവിഡ് 19 മഹാമാരിക്കിടയിലെ സാമ്പത്തിക തകര്‍ച്ച ചൂണ്ടിക്കാട്ടി ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ്, ഇന്ത്യയുടെ ജിഡിപി മുന്‍വര്‍ഷത്തെ അഞ്ച് ശതമാനം സങ്കോചത്തിനെതിരെ 10.5 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ പ്രവചിച്ചിരുന്ന 11.8 ശതമാനം സങ്കോചത്തിന് ബദലായി ഈ കാലയളവില്‍ ജിഡിപി വളര്‍ച്ച 14.8 ശതമാനം കുറയുമെന്നാണിപ്പോള്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് പ്രതീക്ഷിക്കുന്നത്. സമാനമായ രീതിയില്‍, ഫിച്ച് ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യ റേറ്റിംഗ് ആന്‍ഡ് റിസര്‍ച്ചും 2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം നെഗറ്റീവ് 5.3 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 11.8 ശതമാനം ചുരുക്കി.

കൊവിഡ് 19

കൊവിഡ് 19 മഹാമാരി, ലോക്ക്ഡൗണ്‍ എന്നിവയുടെ ആഘാതമാണ് ഇതിന് കാരണമായി ഏജന്‍സി ചൂണ്ടിക്കാട്ടുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോര്‍ട്ടായ ഇക്കോറാപ്പ് (Ecowrap) പ്രകാരം, മുമ്പ് പ്രതീക്ഷിച്ച 20 ശതമാനം സങ്കോചത്തിന് പകരം, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 16.5 ശതമാനം ചുരുങ്ങുമെന്ന് പറയപ്പെടുന്നു. കൃഷി, വനം, മത്സ്യബന്ധനം, വൈദ്യുതി, വാതകം, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങള്‍, പൊതുഭരണം, പ്രതിരോധം തുടങ്ങിയ മിക്ക മേഖലകളും സങ്കോച പ്രവണത കാണിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗ്രാമീണ ഉള്‍പ്രദേശങ്ങളില്‍ കൊവിഡ് 19 കേസുകള്‍ അതിവേഗം വര്‍ധിക്കുന്നതില്‍ റേറ്റിംഗ് ഏജന്‍സികള്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.

കൊവിഡ് 19

ഓഗസ്റ്റില്‍ ഗ്രാമീണ ജില്ലകളിലെ മൊത്തം കേസുകള്‍ 54 ശതമാനമായി ഉയര്‍ന്നു. പത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളുടെ എണ്ണമാവട്ടെ ഗണ്യമായി കുറയുകയും ചെയ്തു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് 19 കേസുകളുടെ എണ്ണം 89,706 ആവുകയും ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 43 ലക്ഷം പിന്നിടുകയും ചെയ്തു. കൊവിഡ് 19 കേസുകള്‍ അതിവേഗം വ്യാപിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയിലാണ്. രാജ്യത്തെ ആകെ കൊവിഡ് 19 കേസുകള്‍ 43,70,129 ആയി ഉയര്‍ന്നപ്പോള്‍, മരണസംഖ്യ 73,890 ആയും മരണനിരക്ക് 2.17 ശതമാനം ആയും വര്‍ധിച്ചു.

എന്നാല്‍, തിരിച്ചുവരവ് പ്രതീക്ഷിക്കാം

എന്നാല്‍, തിരിച്ചുവരവ് പ്രതീക്ഷിക്കാം

2021 -ഓടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പൂര്‍ണമായും വീണ്ടെടുക്കുമെന്നാണ് റേറ്റിംഗ് ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 14.8 ശതമാനമായി ചുരുക്കിയ ഗോള്‍ഡ്മാന്‍ സാച്ച്‌സ്, അടിസ്ഥാനപരമായ അനുകൂല ഫലങ്ങള്‍ കാരണം 2021 -ലെ രണ്ടാം പാദത്തില്‍ (2021 ഏപ്രില്‍-ജൂണ്‍) സമ്പദ്‌വ്യവസ്ഥ പ്രതിവര്‍ഷം 27.1 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ജൂണില്‍ നഷ്ടപ്പെട്ട ഉല്‍പാദനത്തിന്റെ 70 ശതമാനം 2021 ജൂണ്‍ അവസാനത്തോടെ വീണ്ടെടുക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണിത്. ജാപ്പനീസ് ഗവേഷണ സ്ഥാപനമായ നോമുറ, ഫിച്ച് റേറ്റിംഗ്‌സ്, ഇന്ത്യ റേറ്റിംഗ്‌സ് എന്നിവയും 2022 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ്.

ജിഡിപി

ജിഡിപിയെ 11.8 ശതമാനമായി ചുരുക്കിയ ഇന്ത്യാ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ചും 2022 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായി തിരിച്ചുവരുമെന്ന് കണക്കാക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമെന്ന് ഫിച്ച് റേറ്റിംഗ്‌സും അഭിപ്രായപ്പെടുന്നു. അടിസ്ഥാനപരമായ പ്രഭാവം മൂലം 2021-22 കാലയളവില്‍ സമ്പദ്‌വ്യവസ്ഥ 11 ശതമാനമായി ഉയരുമെന്നും അടുത്ത വര്‍ഷം ആറ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ഫിച്ച് കൂട്ടിച്ചേര്‍ത്തു.

English summary

indian economy in critical condition, goldman sachs fitch reduced fy21 gdp growth estimates | ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഗുരുതരാവസ്ഥയില്‍; ജിഡിപി നിരക്ക് വെട്ടിക്കുറച്ച് റേറ്റിംഗ് ഏജന്‍സികള്‍

indian economy in critical condition, goldman sachs fitch reduced fy21 gdp growth estimates
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X