ക്രൂഡ് ഓയിലിന് ചുമത്തിയ വിൻഡ്ഫോൾ ടാക്സ് ഒഴിവാക്കി കേന്ദ്ര സർക്കാർ; നേട്ടം ആർക്ക്
രാജ്യത്ത് അസംസ്‌കൃത എണ്ണയ്ക്ക് മുകളിൽ ചുമത്തിയിരുന്ന വിൻഡ്‌ഫോൾ ടാക്സ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ടണ്ണിന് 3,500 രൂപ (42.56 ഡോളർ) ആയിരുന്നു വിൻഡ്ഫോൾ ടാക്സായി ചുമത്തിയിരുന്നത്. ഡീസലിന്റെ നികുതി ലിറ്ററിന് 0.5 രൂപയായും കുറച്ചിട്ടുണ്ട്.
ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെയും (എടിഎഫ്) പെട്രോളിന്റെയും വിൻഡ്‌ഫോൾ ടാക്സ് നേരത്തെ തന്നെ പിൻവലിച്ചിരുന്നു. നിലവിൽ ഡീസലിന് മാത്രമാണ് വിൻഡ്ഫോൾ ടാക്സ് ഉള്ളത്. ഒപെക് രാജ്യങ്ങൾ ഉത്പാദനം കുറയ്ക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാറിന്റെ
തീരുമാനം വരുന്നത്. തിങ്കളാഴ്ച 6 ശതമാനം ഉയർന്ന് ബാലരിന് 84.58 ഡോളറായി.
എന്താണ് വിൻഡ്ഫോൾ ടാക്സ്
ഒരു വ്യവസായം അപ്രതീക്ഷിതമായി വലിയ ലാഭം നേടുമ്പോഴാണ് സർക്കാറുകൾ വിൻഡ്ഫോൾ ടാക്സ് ചുമത്തുന്നത്. ഉദാഹരണമായി യുക്രൈന്‍ യുദ്ധത്തോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൊടുന്നനെ ഉയര്‍ന്നു.
ഇതോടെ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ഓയില്‍ & ഗ്യാസ് മേഖലയിലെ കമ്പനികള്‍ക്ക് വന്‍ തോതില്‍ ലാഭം നേടാന്‍ കളമൊരുങ്ങി. വില ഉയരുന്ന സമയത്ത് ആഗോള വിപണിയിലേക്ക് കയറ്റി അയക്കുന്നത് കുറച്ച് ആഭ്യന്തര വിപണിയിൽ ഇന്ധനം വിൽക്കാൻ സ്വകാര്യ റിഫൈനറികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഇത്തരത്തിൽ ഈന്ധന വില ഉയർന്ന സമയത്ത് എണ്ണ ഉത്പാദക കമ്പനികളുടെ ലാഭം കുതിച്ചുയരാൻ ഇടയാക്കിയതിനാൽ 2022 ജൂലൈയിൽ കേന്ദ്ര സർക്കാർ ആദ്യമായി വിൻഡ്ഫോൾ ടാക്സ് ചുമത്തി. 2022 ജൂലൈയിൽ ടണ്ണിന് 23,250 രൂപയിരുന്നു നികുതി ചുമത്തിയിരുന്നത്. ക്രൂഡ് വില കുറഞ്ഞതിന് പിന്നാലെ 2023 മാർച്ച് 21ന് വിൻഡ്ഫോൾ ടാക്സ് ടണ്ണിന് 3,500 രൂപയായി കുറച്ചിരുന്നു.
75 ഡോളർ കടന്നാൽ
ബാരലിന് 75 ഡോളർ എന്ന പരിധിക്ക് മുകളിൽ എണ്ണ വില എത്തിയാലാണ് സർക്കാർ വിൻഡ്ഫോൾ ടാക്സ് ചുമത്തുന്നത്. വിദേശ കയറ്റുമതിയിൽ റിഫൈനറികൾ നേടുന്ന മാർജിനുകൾ അടിസ്ഥാനമാക്കിയാണ് വിൻഡ്ഫോൾ ടാക്സ് നിശ്ചയിക്കുന്നത്. ഈ മാർജിനുകൾ പ്രാഥമികമായി അന്താരാഷ്‌ട്ര എണ്ണ വിലയും ചെലവും തമ്മിലുള്ള വ്യത്യാസമാണ്.
കഴിഞ്ഞ വർഷം ജൂലൈ 1 നാണ് ഇന്ത്യ ആദ്യമായി വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തിയപ്പോൾ പെട്രോളിനും എടിഎഫിനും ലിറ്ററിന് 6 രൂപ (ബാരലിന് 12 ഡോളർ) വീതവും ഡീസലിന് ലിറ്ററിന് 13 രൂപയും (ബാരലിന് 26 ഡോളർ) കയറ്റുമതി നികുതി ചുമത്തിയിരുന്നു.
നേട്ടം ആർക്ക്
ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറി നടത്തുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും റോസ്നെഫ്റ്റ് പിന്തുണയുള്ള നയാര എനർജിയുമാണ് രാജ്യത്തെ ഏറ്റവും വലിയ ഇന്ധന കയറ്റുമതിക്കാർ. രാജ്യത്ത് നിന്നുള്ള ഇന്ധന കയറ്റുമതിയിൽ 80 മുതല്‍ 85 ശതമാനവും സംഭാവന ചെയ്യുന്നത് റിലയൻസ് ഇൻഡസ്ട്രീസ് ആണ്. ഇതിനാൽ പുതിയ വാർത്ത റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ മുന്നേറ്റമുണ്ടാക്കും.


Click it and Unblock the Notifications


